കോഴിക്കോട്: മുസ്ലിം ലീഗിനെ വനിതാ സ്ഥാനാർത്ഥികളെ നിർത്തുന്നതിൽ നിന്നും വിലക്കുന്നത് സമസ്തയല്ലെന്ന് അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. പക്ഷെ പരിഗണിക്കപ്പെടേണ്ട അനിവാര്യ സാഹചര്യത്തിലായിരിക്കണം വനിതകളെ സ്ഥാനാർത്ഥികളാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സുപ്രഭാതം ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് സമസ്തയുടെ നിലപാട് വ്യക്തമാക്കിയത്.

ജിഫ്രി മുത്തുക്കോയ തങ്ങളുടെ വാക്കുകൾ

'മുസ്ലിം ലീഗിനെ വനിതാ സ്ഥാനാർത്ഥികളെ നിർത്തുന്നതിൽ നിന്നും വിലക്കുന്നത് സമസ്തയല്ല. ആരെങ്കിലും മതാഭിപ്രായം പറഞ്ഞിട്ടുണ്ടാവാം. മുസ്ലിം ലീഗ് മതേതര സ്വഭാവമുള്ള പാർട്ടിയാണ്. മുസ്ലിം പേരുണ്ടെങ്കിലും ലീഗ് മറ്റുള്ളവരുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ്.

മുസ്ലിം ലീഗിനെ സംബന്ധിച്ച് സ്ഥാനാർത്ഥികളെ സംവരണ സീറ്റിലേക്കും അല്ലാതെയും പരിഗണിക്കേണ്ടി വന്നേക്കാം. അങ്ങനെ പരിഗണിച്ചില്ലെങ്കിൽ അവരുടെ ശക്തി നഷ്ടപ്പെടുകയോ പരിഹസിക്കപ്പെടുകയോ ചെയ്യാം. സംവരണ സീറ്റിൽ പരിഗണിക്കേണ്ടത് നിർബന്ധമാണ്. അല്ലാത്ത സീറ്റുകളിലേക്കും പരിഗണിക്കപ്പെടേണ്ട സന്ദർഭങ്ങളിൽ പരിഗണിച്ചാൽ തെറ്റാണെന്ന് പറയാനാവില്ല.

ഇതുമായി ബന്ധപ്പെട്ട് എന്നോട് അഭിപ്രായം ചോദിച്ചിരുന്നു. നിങ്ങളുടെ നിലനിൽപ്പിന് ആവശ്യമാണെങ്കിൽ എതിരായ സാഹചര്യത്തിൽ നിർത്തുന്നതിനോട് സമസ്തക്ക് എതിർപ്പില്ലെന്ന് അറിയിച്ചു. പോഷക സംഘടനയുടെ അഭിപ്രായങ്ങൾ സമസ്തയുടെ ഔദ്യോഗിക അഭിപ്രായമല്ല'