മലപ്പുറം: ഇന്ന് മലപ്പുറത്തുവന്ന പിണറായി വിജയന്റെ വാക്കുകളിൽ സംതൃപ്തരെന്ന് സമസ്ത കേരള ജംഇയത്തുൽ ഉലമ ഭാരവാഹികൾ. സമസ്തയുടെ നിർദ്ദേശങ്ങൾക്കെല്ലാം മുഖ്യമന്ത്രിയിൽ നിന്നും അനുകൂല പ്രതികരണമാണ് ലഭിച്ചതെന്ന് സമസ്ത മാനേജർ കെ മോയിൻകുട്ടി, പിആർഒ അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദ്വിയും പറഞ്ഞു. പിണറായി വിജയന്റെ കേരള പര്യടനത്തിൽ നിർദ്ദേശങ്ങൾ സമർപ്പിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടയിലാണ് പിണറായി വിജയനിൽ സംതൃപ്തി അറിയിച്ച് സമസ്ത മാനേജർ കെ മോയിൻകുട്ടി സംസാരിച്ചത്.

സംവരണവുമായി ബന്ധപ്പെട്ട് നിലവിൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന പിന്നോക്ക വിഭാഗങ്ങൾക്ക് യാതൊരു നഷ്ടവും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമായിട്ടുണ്ട്. മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം ലഭിക്കുന്നതിൽ സമസ്തക്ക് എതിർപ്പില്ല. സമസ്തയുടെ നിർദ്ദേശങ്ങൾക്കെല്ലാം മുഖ്യമന്ത്രിയിൽ നിന്നും അനുകൂല പ്രതികരണമാണ് ലഭിച്ചത്. അതിൽ സന്തോഷമുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. സമസ്ത സംസ്ഥാന പ്രസിഡന്റ് ആലിക്കുട്ടി മുസ്ലിയാർ മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇദ്ദേഹത്തിന്് പങ്കെടുക്കാനായില്ല. തുടർന്നാണ് പ്രതിനിധികളായി മാനേജർ കെ മോയിൻകുട്ടി, പിആർഒ അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദ്വി എന്നിവർ പങ്കെടുത്തത്.

നവകേരള നിർമ്മിതിക്ക് കരുത്ത് പകരാൻ ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കേരള പര്യടനത്തിന്റെ ഭാഗമായി മലപ്പുറം മച്ചിങ്ങൽ എം.എസ്.എം ഓഡിറ്റോറിയത്തിൽ സാമൂഹ്യ-സാംസ്‌കാരിക- വ്യവസായ-വാണിജ്യ രംഗത്തെ പ്രമുഖർ, പ്രൊഫഷണലുകൾ, പ്രവാസി വ്യവസായ സംരംഭകർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മത നേതാക്കൾ പങ്കെടുത്തത്.

പ്രകടന പത്രികയിൽ പറയാത്ത ഒട്ടനേകം കാര്യങ്ങളും ഈ സർക്കാർ നടപ്പാക്കിയിട്ടുണ്ട്. സർക്കാർ നടപ്പിലാക്കിയ എല്ലാ പദ്ധതികളും നാടിന്റെ വലിയ വികസനത്തിന് സഹായിച്ചിട്ടുണ്ട്. സാമൂഹ്യനീതിയിലധിഷ്ഠിതമായ സർവതല സ്പർശിയായ വികസനത്തിനാണ് സർക്കാർ ഊന്നൽ നൽകുന്നത്. വികസനത്തിന്റെ ഗുണം ലഭിക്കാത്ത ആരും തന്നെ സമൂഹത്തിലുണ്ടാവുകയില്ല. നാടിന്റെ എല്ലാ ഭാഗങ്ങളിലും വികസനമുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.