തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ മകൾ വീണയെ ശരിഅത്ത് നിയമപ്രകാരം നിക്കാഹ് കഴിച്ചുകൊടുക്കണമെന്ന് ബിജെപി വക്താവ് സന്ദീപ് വചസ്പതി. മുസ്ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലിക്കിടെ സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി നടത്തിയ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദീപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. 'മകളെ വ്യഭിചാരി എന്ന് ഒരു വഷളൻ വിളിച്ചത് കണ്ടില്ലെന്ന് നടിക്കാൻ ഒരച്ഛനും സാധിക്കില്ല എന്ന് അറിയാം. അത്തരമൊരു ആരോപണം എന്റെ മുഖ്യമന്ത്രിയുടെ മകളുടെ നേരെ മാത്രമല്ല ഒരു സ്ത്രീയുടെ നേരേയും ഉയരുന്നത് അംഗീകരിക്കാൻ എനിക്കുമാവില്ല. അത് മകൾക്കുണ്ടാക്കിയ മാനസികാഘാതം എത്ര വലുതാണെന്ന് മനസിലാവുന്നുമുണ്ട്,' സന്ദീപ് പറഞ്ഞു.

അതിനാൽ വീണയെ അടിയന്തിരമായി ഇസ്ലാം വിശ്വാസ പ്രകാരം നിക്കാഹ് കഴിച്ചു കൊടുത്ത് അവരെ ഈ നാണക്കേടിൽ നിന്ന് കരകയറ്റണമെന്ന് സന്ദീപ് ഫേസ്‌ബുക്കിൽ പറഞ്ഞു. അല്ലെങ്കിൽ അബ്ദുറഹ്മാൻ കല്ലായിക്കെതിരെ കേസെടുക്കണം. അതല്ലായെങ്കിൽ അധികാരത്തിന് വേണ്ടി തീവ്രവാദികൾക്ക് മുന്നിൽ നട്ടെല്ലും മകളുടെ അഭിമാനവും പണയം വെച്ച കഴിവുകെട്ടവനായി ചരിത്രം പിണറായിയെ വിലയിരുത്തുമെന്നും സാഹചര്യമുണ്ടാകാതിരിക്കട്ടെ എന്നും മുഖ്യമന്ത്രിക്കുള്ള തുറന്ന കത്തിൽ സന്ദീപ് പറഞ്ഞു.

ബഹുമാനപ്പെട്ട പിണറായി വിജയന്,
നമസ്‌കാരം.

അങ്ങയുടെ മകളും പൊതുമരാമത്ത് മന്ത്രിയുടെ ഭാര്യയുമായ ശ്രീമതി വീണയെ അവഹേളിച്ച് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി നടത്തിയ പരാമർശങ്ങൾ കേട്ടപ്പോഴുണ്ടായ മനോവേദനയിൽ നിന്നാണ് ഈ കത്ത് എഴുതുന്നത്. അബ്ദുറഹ്മാന്റെ പരാമർശം അങ്ങയുടെ മകളുടെ ആത്മാഭിമാനത്തെ മാത്രമല്ല സ്ത്രീത്വത്തെ തന്നെ അവഹേളിക്കുന്നതാണെന്ന് അങ്ങേക്ക് ഉത്തമ ബോധ്യമുള്ളതാണല്ലോ? ഒരു അച്ഛൻ എന്ന നിലയിൽ മാത്രമല്ല, ഈ നാട്ടിലെ മുഴുവൻ സ്ത്രീകളുടേയും അഭിമാനം സംരക്ഷിക്കാൻ ബാധ്യത ഉള്ള ഭരണാധികാരി എന്ന നിലയിലും ഈ വിഷയത്തിൽ മൗനം പാലിക്കാൻ താങ്കൾക്ക് സാധ്യമല്ല.

അതിനാൽ ഈ വിഷയത്തിൽ നടപടി ഉണ്ടാകേണ്ടത് ശ്രീമതി വീണയ്ക്ക് വേണ്ടി മാത്രമല്ല മുഴുവൻ സ്ത്രീകളുടേയും ആത്മാഭിമാനം സംരക്ഷിക്കാൻ കൂടിയാണ്. താങ്കൾ ആ കടമ നിറവേറ്റുമെന്ന് കരുതുന്നു. അപ്പോഴും താങ്കളുടെ മുൻ നിലപാടുകൾ പരിശോധിക്കുമ്പോൾ ചില ആശങ്കകൾ പങ്കുവെക്കാതിരിക്കാൻ കഴിയുന്നില്ല. ഇന്ത്യൻ പീനൽ കോഡിനെക്കാൾ ഷരിയാ നിയമങ്ങളോട് താങ്കൾക്ക് വളരെ ബഹുമാനമുള്ളതായി ഇതിനോടകം മനസിലായിട്ടുണ്ട്. ഭക്ഷണം, വിവാഹം, വിവാഹ മോചനം തുടങ്ങി തികച്ചും സ്വകാര്യമായ വിഷയങ്ങളിൽ പോലും ശരി അത്ത് നിയമമാണ് അഭികാമ്യം എന്ന് താങ്കൾ ആവർത്തിച്ച് പറഞ്ഞിട്ടുള്ളതിനാൽ കുടുംബത്തിലും അത് തന്നെ നടക്കണം എന്നാകുമല്ലോ അങ്ങയുടെ ആഗ്രഹം.

ഇക്കാര്യങ്ങളിലൊക്കെ ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന നിയമത്തിനേക്കാൾ ശരി അത്ത് നിയമം ഉത്കൃഷ്ടമാണെന്നാണല്ലോ താങ്കൾ കുറേ നാളുകളായി സമൂഹത്തെ പഠിപ്പിക്കാൻ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണല്ലോ താങ്കൾ ഹലാൽ ഭക്ഷണം, ഉടന്തടി മുത്തലാക്ക് എന്നിവയെ ഒക്കെ പിന്തുണയ്ക്കുന്നത്? സ്വാഭാവികമായും സമൂഹത്തിൽ ഉണ്ടാകുന്ന നന്മ മുഖ്യമന്ത്രി ആയി എന്ന കാരണത്താൽ അങ്ങയുടെ കുടുംബത്തിന് കിട്ടാതെ പോകരുത്. അതിനാൽ യുക്തിപൂർവ്വം തീരുമാനമെടുക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്..ശരി അത്ത് നിയമം എന്നത് മുസ്ലിം വ്യക്തി നിയമം ആണെന്നും അതിന്റെ അടിസ്ഥാനം ഖുർആൻ ആണെന്നും താങ്കൾക്ക് അറിവുണ്ടാകുമല്ലോ? അങ്ങനെയെങ്കിൽ താങ്കളുടെ മകൾ ഇന്ത്യൻ നിയമം അനുസരിച്ച് നടത്തിയ വിവാഹത്തെപ്പറ്റി ഖുറാൻ പറയുന്നത് എന്താണെന്ന് താങ്കൾ അറിഞ്ഞിരിക്കണം.

'ബഹുദൈവ വിശ്വാസിനികളെ അവർ വിശ്വസിക്കുന്നതു വരെ നിങ്ങൾ വിവാഹം ചെയ്യരുത്. സത്യവിശ്വാസിനിയായ ഒരു അടിമസ്ത്രീയാണ് ബഹുദൈവവിശ്വാസിനിയേക്കാൾ നല്ലത്. അവൾ നിങ്ങൾക്ക് കൗതുകം ജനിപ്പിച്ചാലും ശരി. ബഹുദൈവ വിശ്വാസികൾക്ക്-അവർ വിശ്വസിക്കുന്നതു വരെ- നിങ്ങൾ വിവാഹം ചെയ്തുകൊടുക്കുകയുമരുത്. അവൻ നിങ്ങൾക്ക് കൗതുകം ജനിപ്പിച്ചാലും ശരി. അക്കൂട്ടർ നരകത്തിലേക്കാണ് ക്ഷണിക്കുന്നത്. അല്ലാഹുവാകട്ടെ അവന്റെ ഹിതമനുസരിച്ച് സ്വർഗത്തിലേക്കും പാപമോചനത്തിലേക്കും ക്ഷണിക്കുന്നു.' (2:221).

അതായത് സർക്കാർ രേഖകളിലെങ്കിലും ഹിന്ദു(ബഹുദൈവ വിശ്വാസി) ആയ താങ്കളുടെ മകളേക്കാൾ അടിമ സ്ത്രീയാണ് മികച്ചത് എന്നാണ് ഖുറാൻ അനുശാസിക്കുന്നത്. ഇത്തരം സ്ത്രീകളെ വിവാഹം ചെയ്യരുത് എന്നാണ് താങ്കൾ വിലമതിക്കുന്ന ഷരിയാ നിയമം പറയുന്നത്. അതായത് അവർ ഇസ്ലാം മതം സ്വീകരിക്കുന്നത് വരെ ശരിഅത്ത് നിയമം ഈ ബന്ധത്തെ വിവാഹമായി അംഗീകരിക്കില്ല എന്ന് മാത്രമല്ല ഇതിനെ വ്യഭിചാരമായി കണക്കാക്കുകയും ചെയ്യുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ അബ്ദുറഹ്മാൻ കല്ലായി പറഞ്ഞത് മതനിയമത്തിന്റെ കണ്ണിൽ സത്യമാണ്. ഇവിടെയാണ് താങ്കളുടെ വിവേചനബുദ്ധി ഉണർന്ന് പ്രവർത്തിക്കേണ്ടത്.

മകളെ വ്യഭിചാരി എന്ന് ഒരു വഷളൻ വിളിച്ചത് കണ്ടില്ലെന്ന് നടിക്കാൻ ഒരച്ഛനും സാധിക്കില്ല എന്ന് അറിയാം. അത്തരമൊരു ആരോപണം എന്റെ മുഖ്യമന്ത്രിയുടെ മകളുടെ നേരെ മാത്രമല്ല ഒരു സ്ത്രീയുടെ നേരേയും ഉയരുന്നത് അംഗീകരിക്കാൻ എനിക്കുമാവില്ല. അത് മകൾക്കുണ്ടാക്കിയ മാനസികാഘാതം എത്ര വലുതാണെന്ന് മനസിലാവുന്നുമുണ്ട്. അതിനാൽ ദയവ് ചെയ്ത് അങ്ങ് ഇതിന് പരിഹാരം കാണണം, താങ്കൾ വിശ്വസിക്കുന്ന ശരിഅത്ത് നിയമം അനുസരിച്ച് തന്നെ. വീണയെ അടിയന്തിരമായി ഇസ്ലാം വിശ്വാസ പ്രകാരം നിക്കാഹ് കഴിച്ചു കൊടുത്ത് അവരെ ഈ നാണക്കേടിൽ നിന്ന് കരകയറ്റണം.

അതോടെ ഹറാമായ വിവാഹം ഹലാൽ (അനുവദനീയമായത്) ആയി മാറും. സമൂഹത്തിന് ശരിഅത്ത് നിയമത്തിന്റെ ഗുണം പറഞ്ഞു കൊടുക്കുന്ന താങ്കൾക്ക് അതിന് ഒരു മന:സാക്ഷിക്കുത്തും ഉണ്ടാകേണ്ട കാര്യവുമില്ല. മറിച്ച് ഈ നാടിന് വേണ്ടത് ശരിഅത്ത് നിയമമല്ല ഇന്ത്യൻ പീനൽ കോഡാണ് എന്ന് കരുതുന്നുണ്ട് എങ്കിൽ അടിയന്തിരമായി ഈ വഷളനെ കയ്യാമം വെക്കണം. മുഖ്യമന്ത്രി എന്ന നിലയിൽ അത് സാധ്യമല്ല എങ്കിൽ ഒരു വെള്ളക്കടലാസിൽ പരാതി എഴുതി നൽകാൻ ശ്രീമതി വീണയെ അനുവദിക്കണം. നിയമം നിയമത്തിന്റെ വഴിക്ക് എന്ന അഴകൊഴമ്പൻ സമീപനമെങ്കിലും അതോടെ സ്വീകരിക്കാമല്ലോ? അതും സാധ്യമല്ല എങ്കിൽ ഈ കത്ത് ഒരു പരാതിയായി സ്വീകരിച്ച് ആ സാമൂഹ്യ വിരുദ്ധനെതിരെ നടപടി എടുക്കാൻ സൗമനസ്യമുണ്ടാവണം. അല്ലായെങ്കിൽ അധികാരത്തിന് വേണ്ടി തീവ്രവാദികൾക്ക് മുന്നിൽ നട്ടെല്ലും മകളുടെ അഭിമാനവും പണയം വെച്ച കഴിവുകെട്ടവനായി ചരിത്രം താങ്കളെ വിലയിരുത്തും. അതിന് സാഹചര്യമുണ്ടാകാതിരിക്കട്ടെ.
വിശ്വസ്തതയോടെ,
ആർ.സന്ദീപ് വാചസ്പതി,
സംസ്ഥാന വക്താവ്,
ബിജെപി, കേരളം.