പൂണെ: മദ്യം ലഭിക്കാത്തതിനെ തുടർന്ന് സാനിറ്റൈസർ കുടിച്ച ഏഴ് പേർ മരിച്ചു. മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലുള്ള വാനി ഗ്രാമത്തിലാണ് സംഭവമുണ്ടായത്. ദത്ത ലഞ്ചേവർ, നൂതൻ പത്തരത്കർ, ഗണേശ് നന്ദേക്കർ, സന്തോഷ് മെഹർ, സുനിൽ ധെങ്കലെ എന്നിവരാണ് മരിച്ചത്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചിരുന്നു. മദ്യം കിട്ടാത്ത അവസ്ഥയാണ് . ഇതിനെ തുടർന്നാണ് ഇവർ സാനിറ്റൈസർ കുടിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ദത്ത ലഞ്ചേവർ (47) സാനിറ്റൈസർ കുടിച്ചത്.

അവശനിലയിലായതോടെ വാനി റൂറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. സാനിറ്റൈസർ കഴിച്ച മറ്റൊരാൾക്കും അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ഗ്രാമീണ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ശനിയാഴ്ച പുലർച്ചെയോടെ ഇയാളും മരിക്കുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

65 - 70% ആൽക്കഹോൾ ചേർത്താണു സാനിറ്റൈസർ നിർമ്മിക്കുന്നത്. ഹൈഡ്രജൻ പെറോക്സൈഡ്, ഗ്ലിസറിൻ എന്നിവയും ചേർക്കുന്നു. ഇതിൽ മൂന്നിരട്ടി വെള്ളവും മധുരപാനീയങ്ങളും ചേർത്തു ലഹരിക്കായി ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നമുണ്ടാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നുണ്ട്. സാനിറ്റൈസർ കുടിച്ചാൽ അന്നനാളം, ആമാശയം, കുടൽ എന്നിവയ്ക്കു ഗുരുതരമായ പ്രശ്നങ്ങളുണ്ടാകും. ആമാശയത്തിൽ വ്രണം, മുറിവ്, രക്തസ്രാവം എന്നിവയുണ്ടാകും.