തൊടുപുഴ: ശാന്തൻപാറ കെ.ആർ.വി. എസ്റ്റേറ്റിൽ വെടിവെപ്പ് നടന്ന സംഭവത്തിൽ പ്രതികൾക്ക് അനുകൂലമായി നിലപാടെടുത്തെന്ന പരാതിയെത്തുടർന്ന് മുൻ മൂന്നാർ ഡിവൈ.എസ്‌പി. രമേശ് കുമാറിനെ സസ്പെൻഡ് ചെയ്തു. വകുപ്പുതല അന്വേഷണത്തിനും ആഭ്യന്തരവകുപ്പിന് ശുപാർശ ചെയ്തു. രമേശ് കുമാർ ഇപ്പോൾ ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി.യാണ്. ഈ കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ കള്ളക്കളികളെ കുറിച്ച് നിരവധി വാർത്തകൾ മറുനാടൻ നൽകിയിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് ഇപ്പോൾ നടപടികൾ ഉണ്ടാകുന്നത്.

മെയ്‌ 16-നാണ് സംഭവം. മുൻ ന്യൂനപക്ഷ കമ്മിഷൻ അംഗം ജോൺ ജോസഫിന്റെ ഉടമസ്ഥതയിലുള്ള തോട്ടം കടബാധ്യതയെത്തുടർന്ന് തൃശ്ശൂർ ദേശമംഗലം സ്വദേശി അബ്ദുൽ ഖാദറിന് വിറ്റിരുന്നു. ബാങ്ക് ബാധ്യത ഉൾപ്പെടെ ഏറ്റെടുത്തായിരുന്നു വിൽപ്പന. എന്നാൽ ബാങ്ക് ലോൺ അടയ്ക്കാതെവന്നതോടെ ഇരുകൂട്ടർ തമ്മിൽ തർക്കങ്ങളും സംഘർഷവും പതിവായി. ലോൺ നൽകിയ ബാങ്ക് ഭൂമി ഏറ്റെടുക്കുകയും ചെയ്തു. മെയ്‌ 16-ന് എസ്റ്റേറ്റിൽ തോക്കുമായെത്തിയ സംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തി.

സംഭവത്തിൽ അബ്ദുൽ ഖാദർ ഉൾെപ്പടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ശാന്തൻപാറ സിഐ. നൽകിയ റിപ്പോർട്ട് തിരുത്തിയെന്നും പ്രതികൾക്ക് ജാമ്യം ലഭിക്കുന്ന രീതിയിൽ രമേശ് കുമാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയെന്നും പരാതി ഉയർന്നിരുന്നു. തുടർന്ന് രമേശ് കുമാറിനെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി.

ശാന്തൻപാറ എസ്റ്റെറ്റിൽ മെയ്‌ മാസം കടന്നുകയറി അബ്ദുൾഖാദറും ഗുണ്ടാ സംഘവും നടത്തിയത് ഭീകര അക്രമമായിരുന്നുവെന്ന് എസ്റ്റേറ്റിൽ ഉണ്ടായിരുന്ന ജെ.എം.ഫിനാൻസ് കെയർടേക്കർ ബേസിൽ പോൾ മറുനാടനോട് പറഞ്ഞിരുന്നു എസ്റ്റേറ്റിൽ ഉടമസ്ഥാവകാശം അവകാശപ്പെടുന്ന അബ്ദുൾഖാദറും അഞ്ച് ജീപ്പ് നിറയെ വന്ന ഗുണ്ടകളുമാണ് ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയത്. രാത്രി പത്തോടെ കടന്നുകയറിയ അക്രമി സംഘം ആകാശത്തേക്ക് വെടിവയ്ക്കുകയും വാൾ വീശുകയും ചെയ്തു. എസ്റ്റേറ്റ് ജീവനക്കാർക്ക് ഇരുമ്പുവടി കൊണ്ട് പ്രഹരിച്ചു. ഓടി രക്ഷപ്പെടാൻ കഴിയാതെ പോയ അടുക്കള ജീവനക്കാരിയെ കഴുത്തിനു കത്തിവെച്ചു.

പുറകോട്ടു തള്ളി. ഇവർ മലർന്നടിച്ചാണ് നിലത്ത് വീണത്. കത്തികളുമായി ഗുണ്ടാ സംഘത്തെ കണ്ടതോടെ ജീവനക്കാർ ജീവനും കൊണ്ട് പുറത്തേക്കോടി. അവരുടെ കൺവെട്ടത്ത് കണ്ടവർക്കും മുഴുവൻ ഭീകരമർദ്ദനമേറ്റു. ഫോണിൽ അപ്പോൾ തന്നെ ശാന്തൻപാറ പൊലീസിൽ വിളിച്ചു. ഫോഴ്സ് ഇല്ലാ എന്ന മറുപടിയാണ് ലഭിച്ചത്. സി ഐയെ വിളിച്ചപ്പോൾ ലീവിലാണ് എന്ന് പറഞ്ഞു. ഒടുവിൽ രാത്രി എസ് പിയെ വിളിച്ചു. എസ് പി അയച്ച ഫോഴ്സാണ് രക്ഷകരായത്. കുറച്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർ രക്ഷപ്പെട്ടു. പക്ഷെ പൊലീസ് രാത്രി തന്നെ ബംഗ്ലാവിൽ നിന്നും എല്ലാവരേയും കുടിയിറക്കി. ഇതിന് പിന്നിൽ രമേശ് കുമാറിന്റെ ഇടപെടലായിരുന്നു.

എസ്റ്റേറ്റ് ജെ.എം.ഫിനാൻസിന്റെത് തന്നെയാണെന്നും അതിന്റെ രേഖകൾ മുഴുവൻ കൈവശമുണ്ടെന്നുമാണ് ബേസിൽ പോൾ പറയുന്നത്. അബ്ദുൾഖാദർ മുൻപ് സ്ഥലത്തിനു അഡ്വാൻസ് കൊടുത്തിരുന്നു. മൊത്തം പണം മുഴുവൻ കൊടുക്കാത്തതിനാൽ എഗ്രിമെന്റ് കാൻസലായി. ഈ പ്രശ്നമാണ് ഇയാൾ ഉയർത്തിക്കാണിക്കുന്നത്. മുൻ ന്യൂനപക്ഷ കമ്മിഷൻ അംഗം ജോൺ ജോസഫിന്റെ കയ്യിലായിരുന്നു ഈ തോട്ടം ഉണ്ടായിരുന്നത്. 13 കോടി രൂപ ഫെഡറൽ ബാങ്കിൽ നിന്നും ലോൺ എടുത്തിരുന്നു.

ഫെഡറൽ ബാങ്ക് ഈ ബാധ്യത മുംബൈയിലുള്ള കെ.എം.ഫിനാൻസ് കമ്പനിക്ക് കൈമാറി. ജോൺ ജോസഫിന്റെ വീട് ആണ് സെക്യൂരിറ്റി ആയി നൽകിയിരുന്നത്. ബാങ്ക് ജോൺ ജോസഫിന്റെ വീട് ജപ്തി ചെയ്യാനുള്ള പരിപാടിയുമായി മുന്നോട്ടു പോയി. ലോൺ ജപ്തി ചെയ്യരുത് സ്ഥലം ജപ്തി ചെയ്യാൻ ജോൺ ജോസഫ് ആവശ്യപ്പെട്ടു. തോട്ടം മുഴുവൻ ജോൺ ജോസഫ് കഴിഞ്ഞ വർഷം ജെ എം ഫിനാൻസിന് സറണ്ടർ ചെയ്തു. എന്നെ കമ്പനി കെയർ ടേക്കർ ആയി അയച്ചതാണ്.

അബ്ദുൾഖാദർ നേരത്തെ സെക്യൂരിറ്റിയെ ഭീഷണിപ്പെടുത്തിയിരുന്നു. എല്ലാവരെയും വെടിവെച്ച് കൊല്ലും എന്നാണ് ഭീഷണി മുഴക്കിയത്. തോട്ടം തന്റെതാണ് എന്നാണ് പറഞ്ഞത്. ശാന്തൻപാറ സ്റ്റേഷനിൽ പാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം വന്നിട്ടില്ല. അബ്ദുൾഖാദർ പീഡന കേസിലെ പ്രതിയാണ്. ജാമ്യം എടുത്ത് മുങ്ങി നടക്കുകയാണ്. 23 കോടി രൂപ പലിശയടക്കം ജോൺ ജോസഫ് നൽകാനുണ്ട്. 1000 എക്കറോളം ഭൂമിയുണ്ട്. കെ.ആർ.വിജയയുടെ കയ്യിലുണ്ടായിരുന്ന എസ്റ്റേറ്റ് ആണിത്.