കൊച്ചി: സിസി ടിവിക്ക് മുന്നിലിരുന്ന കൂളായി പത്രവായിച്ച വ്യക്തിയാണ് സനു മോഹൻ എന്ന വ്യക്തി. ഇങ്ങനെയുള്ള വ്യക്തി പൊലീസിന് പിടികൊടുത്തതാണോ? അതോ പൊലീസിന്റെ ശ്രദ്ധ ക്ഷണിക്കാൻ മനപ്പൂർവ്വം ഇടപെടലുകൾ നടത്തിയോ. വൈഗയുടെ കൊലപാതകത്തിൽ പല വിധത്തിലുള്ള ദുരൂഹതകളാണ് ഉയരുന്നത്.

വൈഗയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് നാടെല്ലാം അരിച്ചുപെറുക്കുമ്പോൾ സനു മോഹന്റെ വാട്ട്സ്ആപ്പ് നമ്പർ ശനിയാഴ്ച വൈകിട്ട് ആക്ടിവ് ആയിരുന്നതായി റിപ്പോർട്ട്. ഇന്നലെ കർണാടക പൊലീസിന്റെ സഹായത്തോടെ അന്വേഷണ സംഘം കാർവാറിൽനിന്നു പിടികൂടുന്നതിനു മണിക്കൂറുകൾ മുമ്പ് സനു മോഹന്റെ വാട്ട്സ്ആപ്പ് ആക്ടിവ് ആയിരുന്നതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഈതോടെ സനുവിനെ പിടികൂടിയ വിവരവും ദുരൂഹതയിലേക്ക് നീങ്ങുകയാണ്.

ആലപ്പുഴയിൽനിന്നു മാർച്ച് 21ന് കാണാതായതു മുതൽ സനു മോഹന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. ലൊക്കേഷൻ സൈബർ പൊലീസ് കണ്ടെത്താതായിരിക്കാനാണ് ഇതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അങ്ങനെയെങ്കിൽ ശനിയാഴ്ച എന്തുകൊണ്ട് വാട്ട്സ്ആപ്പ് ആക്ടിവ് ആക്കിയെന്ന സംശയമാണ് ഉയരുന്നത്. ഒന്നുകിൽ അറസ്റ്റിനു സനു മോഹൻ തന്നെ വഴിയൊരുക്കിരിക്കാം. അല്ലെങ്കിൽ ഒരു ദിവസം നേരത്തെ തന്നെ സനു പൊലീസിന്റെ കസ്റ്റഡിയിൽ ആയിരിക്കാമെന്ന് റിപ്പോർട്ട് പറയുന്നു.

കർണാടക പൊലീസിന്റെ സഹായത്തോടെ സനുവിനെ പിടികൂടിയെന്ന വാദം ശരിയെങ്കിൽ എന്തുകൊണ്ട് സൈബർ വിങ്ങിന് ഫോൺ ലൊക്കേഷൻ കണ്ടെത്താനായില്ലെന്ന ചോദ്യത്തിന് പൊലീസ് മറുപടി നൽകേണ്ടിവരും. വാട്ട്സ്ആപ്പ് ആക്ടിവ് ആയിട്ടും സൈബർ വിങ് ഇതു കണ്ടെത്തി പ്രത്യേക സംഘത്തിന് വിവരം നൽകിയില്ലെന്നത് പിഴവു തന്നെയാണെന്ന് ചില ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഇത് ഒരു സാധ്യത മാത്രമാണെന്നും അവർ പറയുന്നു.

സനുവിനെ ഒരു ദിവസം മുമ്പു തന്നെ പൊലീസ് കസ്ററഡിയിൽ എടുത്തിരിക്കാം. ചോദ്യം ചെയ്യലിനും വിവരങ്ങൾ ശേഖരിക്കാനുമായി, പിടിയിലായ വിവരം അന്വേഷണ സംഘം വൈകിയാവാം പുറത്തുവിട്ടത്. അങ്ങനെയങ്കിൽ കസ്റ്റഡിയിൽ ആയിരിക്കെയാവാം ഫോൺ ആക്ടിവ് ആയതെന്നും അവർ പറയുന്നു. സനു മോഹന്റെ അറസ്റ്റ് ഞായറാഴ്ച അന്വേഷണ സംഘം രേഖപ്പെടുത്തി. വൈഗയെ താൻ കൊലപ്പെടുത്തിയതു തന്നെയാണെന്ന് സനു പൊലീസിനോടു സമ്മതിച്ചതായാണ് സൂചന.