കാസർകോട്: പെരിയ ഇരട്ടക്കൊലയിൽ സിപിഎമ്മിന്റെ ഉന്നത നേതാക്കളും കുടുങ്ങാനുണ്ടെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ. കേസിൽ ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ച് സിപിഎം പ്രവർത്തകരെ സിബിഐ അറസ്റ്റ് ചെയ്തതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം നേതാക്കൾക്ക് പങ്കുണ്ടോയെന്നത് നേരത്തേ പറഞ്ഞിരുന്നതാണെന്നും വലിയ നേതാക്കളെ രക്ഷിക്കാനാണ് കോടികൾ ചെലവിട്ട് കോടതിയിൽ പോയതെന്നും അദ്ദേഹം പറഞ്ഞു.

പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ അഞ്ചു പേരാണ് ഇന്ന് അറസ്റ്റിലായത്. ബ്രാഞ്ച് സെക്രട്ടറി രാജു, റജി വർഗീസ്, ഹരിപ്രസാദ്, സുരേന്ദ്രൻ, ശാസ്താ മധു എന്നിവരാണ് അറസ്റ്റിലായത്. ഇവരെ നാളെ എറണാകുളം സിബിഐ കോടതിയിൽ ഹാജരാക്കും. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല.