ബെംഗളൂരു: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല ആശുപത്രി വിട്ടു. ജയിൽവാസത്തിനും കോവിഡ് ബാധയെ തുടർന്നുള്ള ഇടവേളയും അടക്കം നാല് വർഷത്തിന് ശേഷമാണ് ഇവർ സ്വതന്ത്രയാവുന്നത്. ഇനി ഒരാഴ്ച കോവിഡ് നിരീക്ഷണത്തിൽ കഴിയും. ബുധനാഴ്ചയോടെ തമിഴ്‌നാട്ടിലേക്ക് തിരിക്കുമെന്നാണ് അണികൾ അറിയിച്ചത്. ആയിരം വാഹനങ്ങളുടെ അകമ്പടിയോടെ ശശികലയ്ക്ക് സ്വീകരണമൊരുക്കുമെന്നാണ് പ്രവർത്തകർ ആദ്യം അറിയിച്ചിരിക്കുന്നത്. ചെന്നൈയിലെത്തുന്നതോടെതമിഴ്‌നാട് തെരഞ്ഞെടുപ്പിന്റെ ചർച്ചകളിലും പ്രചാരണത്തിലും ശശികല സജീവമാകും.

മൂന്നു ദിവസമായി കോവിഡ് ലക്ഷണങ്ങൾ കാണിക്കുന്നില്ല. കൃത്രിമ ഓക്സിജൻ നൽകാതെ തന്നെ ശ്വസിക്കാനാവുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം ഞായറാഴ്ച ശശികലയെ ആശുപത്രിയിൽനിന്നും വിടാനാവുമെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചത്. ആശുപത്രിവിട്ടാൽ ഏതാനും ദിവസം വീട്ടിൽ ക്വാറന്റൈനിൽ കഴിയണമെന്നും ഡോക്ടർമാരുടെ സംഘം അറിയിച്ചിട്ടുണ്ട്.

അതേസമയം ശശികലയെ പിന്തുണക്കുന്നവരെ പുറത്താക്കുമെന്ന് മുന്നറിയിപ്പുമായി എടപ്പാടി പളനിസ്വാമി രംഗത്ത് വന്നു. ശശികലയെ അനുകൂലിച്ച മൂന്ന് ജില്ലാസെക്രട്ടറിമാരെ നേരത്തെ പുറത്താക്കിയിരുന്നു. ശശികലയുടെ ജയിൽ മോചനത്തിന് പിന്നാലെ അണ്ണാഡിഎംകെയിൽ പോരും പൊട്ടിത്തെറിയും കനക്കുകയാണ്. അണ്ണാ ഡിഎംകെ വീണ്ടെടുക്കുമെന്ന് ശശികല പക്ഷം ആവർത്തിക്കുന്നതിനിടെ വഞ്ചകരെ പുത്താക്കി പാർട്ടിയെ വീണ്ടെടുക്കുമെന്ന് ശശികല പക്ഷത്തിന്റെ മുഖപത്രമായ നമതു എംജിആറിൽ മുഖപ്രസംഗം പ്രസിദ്ധീകരിച്ചു.

ജയലളിത വളർത്തിയ പാർട്ടിയെ വിശ്വസ്തർ ചതിച്ചു. വഞ്ചകരെ പുറത്താക്കി പാർട്ടിയെ വീണ്ടെടുക്കും. അതിന് ജനം ഒപ്പമുണ്ടാകണം. ധാർമികതയുടെ വീണ്ടെടുപ്പിന് സമയമായെന്നുമാണ് ശശികല പക്ഷത്തിന്റെ മുഖപത്രമായ നമതു എംജിആറിലെ ലേഖനത്തിൽ പറയുന്നത്. ശശികലയുടെ തിരിച്ചുവരവ് ആവശ്യപ്പെട്ടും ആശംസ അറിയിച്ചും ഒപിഎസ് വിഭാഗ നേതാക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു. നീക്കത്തിന് പിന്നിൽ പനീർസെൽവത്തിന്റെ മൗനാനുവാദമുണ്ടെന്ന് ആരോപിച്ച് പിന്നാലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമി അനുകൂലികളും രംഗത്തെത്തി. ഇതോടെയാണ് അണ്ണാഡിഎംകെയിലെ പ്രശ്‌നങ്ങൾ മറനീക്കി പുറത്ത് വന്നത്.

അനധികൃത സ്വത്ത് സമ്പാദന കേസിൽ ശശികലയുടെ നാല് വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞദിവസമാണ് അവസാനിച്ചത്.ശശികല ആശുപത്രി വിടുന്നതുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് ആശുപത്രി വളപ്പിൽ ഏർപ്പെടുത്തിയിരുന്നത്.