ബംഗളൂരു: എ ഐ എ ഡി എം കെ മുൻ ജനറൽ സെക്രട്ടറിയും അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ സന്തത സഹചാരിയുമായിരുന്ന വി കെ ശശികല ജയിൽമോചിതയായി. ഡോക്ടർമാർ വഴി ജയിൽ അധികൃതർ രേഖകളിൽ ഒപ്പ് രേഖപ്പെടുത്തിയതോടെ നിയമനടപടികൾ പൂർത്തിയായി.പരപ്പന അഗ്രഹാര ജയിൽ അധികൃതർ രാവിലെ 10:30ഓടെയാണ് ആശുപത്രിയിലെത്തി ജയിൽ മോചന ഉത്തരവ് ശശികലയ്ക്ക് കൈമാറിയത്.നിലവിൽ ബെംഗളൂരു ആശുപത്രിയിൽ കോവിഡ് ചികിത്സയിലാണ് ശശികല.ഈ മാസം 20നാണ് ശശികലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സ പൂർത്തിയായതിനു ശേഷമാകും ശശികല ചെന്നൈയിലേക്ക് മടങ്ങുക.

1991- 96 കാലയളവിൽ 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് ശശികലയ്‌ക്കെതിരെയുള്ള കേസ്.2017ലാണ് ശശികലയെയും, സഹോദരീ പുത്രനായ വി എൻ സുധാകരനെയും, അടുത്ത ബന്ധുവുമായ ജെ ഇളവരശിയെയും, കോടതി ശിക്ഷിച്ചത്.ശശികലയോടെ വരവോടെ അണ്ണാഡിഎംകെ പിളരുമെന്നാണ് ദിനകരപക്ഷത്തിന്റെ അവകാശവാദം. അസംതൃപ്തരായ പനീർസെൽവം പക്ഷത്തെ നേതാക്കൾ പാർട്ടി വിടുമെന്നാണ് വാദം.ശശികലയുടെ വരവ് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയാക്കി മാറ്റാനാണ് അമ്മാ മുന്നേറ്റ കഴകത്തിന്റെ തീരുമാനം. എന്നാൽ വോട്ടുഭിന്നത തടയാൻ ശശികലയെ അണ്ണാഡിഎംകെയ്ക്ക് ഒപ്പം നിർത്താനുള്ള ശ്രമത്തിലാണ് ബിജെപി. ചർച്ചകൾക്കായി ജെ പി നദ്ദ ശനിയാഴ്ച ചെന്നൈയിലെത്തും.

നാല് വർഷത്തെ ശിക്ഷാകാലാവധി കഴിഞ്ഞ് തിരികെയെത്തുന്ന ശശികലയ്ക്ക് വൻ സ്വീകരണം നൽകാനാണ് അനുയായികളുടെ പദ്ധതി.ബംഗളൂരു മുതൽ ആയിരം വാഹനങ്ങളുടെ അകമ്പടിയോടെയുള്ള സ്വീകരണറാലിയാണ് നിശ്ചയിച്ചിരിക്കുന്നത്. ചെന്നൈയിൽ ശക്തിപ്രകടനവും നടത്തും.