മുംബൈ: ഹിന്ദി നടൻ സതീഷ് കൗൾ കോവിഡ് ബാധിച്ച് മരിച്ചു.70 വയസ്സായിരുന്നു. കഴിഞ്ഞ മാസം കോവിഡ് സ്ഥിരീകരിച്ച സതീഷിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ലുധിയാനയിൽ വച്ചായിരുന്നു അന്ത്യം.

ബി ആർ ചോപ്രയുടെ 'മഹാഭാരതം' എന്ന പരമ്പരയിൽ ഇന്ദ്രന്റെ വേഷം അവതരിപ്പിച്ച് ശ്രദ്ധേയനായിരുന്നു സതീഷ്. പഞ്ചാബി സിനിമയിലെ അമിതാഭ് ബച്ചൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കോവിഡ് കാലത്ത് സാമ്പത്തിക പരാധീനതകൾ മൂലം പ്രയാസത്തിലായ താരം സഹായം അഭ്യർത്ഥിച്ചിരുന്നു.

അഭിനയരംഗത്ത് നിറഞ്ഞുനിൽക്കെ 2011ലാണ് സതീഷ് പഞ്ചാബിൽ നിന്ന് മുംബൈയിലേയ്ക്ക് ചേക്കേറിയത്. പിന്നാലെ ഒരു അഭിനയപാഠശാല ആരംഭിച്ചതാണ് സതീഷിന്റെ ജീവിതത്തിലെ താളം തെറ്റിച്ചത്. സ്‌കൂളിനുവേണ്ടി സമ്പാദിച്ച പണമത്രയും നഷ്ടപ്പെടുത്തിയ നടൻ ഇതോടെ വൻ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുകയായിരുന്നു.

പാട്യാലയിലെ ഒരു കോളേജിൽ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്തിരുന്നു. എന്നാൽ അഞ്ച് വർഷം മുൻപുണ്ടായ അപകടത്തിൽ ഇടുപ്പെല്ല് തകർന്ന് കിടപ്പിലായതോടെ ആ വരുമാനവും നിലച്ചു. രണ്ടര വർഷത്തോളം ആശുപത്രിയിൽ കിടപ്പിലായ സതീഷ് പിന്നീട് ലുധിയാനയിലെ വിവേകാനന്ദ വൃദ്ധസദനത്തിലേയ്ക്ക് താമസം മാറ്റി.

പഞ്ചാബി സിനിമയിലും ടി.വി പരമ്പരകളിലും നിറസാന്നിധ്യമായിരുന്ന സതീഷ് 300ഓളം വേഷങ്ങൾ ചെയ്തിട്ടുണ്ട്.