റിയാദ്: മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്ക് തടവും വൻതുക പിഴയും ഏർപ്പെടുത്തി സൗദി. പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷകരമായ രീതിയിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് 3 കോടി റിയാൽ പിഴയും 10 വർഷം തടവുമാണ് പുതിയ നിയമ പ്രകാരം ലഭിക്കുക.

സൗദി ഭരണാധികാരി സൽമാൻ രാജാവാണ് പുതിയ മാലിന്യ സംസ്‌കരണ പദ്ധതിക്ക് അംഗീകാരം നൽകിയത്.ഇതനുസരിച്ച് നിയമ വിരുദ്ധമായി മാലിന്യം ശേഖരിക്കൽ, മാലിന്യങ്ങൾ കത്തിക്കൽ, മാലിന്യം വെള്ളത്തിലോ പൊതു ഇടങ്ങളിലോ വലിച്ചെറിയൽ, മാലിന്യ ബോക്‌സുകളിലല്ലാതെ മാലിന്യം നിക്ഷേപിക്കൽ തുടങ്ങിയവ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്.സൗദിയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങൾക്കും താമസ കേന്ദ്രങ്ങൾക്കും വ്യക്തികൾക്കും ഉത്തരവ് ബാധകമാണ്.

നിയമ ലംഘനം തുടരുന്ന ഓരോ ദിവസത്തിനും പിഴ ഈടാക്കും. കുറ്റത്തിന് നിയമം അനുശാസിക്കുന്ന പിഴയുടെ 10 ശതമാനത്തിൽ കൂടാത്ത തുകയാണ് ഒരു ദിവസത്തെ പിഴയായി ഈടാക്കുക. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് എന്തു പദ്ധതികൾ നടപ്പിലാക്കുന്നതിനും ഔദ്യോഗിക ലൈസൻസോ അല്ലെങ്കിൽ നാഷനൽ സെന്റർ ഫോർ വെയ്സ്റ്റ് മാനേജ്മെന്റിൽ നിന്ന് പ്രത്യേക അനുമതിയോ ആവശ്യമാണ്.