ആലപ്പുഴ: ഭർതൃമതിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് തിരയുന്ന കാമുകൻ മണപ്പള്ളി കല്ലുപുരയ്ക്കൽ ബാബുവിന്റെ മകൻ പ്രവീണി(25)ന്റെ സഹോദരനും കേസിൽ പെട്ട ആൾ. യുവതിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ മുൻപ് അറസ്റ്റിലായതാണ് പ്രവീണിന്റെ സഹോദരൻ. കഴിഞ്ഞ രണ്ടു മാസത്തിലേറെ റിമാൻഡിലായിരുന്ന ഇയാൾ ഒരാഴ്ച മുൻപാണ് ജാമ്യത്തിലിറങ്ങിയത്. ഇതിന് പിന്നാലെയാണ് പ്രവീൺ കേസിൽ അകപ്പെടുന്നത്.

രണ്ടു മാസം മുൻപ് പ്രവീണിന്റെ സഹോദരനും ഭർതൃമതിയായ പാവുമ്പ സ്വദേശിനിയുമായി പ്രണയത്തിലായിരുന്നു. ഇവർ ഒരുമിച്ചുള്ള സ്വകാര്യ നിമിഷങ്ങൾ സ്വന്തം ഫോണിൽ സേവ് ചെയ്ത് വച്ചിരുന്നു. ഈ ദൃശ്യങ്ങൾ ഭാര്യ അവിചാരിതമായി കാണുകയും സ്വന്തം ഫോണിലേക്ക് ദൃശ്യങ്ങൾ മാറ്റുകയും ചെയ്തു. പിന്നീട് ഇത് മണപ്പള്ളിയിലെ ഒട്ടുമിക്ക ആളുകളുടെയും പക്കൽ എത്തി. വീഡിയോ വൈറലായതോടെ പാവുമ്പ സ്വദേശിനി കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പീഡനത്തിനും ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനും കേസെടുക്കുകയുമായിരുന്നു. ഈ കേസിൽ ജാമ്യം എടുത്ത് ഇറങ്ങിയതിന് പിന്നാലെയാണ് പ്രവീൺ കുടുങ്ങത്.

വള്ളികുന്നം തെക്കേമുറി ആക്കനാട്ട് തെക്കതിൽ സതീഷിന്റെ ഭാര്യ സവിത(24)യും വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രവീണും തമ്മിൽ പ്രണയത്തിലായിരുന്നു. രഹസ്യമായി ഇരുവരും താലികെട്ടുകയും ചെയ്തു. ഇതിനിടയിൽ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുകയും കഴിഞ്ഞ രാത്രിയിൽ പ്രവീണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു. ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും പിന്നീട് സവിത മുറിക്കുള്ളിൽ കയറി വാതിലടച്ച് തൂങ്ങി മരിക്കുകയുമായിരുന്നു.

പ്രവീണും സവിതയും മണപ്പള്ളിയിലെ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുമ്പോഴാണ് പരിചയത്തിലാകുന്നത്. ഭർത്താവ് സതീഷ് അടുത്തില്ലാത്തതും കുട്ടികൾ ഉണ്ടാകാതിരുന്നതും പ്രവീണുമായുള്ള ബന്ധത്തിന് ആഴം കൂട്ടി. ഇവർ തമ്മിലുള്ള ബന്ധം മറ്റുള്ളവർ മുഖേന സതീഷും വീട്ടുകാരും അറിഞ്ഞെങ്കിലും സതീഷ് നാട്ടിലെത്തിയിട്ട് പരിഹരിക്കാമെന്ന് കരുതിയതാണ്. പ്രണയ ബന്ധം പ്രശ്നമായപ്പോൾ സൂപ്പർമാർക്കറ്റിലെ ജോലിയിൽ നിന്നും ഇരുവരെയും പറഞ്ഞു വിട്ടു. പിന്നീട് സവിത പുതിയകാവിലെ ഒരു ലാബിൽ ജോലിക്ക് കയറിയെങ്കിലും അവിടെയും ബന്ധം പ്രശ്നമായി പറഞ്ഞു വിട്ടു. ഇതിനിടയിൽ ഇരുവരും സതീഷ് കെട്ടിയ താലി അഴിച്ചുമാറ്റി മറ്റൊരു താലി ചാർത്തി വിവാഹിതരെ പോലെ കഴിയുകയായിരുന്നു.

ഏതാനും ദിവസങ്ങളായി പ്രവീൺ സവിതയുമായി അകന്നു നിൽക്കുകയായിരുന്നു. ഇതിൽ പ്രകോപിതയായാണ് ആത്മഹത്യാ ഭീഷണി മുഴക്കി വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. കൈഞരമ്പ് മുറിച്ചായിരുന്നു ആത്മഹത്യാ ഭീഷണി. സവിതയ്ക്കൊപ്പം കിടന്നിരുന്ന ഭർതൃ സഹോദരിയുടെ 9 വയസ്സുള്ള മകളും സവിതയും വീടിന് സമീപത്തുള്ള പറമ്പിൽ നിന്നുകൊണ്ട് പ്രവീണുമായി സംസാരിച്ചു.

ഇതിനിടയിൽ വാക്കുതർക്കമുണ്ടാകുകയും സവിത തിരികെ വീട്ടിലേക്കെത്തി കഴുത്തിൽ കിടന്ന താലിമാലയും മൊബൈൽ ഫോണും പൊട്ടിച്ചെറിയുകയും ചെയ്തു. പിന്നീട് കിടപ്പു മുറിയിൽ കയറി വാതിലടച്ചു. ഇതോടെ പരിഭ്രാന്തനായ പ്രവീൺ ജനാലയിൽ അടിച്ചു ശബ്ദമുണ്ടാക്കി. ഇത് കേട്ട് ഉണർന്ന ഭർതൃമാതാവ് ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തുകയും ജനൽ തകർത്ത് നോക്കിയപ്പോൾ സവിത തൂങ്ങിനിൽക്കുന്നതുമാണ് കാണുന്നത്. പിന്നീട് വാതിൽ ചവിട്ടി തുറന്ന് അകത്ത് കയറി തൂങ്ങി നിൽക്കുന്ന സവിതയെ താഴെയിറക്കിയെങ്കിലും മരണപ്പെട്ടിരുന്നു.