ന്യൂഡൽഹി: മലയാളി മാധ്യമപ്രവർത്തകനായ സിദ്ദിഖ് കാപ്പനെ അറസ്റ്റു ചെയ്ത് കേസിൽ ഉത്തർപ്രദേശ് സർക്കാരിനും പൊലീസിനും സുപ്രീംകോടതി നോട്ടീസയച്ചു. വെള്ളിയാഴ്ച കേസ് കോടതി വീണ്ടും പരിഗണിക്കും. മുതിർന്ന അഭിഭാഷകനായ കപിൽ സിബലാണ് കേരള പത്രപ്രവർത്തക യൂണിയന് വേണ്ടി സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹാജരായത്.

കാപ്പനെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കുറ്റപത്രത്തിൽ വ്യക്തമായ കാരണങ്ങളൊന്നും ചൂണ്ടിക്കാട്ടുന്നില്ല. കാപ്പൻ ആക്രമണമുണ്ടാക്കാനാണ് എത്തിയതെന്ന് പറയുമ്പോൾ പോലും അത് വ്യക്തമാക്കാനുള്ള തെളിവുകൾ പൊലീസിന്റെ പക്കലില്ല. 42 ദിവസമായി ഒരു മാധ്യമപ്രവർത്തകൻ ജയിലിൽ കഴിയുകയാണ്. കോടതി അടിയന്തരമായി ഇടപെടണം എന്നായിരുന്നു കപിൽസിബൽ ആവശ്യപ്പെട്ടത്.

എവിടെയാണ് കാപ്പൻ ഇപ്പോഴുള്ളതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഉത്തർപ്രദേശ് സർക്കാരിന്റേയും പൊലീസിന്റേയും മറുപടി എന്താണെന്ന് പരിശോധിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസിന്റെ മെരിറ്റിലേക്ക് ഇപ്പോൾ കടക്കുന്നില്ല. സർക്കാർ നിലപാട് അറിഞ്ഞ ശേഷം തീരുമാനമെടുക്കാം എന്നു പറഞ്ഞാണ് കോടതി കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.