ന്യൂയോർക്ക്: അമേരിക്കയിൽ സ്‌കൂൾ വിദ്യാർത്ഥിനി സ്‌കൂൾ കോമ്പൗണ്ടിനുള്ളിൽ സഹപാഠികൾക്കും ജീവനക്കാർക്കും നേരെ വെടിയുതിർത്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്കേറ്റുവെന്നും അദ്ധ്യാപകൻ പെൺകുട്ടിയിൽ നിന്ന് തോക്ക് പിടിച്ചുവാങ്ങിയെന്നും പൊലീസ് അറിയിച്ചു. വടക്കുപടിഞ്ഞാറൻ യുഎസ് സംസ്ഥാനമായ ഐഡഹോയിലെ റിഗ്‌ബി മിഡിൽ സ്‌കൂളിലാണ് സംഭവം.

ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് വെടിയുതിർത്തത്. 12 വയസ്സ് പ്രായമുള്ള പെൺകുട്ടിയുടെ പേരും മറ്റ് വിവരങ്ങളും അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബാഗിൽ കൊണ്ടുവന്ന തോക്കെടുത്ത് പെൺകുട്ടി സ്‌കൂളിന് പുറത്തും അകത്തുമായി വെടിയുതിർക്കുകയായിരുന്നു.

രണ്ട് വിദ്യാർത്ഥികൾക്കും ഒരു സ്‌കൂൾ ജീവനക്കാരനുമാണ് പരിക്കേറ്റത്. എന്നാൽ ഇവരുടെ നില ഗുരുതരമല്ല. അദ്ധ്യാപകൻ പെൺകുട്ടിയിൽ നിന്ന് തോക്ക് പിടിച്ചുവാങ്ങുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി വിദ്യാർത്ഥിനിയെ കസ്റ്റഡിൽ എടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

എല്ലാവർക്കും തോക്ക് ഉപയോഗിക്കാൻ അനുവാദമുള്ള അമേരിക്കയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ സാധാരണമായിക്കഴിഞ്ഞിരിക്കുകയാണ്.