വെർച്വൽ ലോകത്ത് സ്വന്തം അവതാറുകളായി മനുഷ്യർ ഇടപഴകുമെന്ന സക്കർ ബർഗ്ഗിന്റെ സ്വപ്നം തകർന്നടിയുമോ? മെറ്റാവേഴ്സിന് വേണ്ടിയുള്ള കൈവിട്ട കളികൾ 400 ബില്യൺ ഡോളറിന്റെ ഫേസ്‌ബുക്ക് സാമ്രാജ്യത്തെ അപകടത്തിലാക്കിയെന്ന് വിമർശനം
- Share
- Tweet
- Telegram
- LinkedIniiiii
ഇലന്തൂറിലെ ഇരട്ട നരബലിയെ തുടർന്ന് അന്ധവിശ്വാസങ്ങൾ കേരളത്തിൽ ചർച്ചയാകുമ്പോൾ ആഗോളതലത്തിൽ ചർച്ചയാകുന്നത് സാങ്കേതിക രംഗത്തെ അന്ധവിശ്വാസങ്ങളാണ്. നിങ്ങൾ ഒരു കമ്പ്യുട്ടറിലേക്ക് നോക്കുമ്പോൾ പുറത്തു നിന്നും അത് കാണുകയല്ലാതെ, അതിന്റെ ഉള്ളിൽ ആണെന്ന പ്രതീതി ജനിപ്പിക്കുന്ന, യഥാർത്ഥ ലോകത്തിനൊപ്പം തന്നെ ഒരു വെർച്വൽ ലോകവും സ്ഥിതിചെയ്യുന്ന മെറ്റാവേഴ്സ് എന്ന സങ്കല്പമാണ് ഇത്തരത്തിൽ ഒരു ചർച്ചക്ക് ഇപ്പോൾ നിദാനമാകുന്നത്.
ഫേസ്‌ബുക്ക് സ്ഥാപകൻ സക്കർബർഗിന്റെ സ്വപ്നമാണ് മെറ്റാവേഴ്സ്. നാം ജീവിക്കുന്ന പ്രപഞ്ച (യൂണിവേഴ്സ്)ത്തിനൊപ്പം ഉള്ള ഒരു സാങ്കൽപിക പ്രപഞ്ചം അഥവാ വെർച്വൽ യൂണിവേഴ്സ് എന്നത്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ഇന്ന് ഏറെ മുന്നേറിക്കൊണ്ടിരിക്കുന്ന വെർച്വൽ റിയാലിറ്റി എന്ന സാങ്കേതിക വിദ്യക്ക് ഒരു ത്രിമാനം രൂപം നൽകുന്നതാണ് ഈ സങ്കൽപം
ഈ സാങ്കൽപിക പ്രപഞ്ചത്തിൽ ഏതൊരു വ്യക്തിക്കും തന്റെ അവതാരം സൃഷ്ടിക്കാൻ കഴിയും. അവതാർ എന്നറിയപ്പെടുന്നതായിരിക്കും മെറ്റവേഴ്സിൽ പ്രത്യക്ഷപ്പെടുന്ന രൂപങ്ങൾ. എന്നാൽ, ഈ സങ്കൽപത്തോടെ യോജിച്ചു പോകാൻ യാഥാർത്ഥ്യം മടികാണിക്കുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ 14 മാസങ്ങൾക്കുള്ളിൽ ഫേസ്‌ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയുടെ ഓഹരിവിലയിൽ ഉണ്ടായത് 60 ശതമാനത്തിന്റെ ഇടിവാണ്. അതായത് കമ്പനി മൂല്യത്തിൽ 600 ബില്യൺ ഡോളറിന്റെ കുറവുണ്ടായി.
കമ്പനിയുടെ മൂല്യം ഇപ്പോഴും 400 ബില്യൺ ഡോളർ ഉണ്ടെങ്കിലും ഈ തകർച്ച സക്കർബർഗിന്റെ വ്യക്തിഗത ആസ്തിയേയും കടുത്ത രീതിയിൽ ബാധിച്ചു. ഇപ്പോൾ ഭൂമിയിലെ ആദ്യ 20 സമ്പന്നരിൽ സക്കർബർഗിന്റെ പേരില്ല എന്നത് തന്നെ ഇതിന്റെ തെളിവാണ്. സമൂഹമാധ്യമ വിപണിയിൽ നിലനിൽക്കുന്ന കടുത്ത മത്സരമാണ് പരസ്യം വഴിയുള്ള വരുമാനം കുറയുന്നതിനും തന്മൂലം കമ്പനിയുടെ തകർച്ചക്കും കാരണമായതെന്ന് പൊതുവെ വിലയിരുത്തപ്പെടുമ്പോഴും, മെറ്റവേഴ്സിനോടുള്ള സക്കർബർഗിന്റെ അതിരറ്റ അഭിനിവേശമാണ് ഈ തകർച്ചക്ക് കാരണമായിരിക്കുന്നത് എന്നാണ് ഈ രംഗത്തെ ചില വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.
നേരത്തേ ഈ പദ്ധതിയുടെ ഭാഗമായി എഞ്ചിനീയർമാർ സൃഷ്ടിച്ച സക്കർബർഗിന്റെ അവതാർ പൊതുമധ്യത്തിൽ ഏറെ കളിയാക്കലുകൾക്ക് വിധേയമായിരുന്നു. അതുതന്നെ ഒരു നല്ല ശകുനമല്ലെന്നാണ് വിദഗ്ധാഭിപ്രായം. പിന്നെയും ലക്ഷക്കണക്കിന് ഡോളറുകൾ മെറ്റാവേഴ്സിലേക്ക് നിക്ഷേപിച്ച് തന്റെ ശ്രമം തുടരുകയാണ് സക്കർബർഗ്. സക്കർബർഗിന്റെ രണ്ടാമത് ഒരു അവതാർ കൂടി സൃഷ്ടിച്ചെങ്കിലും അതിനും ആദ്യത്തേതിന്രെ ഗതി തന്നെയാണ് വന്നത്. തുടർന്ന് കഴിഞ്ഞയാഴ്‌ച്ച മൂന്നാമത് ഒരു അവതാർ കൂടി സൃഷ്ടിച്ചു.
ക്വെസ്റ്റ് പ്രോ എന്ന് പേരിട്ടിരിക്കുന്ന ഒരു പുതിയ വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റ് ആണ് ഇത്. സാധാരണ കണ്ണടകളെക്കാൾ അല്പം കൂടുതൽ വലിപ്പം തൊന്നിക്കുന്ന ഇതിന്റെ കണ്ണട കണ്ണുകളീലൂടെ നിങ്ങൾക്ക് നിങ്ങളുടെ ചുറ്റുമുള്ള യഥാർത്ഥ ലോകത്തെ ചില സാങ്കൽപിക കാര്യങ്ങളുമായി യോജിപ്പിക്കാൻ കഴിയും. അതായത്, നിങ്ങൾ നിങ്ങളുടെ ഹെഡ്സെറ്റിന്റെ ഉള്ളിലാണ് നിൽക്കുന്നത് എന്ന പ്രതീതി ജനിപ്പിക്കും.
ഹെഡ് സെറ്റിനകത്തുള്ള സെൻസറുകൾ കൃഷ്ണമണീയുടെ ചലനം മാത്രമല്ല, നിങ്ങളുടെ ഓരൊ മാംസപേശികളുടെ ചലനത്തേയും സസൂക്ഷ്മം പിന്തുടരും. അതുവഴി നിങ്ങളുടെ മനോനില എന്തെന്ന് മനസ്സിലാക്കുവാനും നിങ്ങളുടെ അവതാറിൽ അത് പ്രതിഫലിപ്പിക്കുവാനും സാധിക്കും. എന്നാൽ, ക്വെസ്റ്റ് പ്രോയുടെ ആദ്യ റീവ്യുവേഴ്സ് തന്നെ സംശയം ഉന്നയിച്ചത് ഉപയോഗാക്തക്കളുടെ ഡാറ്റ ശേഖരിക്കാനുള്ള മറ്റൊരടവല്ലെ ഇതെന്നാണ്. അങ്ങനെയല്ലെന്ന് മെറ്റ നിർഷ്‌കർഷിക്കുമ്പോഴും ഭൂരിഭാഗം പേരും വിശ്വസിക്കുന്നത് മറിച്ചാണ്.