തിരുവനന്തപുരം: രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ പുതിയ കാംപസിന് ആർഎസ്എസ് സൈദ്ധാന്തികൻ ഗോൾവാൾക്കറുടെ പേരിട്ടത് അങ്ങേയറ്റം അപമാനകരവും പ്രതിഷേധാർഹവുമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാൻ. ഇന്ത്യൻ സമൂഹത്തിന് ഗോൾവാൾക്കർ നൽകിയ സംഭാവനയെന്താണെന്ന് ഭരണകൂടം വ്യക്തമാക്കണം. രാജ്യം ഇന്നു നേരിടുന്ന എല്ലാ അധ:പതനത്തിനും കാരണം ഗോൾവാൾക്കറിന്റെ വിചാരധാരയാണ്.

രാജ്യത്തിന്റെ സമാധാനത്തിനും പുരോഗതിക്കും ഏറ്റവും വലിയ ഭീഷണി ആർഎസ്എസ് ആണ്. രാജ്യത്തെ ജനങ്ങളെ വംശീയമായി വിഭജിക്കാനും ആക്രമിക്കാനും ആഹ്വാനം ചെയ്തയാളാണ് ഗോൾവാൾക്കർ. വൈദേശികാധിപത്യത്തിനെതിരേ നടന്ന സ്വാതന്ത്യസമരത്തിന്റെ മൂർധന്യാവസ്ഥവസ്ഥയിൽ അണികളോട് സമരത്തിൽ നിന്നു മാറി നിൽക്കാനും രാജ്യത്തെ ഇതര സമൂഹങ്ങൾക്കെതിരേ തങ്ങളുടെ ശക്തി സംഭരിച്ചുവെക്കാനും ആഹ്വാനം ചെയ്ത ശുദ്ധ വംശീയവാദിയാണ് ഗോൾവാൾക്കർ. മനുവാദ വർണ വ്യവസ്ഥിതിയിലധിഷ്ടിതമായ നികൃഷ്ടമായ ജാതിവ്യവസ്ഥയുടെ വക്താവാണ് ഗോൾവാൾക്കർ.

നിരപരാധികളെ തെരുവിൽ തല്ലിക്കൊല്ലുന്ന ഹിന്ദുത്വ വർഗീയ ഫാഷിസത്തിന് അതിന്റെ ബൗദ്ധീകമായ മാർഗദർശിയായ ഒരാൾ ഉന്നത സ്ഥാപനത്തിന്റെ പേരിൽ അറിയപ്പെടുന്നത് സാക്ഷരകേരളത്തിന് അങ്ങേയറ്റം അപമാനകരമാണ്. സംസ്ഥാനത്ത് തദ്ദേശ ഭരണതിരഞ്ഞെടുപ്പ് നടക്കുന്ന ഈ അവസരത്തിൽ നടത്തിയ നാമകരണം ഗൂഢലക്ഷ്യം കണ്ടാണ്. ഇതിനെതിരേ മതേതര ജാനാധിപത്യ സമൂഹം ശക്തമായി രംഗത്തുവരണമെന്നും ഷാൻ അഭ്യർത്ഥിച്ചു.