കണ്ണൂർ: കരാറുകാരനെ അപായപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ കേരളാ ബാങ്ക് ജീവനക്കാരിയെ അറസ്റ്റു ചെയ്യാനാവാതെ പൊലീസ്. ഇതിനിടെ ഭർത്താവിന്റെ സുഹൃത്തായ കരാറുകാരനെ അപായപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ കേസിൽ കേരളാ ബാങ്ക് ജീവനക്കാരി മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങിയിട്ടുണ്ട്.

തലശേരി ജില്ലാ സെഷൻസ് കോടതിയിൽ അവർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഇവർക്കായി പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് മുൻകൂർജാമ്യം തേടിയത്. ജാമ്യാപേക്ഷ സമർപ്പിച്ച സാഹചര്യത്തിൽ കേസിന്റെ റിപ്പോർട്ട് കോടതി ആവശ്യപ്പെട്ടേക്കുമെന്നതിനാൽ ഇവരെ പൊലീസിന് ഇനിപെട്ടെന്ന് അറസ്റ്റ് ചെയ്യാനാകില്ല.

ഇതിനിടെ കരാറുകാരനെ അക്രമിച്ചതിന് റിമാൻഡിൽ കഴിയുന്ന ക്വട്ടേഷൻ സംഘത്തിലെ നാലു പ്രതികളെയും കസ്റ്റഡിയിൽ കിട്ടാൻ പരിയാരം പൊലീസ് അപേക്ഷ നൽകി. പയ്യന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് അന്വേഷണച്ചുമതലയുള്ള എസ്‌ഐ കെ.വി.സതീശൻ അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകിയത്.

നെരുവമ്പ്രംചെങ്ങത്തടത്തെ തച്ചൻ ഹൗസിൽ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേൻ ഹൗസിൽ അഭിലാഷ് (29), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ.രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ പി.സുധീഷ് (39) എന്നിവരാണ് വധശ്രമ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്നത്.

കഴിഞ്ഞ ഏപ്രിൽ 19 ന് രാത്രിയിലാണ് ചെറുതാഴം ശ്രീസ്ഥയിലെ കരാറുകാരൻ പി.വി.സുരേഷ് ബാബു (52) വിനെ നാലംഗ സംഘം ആക്രമിച്ചത്. മാസങ്ങൾ നീണ്ട പൊലീസ് അന്വേഷണത്തിനിടെയാണ് ഇയാൾക്കെതിരെ സ്ത്രീ നൽകിയ ക്വട്ടേഷന്റെ കഥ പുറത്ത് വരുന്നത്.

ഭർത്താവിനെ നിയന്ത്രിക്കുന്ന ഭർതൃബന്ധു കൂടിയായ സുരേഷ് ബാബുവിനെ തളർത്തിക്കിടത്താൻ ബാങ്ക് ജീവനക്കാരിയായ ഇവർ മൂന്നു ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയെന്നാണ് കേസ്. സുരേഷ് ബാബു കേരളാ ബാങ്ക് ജീവനക്കാരിക്ക് നൽകാനുള്ള പണത്തെ ചൊല്ലിയും തർക്കമുണ്ടായിരുന്നു.

കേരളാ ബാങ്ക് ജീവനക്കാരിയായ പ്രതി സീമയുടെ ഭർത്താവ് പൊലിസുകാരനാണ്. ഇവർ തമ്മിൽ കുടുംബ പ്രശ്‌നങ്ങളാൽ ഏറെക്കാലമായി അകന്നു കഴിയുകയാണ്. കേരള ബാങ്ക് കണ്ണൂർ ശാഖയിലെ ജീവനക്കാരിയായ സീമ പയ്യാമ്പലത്തെ ഒരു ഫ്‌ളാറ്റിലായിരുന്നു താമസം.

ഇതിനിടെ ഭർത്താവിനെയും അപായപ്പെടുത്താൻ ഇവർ ക്വട്ടേഷൻ നൽകിയിരുന്നുവെങ്കിലും പൊലിസുകാരനായതിനാൽ നാലംഗ സംഘം ഏറ്റെടുത്തിരുന്നില്ല.