തിരുവനന്തപുരം: അടുത്തകാലത്തായി മുസ്ലിംലീഗിനെ നിരന്തരം ആക്രമിച്ചു കൊണ്ടു രംഗത്തുവന്നിരുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനായിരുന്നു. ലീഗ് ഒരു വർഗീയപാർട്ടിയാണ് എന്ന വിധത്തിലായിരുന്നു വിജയരാഘവന്റെ പ്രതികരണം. എന്നാൽ ഈ നിലപാടല്ല ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിക്ക്. ഈ നിലപാട് അദ്ദേഹം തള്ളിക്കളഞ്ഞു.

മുസ്ലിം ലീഗ് മതാധിഷ്ഠിത പാർട്ടിയാണെന്ന് എ വിജയരാഘവന്റെ പ്രസ്താവന ന്യായീകരിക്കാൻ തയ്യാറാകാതെയാണ് യെച്ചൂരി സ്വീകരിച്ച നിലപാട്. യുപിഎ സർക്കാരിന്റെ ഭാഗമായിരുന്ന ലീഗിനെ സിപിഐഎം പിന്തുണച്ചിട്ടുണ്ടെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗിന്റെ പരിപാടികൾക്ക് പോകാറുണ്ട്. മുസ്ലിം ലീഗ് മതപരമായ വിശ്വാസങ്ങൾ രാഷ്ട്രീയത്തിൽ കലർത്താത്തിടത്തോളം കാലം മതേതര പാർട്ടിയാണെന്നും സിപിഐഎം നേതാവ് പ്രതികരിച്ചു.

യെച്ചൂരിയുടെ വാക്കുകൾ ഇങ്ങനെ:

''ഐഎസ്എഫ് വർഗീയ പാർട്ടിയാണെങ്കിൽ മുസ്ലിം ലീഗ് മതേതര പാർട്ടിയാകുന്നതെങ്ങനെ? എന്ന ചോദ്യമുണ്ടാകും. മതേതരർ എന്ന് അവകാശപ്പെടുന്ന യുഡിഎഫിനൊപ്പമാണ് അവരുള്ളത്. മുസ്ലിം ലീഗിന്റെ പരിപാടികളിൽ ഞാനും പോകാറുണ്ട്. ഇ അഹമ്മദ് അടുത്ത സുഹൃത്തായിരുന്നു. അവരുൾപ്പെടുന്ന യുപിഎ സർക്കാരിനെ പിന്തുണച്ചിട്ടുണ്ട്. അതെല്ലാമിവിടെയുണ്ട്. മുസ്ലിം ലീഗ് മതപരമായ വിശ്വാസങ്ങൾ രാഷ്ട്രീയത്തിൽ കലർത്താതിരിക്കുന്നിടത്തോളം കാലം അവർ മതേതരാണ്.''

പശ്ചിമബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നേരിടുന്ന ഇടത് മുന്നണി-കോൺഗ്രസ് സഖ്യത്തിൽ ഐഎസ്എഫുമുണ്ട്. അബ്ബാസ് സിദ്ദിഖിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സെക്കുലർ ഫ്രണ്ടിന് 21 സീറ്റുകളാണ് സഖ്യം നൽകിയിരിക്കുന്നത്. ഹിന്ദു-ആദിവാസി സമൂഹങ്ങളിൽ പെട്ട 10 പേരും മുസ്ലിംകളായ 11 പേരുമാണ് ഐഎസ്എഫ് സ്ഥാനാർത്ഥി പട്ടികയിലുള്ളത്.