ചെന്നൈ: പ്രമുഖ തമിഴ് സീരിയൽ താരം വി.ജെ.ചിത്രയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 28 വയസ്സായിരുന്നു.നസറത്ത്‌പേട്ടൈയിലുള്ള ഒരു ഹോട്ടലിൽ വച്ചാണ് ചിത്ര ജീവനൊടുക്കിയത്. സീരിയൽ ഷൂട്ടിംഗിനോടനുബന്ധിച്ചാണ് ഇവർ ഇവിടെ ഹോട്ടലിൽ താമസിച്ചിരുന്നത്. മാസങ്ങൾക്ക് മുൻപ് ബിസിനസ്സുകാരനായ ഹേമന്ദുമായി ചിത്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു.പ്രതിശ്രുത വരനായ ഹേമന്തും ഒപ്പമായിരുന്നു ഇവർ ഹോട്ടലിൽ താമസിച്ചിരുന്നത്. ഇവിപി ഫിലിം സിറ്റിയിൽ നിന്നും ഷൂട്ട് കഴിഞ്ഞ് വെളുപ്പിന് 2.30 സമയത്താണ് നടി ഹോട്ടൽ റൂമിൽ തിരിച്ചെത്തിയത്.കുളിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് റൂമിൽ കയറിയ ചിത്രയെ ഏറെ നേരം കാണാഞ്ഞിട്ടും സംശയം തോന്നി ഹോട്ടൽ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്ന് ഹേമന്ദ് പറയുന്നു.

ഹേമന്ദിന്റെ വാക്കുകളിൽ സംഭവം ഇങ്ങനെ..'ഷൂട്ടിങ് കഴിഞ്ഞെത്തിയ ചിത്ര കുളിച്ച് വരാമെന്ന് പറഞ്ഞാണ് പോയത്. എന്നാൽ സമയം ഒരുപാട് കഴിഞ്ഞിട്ടും പുറത്തേക്ക് കാണാത്തതിനെ വാതിലിൽ തട്ടിനോക്കിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെ ഡൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നപ്പോൾ ചിത്രയെ ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു'. സംഭവത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

വിജയ് ടിവിയിൽ സംപ്രേഷണം ചെയ്തു വരുന്ന 'പാണ്ഡ്യൻ സ്റ്റോർസ്' എന്ന സീരിയലിലെ'മുല്ലൈ' എന്ന കഥാപാത്രത്തിലൂടെയാണ് ചിത്ര ശ്രദ്ധേയയാകുന്നത്.
അവതാരക, നർത്തകി തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങുന്ന ചിത്ര സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്.അതുകൊണ്ട് തന്നെ താരത്തിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ആരാധകർ.വിഷാദരോഗമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരണം എത്തിയിട്ടില്ല.