തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതലകളിലേക്ക് അടക്കം പൊലീസ് ഉദ്യോഗസ്ഥർ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ തലസ്ഥന നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി ഫ്‌ളാറ്റുകളും ഒറ്റപ്പെട്ട വീടുകളും കേന്ദ്രീകരിച്ച് പെൺവാണിഭം വീണ്ടും സജീവമാകുന്നു.

മുമ്പ് പെൺവാണിഭ സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നവരും പിമ്പുകളായി പ്രവർത്തിച്ചിരുന്നവരുമാണ് പെൺവാണിഭ കേന്ദ്രങ്ങളുടെ നടത്തിപ്പുകാർ. നഗരത്തിൽ മെഡിക്കൽ കോളേജ് പരിസരം, ഉള്ളൂർ, ചാക്ക, കഴക്കൂട്ടം, ശ്രീകാര്യം, തമ്പാനൂർ,വെള്ളയമ്പലം, കരമന, കിള്ളിപ്പാലം, പേരൂർക്കട തുടങ്ങിയ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ സെക്‌സ് റാക്കറ്റ് സംഘങ്ങൾ സജീവമായി പ്രവർത്തിക്കുന്നത്. കസ്റ്റമേഴ്‌സിനെ ഓൺലൈൻ സൈറ്റുകൾ വഴിയാണ് തേടിപ്പിടിക്കുന്നത്.

കരമനയ്ക്ക് സമീപം കിള്ളിപ്പാലത്തെ അപ്പാർട്ട്‌മെന്റിൽ പെൺവാണിഭ സംഘം യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുമ്പോഴും തലസ്ഥാന നഗരിയിലെ പെൺവാണിഭ സംഘത്തിന്റെ പ്രവർത്തനം തുടരുന്നതായാണ് റിപ്പോർട്ടുകൾ.

സ്‌കൂൾ, കോളേജ് വിദ്യാർത്ഥിനികൾ മുതൽ ഇതരസംസ്ഥാനത്തുനിന്നുള്ള യുവതികളെ വരെ ഇരകളാക്കുന്ന സംഘം ഓൺലൈൻ സൈറ്റുകൾ വഴിയാണ് ആവശ്യക്കാരെ തേടി പിടിക്കുന്നത്. തിരഞ്ഞെടുപ്പിന്ന മുന്നോടിയായി പൊലീസുദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയശേഷം ഓൺലൈൻ സൈറ്റുകൾ നിരീക്ഷിക്കാൻ സംവിധാനമില്ല.

തിരഞ്ഞെടുപ്പ് ചുമതലയ്ക്കായി അയൽജില്ലകളിൽ സ്ഥലം മാറിയെത്തിയ പൊലീസ് ഓഫീസർമാർക്ക് പുതുതായി ചുമതലയെടുത്ത സ്ഥലങ്ങളിലെ ക്രിമിനലുകളെയോ നിയമവിരുദ്ധ നടപടികളെയോ പറ്റി ഗ്രാഹ്യമില്ലാത്തതും ഇത്തരം സംഘങ്ങൾക്ക് പ്രവർത്തനം തുടരാൻ സഹായകരമായി.

തിരുവനന്തപുരം മെഡിക്കൽകോളേജ് പരിസരത്തെ ചില കെട്ടിടങ്ങൾ കേന്ദ്രീകരിച്ചാണ് ഏറ്റവുമധികം സംഘങ്ങൾ പ്രവർത്തിക്കുന്നത്. മെഡിക്കൽ കോളേജ്, ആർ.സി.സി, ശ്രീചിത്ര തുടങ്ങിയ പ്രമുഖ ആശുപത്രികളുടെ പരിസരത്തെ ലോഡ്ജുകളിലാണ് രോഗികളുടെ കൂട്ടിരിപ്പുകാരും വീട്ടുകാരും അധികവും റൂമെടുത്ത് താമസിക്കുന്നത്.

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ബുദ്ധിമുട്ടൊഴിവാക്കാൻ പൊലീസ് ഇവിടങ്ങളിൽ പരിശോധന നടത്താറില്ല. ഇത് മുതലെടുത്താണ് പെൺവാണിഭ സംഘങ്ങളും ഇവിടം കേന്ദ്രീകരിച്ചിരിക്കുന്നത്. രണ്ട് മാസം മുമ്പ് രഹസ്യവിവരത്തെ തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷന് തൊട്ടടുത്ത ഫ്‌ളാറ്റിൽ നിന്ന് പെൺവാണിഭ സംഘത്തെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു.

പിന്നീട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളിൽ പൊലീസ് വ്യാപൃതരായതോടെ ഇത്തരം കേന്ദ്രങ്ങൾക്കെതിരായ നിരീക്ഷണങ്ങളും പരിശോധനകളും നിലച്ചു.കോവിഡ് കുറഞ്ഞതോടെ ബിസിനസ് സജീവമായി. പുത്തൻ പേരുകളും പിടിക്കപ്പെടാതിരിക്കാൻ പുത്തൻ തന്ത്രങ്ങളുമായാണ് ഓൺലൈൻ പെൺവാണിഭ സംഘങ്ങളുടെ പ്രവർത്തനം.

ആകർഷകമായ ഓഫറുകൾ നൽകിയാണ് സംഘം ഇടപാടുകാരെ ആകർഷിക്കുന്നത്. ഹോട്ടൽ, റിസോർട്ട് സൗകര്യങ്ങൾക്ക് വാടക ഈടാക്കാതെയാണ് സർവ്വീസ്. 'ലുക്ക് ഔട്ട് ഗേൾസ് ', 'ഹാപ്പി ', 'ഹാപ്പി എൻഡിങ്‌സ് ' എന്നീ പേരുകളിൽ ഒറ്റനോട്ടത്തിൽ അശ്ലീല സൈറ്റുകളാണെന്ന് ആർക്കും തോന്നാത്ത വിധത്തിലാണ് പുതിയ ഓൺലൈൻ വാണിഭ സംഘങ്ങളുടെ ഇടപാട്. സമാന കുറ്റകൃത്യങ്ങളിൽ പലതവണ പിടിക്കപ്പെട്ട കുപ്രസിദ്ധരായ ചിലരാണ് പുതിയ സൈറ്റുകൾക്കും പിന്നിൽ.

ചില താരങ്ങളുടെ മുഖചിത്രവും ഇടപാടുകാരെ ആകർഷിക്കാൻ ചേർത്തിട്ടുണ്ട്. മല്ലു മൂവി ആക്ട്രസ് അവയ്‌ലബിളെന്ന കുറിപ്പോടെയാണ് ഫോട്ടോകൾ അപ് ലോഡ് ചെയ്തിരിക്കുന്നത്. ചുംബന സമരനായകനും ഭാര്യയായ ബിക്കിനി മോഡലും ഉൾപ്പെട്ട സംഘം ഏതാനും വർഷങ്ങൾക്ക് മുമ്പ് തലസ്ഥാനത്ത് പിടിക്കപ്പെട്ടതോടെയാണ് നഗരത്തിലെ ഓൺലൈൻ പെൺവാണിഭ സംഘങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്.

വരാപ്പുഴ പെൺവാണിഭക്കേസിൽ പ്രതിയായ അച്ചായനെന്ന ജോഷി ജോസഫും മകൻ ജോയ്‌സ് ജോസഫുമുൾപ്പെടെ നിരവധിപേർ ഇതിനുശേഷം ഓൺലൈൻ പെൺവാണിഭവും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പൊലീസിന്റെ വലയിലായിരുന്നു. ഇതോടെ പത്തിമടക്കിയ കുപ്രസിദ്ധ പെൺവാണിഭ സംഘങ്ങൾ തെല്ലൊരിടവേളയ്ക്കുശേഷം വീണ്ടും സജീവമായതിന്റെ സൂചനയാണ് അശ്ലീല സൈറ്റിലെ പരസ്യങ്ങൾ.

കൊച്ചുസുന്ദരികൾ എന്ന സൈറ്റിനെതിരെ പൊലീസ് നടപടിയെടുക്കുകയും കേസിലെ മുഴുവൻ പ്രതികളെയും പിടികൂടുകയും ചെയ്‌തെങ്കിലും അതുകൊണ്ടൊന്നും ഫലമില്ലെന്നതിന്റെ തെളിവാണ് വീണ്ടും രംഗപ്രവേശം ചെയ്ത വാണിഭ സൈറ്റുകൾ.

സിനിമാ താരങ്ങളുടെയും മറുനാടൻ യുവതികളുടെയും വീട്ടമ്മമാരുടെയും ചിത്രങ്ങളും വീഡിയോകളും പ്രദർശിപ്പിച്ച് അതിനു താഴെ അശ്ലീല കമന്റുകൾ പോസ്റ്റു ചെയ്താണ് ഇവയുടെ പ്രവർത്തനം. ഹോട്ടൽ മുറികളിലും താമസ സ്ഥലത്തുമെന്നുവേണ്ട ആവശ്യപ്പെട്ടാൽ കേരളത്തിനകത്തും പുറത്തും എവിടെയും പ്രൊഫഷണൽ സ്‌റ്റൈൽ സേവനത്തിന് തയ്യാറാണെന്നും പുതുതായി രൂപീകരിച്ച ചില സൈറ്റുകളിൽ പറയുന്നു. മൊബൈൽ ഫോൺ, വാട്‌സ് ആപ് എന്നിവയിലൂടെയാണ് ഇടപാടുകളിലേറെയും നടക്കുന്നതത്രേ.

ലൊക്കാന്റോ, എസ്‌കോർട്ട് ട്രിവാൻഡ്രം തുടങ്ങിയ സൈറ്റുകളിലൂടെയായിരുന്നു മുമ്പ് ഇത്തരം സംഘങ്ങളുടെ പ്രവർത്തനമെങ്കിൽ ഇവയെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലാകുകയും മലയാളികളും മറുനാട്ടുകാരുമായ നിരവധി പേർ പിടിക്കപ്പെടുകയും ചെയ്തതോടെ നിർജീവമായ ഓൺലൈൻ സംഘങ്ങളാണ് ഇടവേളയ്ക്കുശേഷം വീണ്ടും സജീവമായത്.

ഓൺലൈൻ സൈറ്റുകളിൽ ആകൃഷ്ടരായെത്തുന്നവരിൽ നിന്ന് പണം തട്ടുന്ന സംഘങ്ങളും വ്യാപകമായുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. എസ് കോർട്ടിങ് സർവ്വീസിനൊപ്പം ബോഡി മസാജിംഗിന്റെ പേരിലും ഇക്കൂട്ടർ തട്ടിപ്പിനുണ്ട്.

പരസ്യത്തിൽ പറഞ്ഞിരിക്കുന്ന സ്ഥലത്ത് അത്തരം ഹോട്ടലുകളോ റിസോർട്ടുകളോ സ്ഥാപനങ്ങളോ ഉണ്ടാകില്ല. അപമാനം ഭയന്ന് പലരും പരാതി നൽകാൻ മുതിരാത്തതിനാൽ തട്ടിപ്പ് സംഘങ്ങൾ പണം തട്ടാനുള്ള എളുപ്പവഴിയായാണ് ഇതിനെ കാണുന്നത്.

പലവിധത്തിലുള്ള മസാജിംഗുകൾ ഓഫർ ചെയ്ത് മുൻകൂർ ബുക്കിംഗിന്റെ പേരിൽ പണം തട്ടുന്നസംഘങ്ങളാണിത്. ഗൂഗിൾ പേ മുഖാന്തിരമാണ് ഇവരുടെ ഇടപാടുകൾ. അഡ്വാൻസ് പണം കൈമാറിക്കഴിഞ്ഞ് സേവനം പ്രതീക്ഷിച്ചെത്തുമ്പോഴാണ് പലർക്കും തങ്ങൾക്ക് പറ്റിയ അബദ്ധം മനസിലാകുക.