പാലക്കാട്: മക്കളെ വല്ലാണ്ട് സ്നേഹിക്കുന്ന പ്രകൃതം. നുള്ളിനോവിക്കുന്നതു പോലും ശ്രദ്ധയിൽപ്പെട്ടിട്ടില്ലന്ന് കുടുംബാംഗങ്ങൾ. ഇന്നലെ പോലും മക്കളുമൊത്ത് സമയം ചിവിട്ടത് മക്കളുമൊത്ത് കളിച്ചും ചിരിച്ചുമെന്നും വെളിപ്പെടുത്തൽ. പുലർച്ചെ 3-30 തോടെ ലാളിച്ച് വളത്തിയ മകന്റെ കഴിത്തിൽ കത്തിവച്ചത് പെട്ടെന്നുണ്ടായ മാനസീക വിഭ്രാന്തിയിലെന്നാണ് നാട്ടുകാരും വീട്ടുകാരും വിശ്വസിക്കുന്നത്.

പാലക്കാട് നഗരത്തിന് അടുത്ത് പൂളക്കാട് ആറുവയസ്സുകാരനായ മകൻ ആമിലിനെ കഴുത്തറുത്തുകൊലപ്പെടുത്തിയ മാതാവ് ഷാഹീദ ( 32)യെക്കുറിച്ച് അടുപ്പക്കാർക്ക് എല്ലാം നല്ലതു മാത്രമേ പറയാനുള്ളൂ. ഇന്ന് പുലർച്ചെ 3.30 തോടെ താൻ മകനെ കുളിമുറിയിൽ കൊണ്ടുപോയി കഴുത്തറുത്തുകൊന്നു എന്നാണ് ഇവർ പൊലീസിനെ അറിയിച്ചിട്ടുള്ളത്.

മക്കളോട് വല്ലാത്തൊരടുപ്പം ഷാഹീദയ്ക്കുണ്ടായിരുന്നെന്നും സാധാരണ മാനസീക അവസ്ഥയിൽ ഇത്തരത്തിലൊരു ക്രൂര കൃത്യം ഒരിക്കലും ഇവർ ചെയ്യില്ലെന്നുമാണ് അയൽവാസികളും അടുപ്പക്കാരും വിശ്വസിക്കുന്നത്. ഭർത്താവ് സുലൈമാൻ പ്രവാസിയായിരുന്നു. കുറച്ചുകാലമായി നാട്ടിൽ ഡ്രൈവറായി ജോലി നോക്കിവരികയായിരുന്നു. ഇന്നലെ താമസിച്ചാണ് താൻ ജോലി കഴിഞ്ഞെത്തിയതെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് ഇയാൾ പൊലീസിനെ അറിയിച്ചിട്ടുള്ളത്.

സുലൈമാൻ -ഷാഹീദ ദമ്പതികൾക്ക് കൊല്ലപ്പെട്ട കുട്ടിയെക്കൂടാതെ 11 ഉം 8 ഉം വയസ്സുള്ള രണ്ട് ആൺകുട്ടികൾകൂടിയുണ്ട്. ഉമ്മ ഷാഹിദയെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ശേഷം ഇവർ തന്നെ ആണ് പൊലീസിനെ ഫോണിൽ വിളിച്ച് വിവരമറിയിച്ചത്. പൊലീസ് എത്തുന്ന സമയത്ത് വീടിന്റെ മുറ്റത്ത് നിൽക്കുകയായിരുന്നു ഷാഹിദ.

ഈ സമയത്ത് ഇവരുടെ ഭർത്താവും മറ്റുമക്കളും വീട്ടിലെ മറ്റൊരു മുറിയിൽ ഉണ്ടായിരുന്നെങ്കിലും പൊലീസ് എത്തിയ ശേഷമാണ് ഇവരെല്ലാം വിവരമറിഞ്ഞത്. മാതാവിന്റെ മാനസിക നില തകരാറിലാണെന്നുള്ള രീതിയിൽ വിവരങ്ങൾ പുറത്ത് വരുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. എസ് പി ആർ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം സംഭവം നടന്ന വീട്ടിലെത്തി.വിശദമായി ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൊലപാതക കാരണവും മറ്റ് കാര്യങ്ങളും വ്യക്തമാകുകയുള്ളു എന്ന് ജില്ലാ പൊലിസ് മേധാവി ആർ വിശ്വനാഥ് പ്രതികരിച്ചു

ദൈവകൽപ്പന പ്രകാരമാണ് താൻ മകനെ കൊലപ്പെടുത്തിയതെന്നാണ് ഷാഹിദ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിലടക്കം വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. പുലർച്ചെ നാലുമണിയോടെയാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. ഒപ്പം കിടന്നുറങ്ങിയ ആറുവയസ്സുകാരൻ ആമിലിനെയാണ് അമ്മ ഷാഹിദ കുളിമുറിയിലെത്തിച്ച് കഴുത്തറുത്തുകൊന്നത്. തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും മറ്റു രണ്ട് മക്കളും സംഭവം അറിഞ്ഞിരുന്നില്ല. കൃത്യത്തിന് ശേഷം പുറത്തിറങ്ങിയ ഷാഹിദ പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് മകനെ കൊലപ്പെടുത്തിയെന്ന വിവരമറിയിച്ചു. കുടുംബപ്രശ്‌നങ്ങളും ഇവരെ അലട്ടിയിരുന്നതായി സൂചനയുണ്ട്.

ഇവർ നേരത്തെ മദ്രസ അദ്ധ്യാപികയായിരുന്നു. മകനെ ബലി നൽകിയതാണെന്നാണ് ഇവർ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. കുളിമുറിയിൽ കൊണ്ടു പോയി കാല് കെട്ടിയിട്ട ശേഷമാണ് ആമിലിനെ ഷാഹിദ കഴുത്തറുത്തുകൊന്നതെന്ന് പൊലീസ് പറയുന്നു. ലോറി ഡ്രൈവറാണ് ഭർത്താവ് സുലൈമാൻ. പൊലീസ് കസ്റ്റഡിയിൽ എടുത്ത ഷാഹിദയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

ബലി നൽകുന്നതിന് ഇവർക്ക് മറ്റാരെങ്കിലും ഉപദേശം നൽകിയിരുന്നോ എന്ന് ഉൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.