മുംബൈ: ഇന്ത്യൻ വിദേശകാര്യ സഹമന്ത്രിസ്ഥാനം വഹിച്ച വ്യക്തിയാണ് എം പി ശശി തരൂർ. ഇന്ന് കോൺഗ്രസ് രാഷ്ട്രീയത്തിലെ തിളങ്ങുന്ന വ്യക്തിത്വമാണ് അദ്ദേഹം. മുമ്പ് ബോളിവുഡ് സൽമാൻ ഖാന്റെ ചിത്രത്തിൽ വിദേശകാര്യ മന്ത്രിയുടെ വേഷം അഭിനയിക്കാൻ തനിക്ക് അവസരം ലഭിച്ചിരുന്നതായാണ് തരൂർ വെളിപ്പെടുത്തിയത്. അന്ന എന്തുകൊണ്ടാണ് അത് നിരസിച്ചത് എന്നും തരൂർ വ്യക്തമക്കുന്നു.

ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ശശി തരൂർ ഇക്കാര്യം വ്യക്തമാക്കിയത്. അഭിനയിക്കാനുള്ള അവസരം ലഭിച്ചത് മറാക്കാനാവത്ത ഓർമ്മയാണെന്നും ശശി തരൂർ വ്യക്തമാക്കി. ഏത് സിനിമയാണെന്നോ സംവിധായകനാരായിരുന്നു എന്നോ അദ്ദേഹം വെളിപ്പെടുത്തിയില്ല. തന്റെ സുഹൃത്ത് നൽകിയ ഉപദേശത്തെ തുടർന്നാണ് ശശി തരൂർ വേഷം നിരസിച്ചത്. 2018ൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.

നിനക്ക് വിദേശകാര്യ മന്ത്രിയാകണമെന്ന് ആഗ്രഹമുണ്ടെങ്കിൽ വിദേശകാര്യ മന്ത്രിയായി അഭിനയിക്കരുത് എന്നായിരുന്നു സുഹൃത്തിന്റെ ഉപദേശം. ഇതോടെ സിനിമയിൽ നിന്നും പിന്മാറുകയായിരുന്നു എന്നാണ് തരൂർ പറഞ്ഞത്. അഹമ്മദാബാദിലേക്ക് പോകുന്നതിനിടെ ഫ്‌ളൈറ്റിൽ വെച്ച് സൽമാൻ ഖാനൊപ്പം എടുത്ത ചിത്രം നേരത്തെ ശശി തരൂർ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. നിലവിൽ സൽമാൻ ഖാൻ ടൈഗർ 3 എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി റഷ്യയിലാണ്. ഓസ്ട്രേലിയ, തുർക്കി തുടങ്ങിയ മറ്റ് വിദേശ രാജ്യങ്ങളും ചിത്രത്തിന്റെ ലൊക്കേഷനാണ്. കത്രീന കൈഫാണ് ചിത്രത്തിലെ നായിക.