മുംബൈ: ഹോട്ട്‌ഷോട്ട്, ബോളിഫെയിം ആപ്പുകളെക്കുറിച്ചും തന്റെ ഭർത്താവ് രാജ് കുന്ദ്ര എന്താണ് ചെയ്തിരുന്നത് എന്നതും അറിയില്ലെന്ന് ശിൽപ ഷെട്ടി. മുംബൈ ക്രൈംബ്രാഞ്ച് സമർപ്പിച്ച 1400ൽ അധികം പേജുവരുന്ന ഉപകുറ്റപത്രത്തിലാണ് ശിൽപ ഷെട്ടിയുടെ മൊഴി. താൻ ജോലി തിരക്കുള്ള വ്യക്തിയാണെന്നും രാജ് കുന്ദ്ര എന്താണ് ചെയ്തിരുന്നതെന്ന് അറിയില്ലെന്നുമാണ് അന്വേഷണ സംഘത്തിന് ശിൽപ ഷെട്ടി മൊഴി നൽകിയത്.

രാജ്കുന്ദ്ര ഉൾപ്പെടെ നാലുപേർക്കെതിരെ മുംബൈ പൊലീസ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. രാജ് കുന്ദ്രക്ക് പുറമെ വിയാൻ ഇൻഡസ്ട്രീസ് ഐ.ടി തലവൻ റയാൻ തോർപെ, യഷ് താക്കൂർ, സന്ദീപ് ബക്ഷി എന്നിവർക്കെതിരെയാണ് കുറ്റപത്രം.

'2015ലാണ് കുന്ദ്ര വിയാൻ ഇൻഡസ്ട്രീസ് ആരംഭിക്കുന്നത്. 2020 വരെ ഞാനും അതിന്റെ ഡയറക്ടർമാരിൽ ഒരാളായിരുന്നു. പിന്നീട് വ്യക്തിപരമായ കാരണങ്ങളാൽ രാജിവെച്ചു' -ശിൽപയുടെ മൊഴിയിൽ പറയുന്നു.

'ഹോട്ട്‌ഷോട്ട്, ബോളിഫെയിം ആപ്പുകളെക്കുറിച്ച് എനിക്ക് അറിവില്ല. ഞാൻ എന്റെ ജോലിയുമായി തിരക്കിലായിരുന്നു. അതിനാൽ കുന്ദ്ര എന്താണ് ചെയ്തിരുന്നതെന്ന് അറിയില്ല' -ശിൽപ കൂട്ടിച്ചേർത്തു.



നീലച്ചിത്രറാക്കറ്റുമായി ബന്ധപ്പെട്ട ദൈനംദിന പ്രവർത്തനങ്ങൾക്കായി വിയാൻ എന്റർപ്രൈസസിന്റെ മുംബൈയിലെ ഓഫിസാണ് രാജ് കുന്ദ്ര ഉപയോഗിച്ചതെന്നും ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു. പ്രതികൾ സമൂഹമാധ്യമങ്ങളിൽ നീലച്ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ ഉപയോഗിച്ചിരുന്ന ആപുകളാണ് ഹോട്ട്‌ഷോട്ടും ബോളിഫെയിമും. ശിൽപ ഷെട്ടി ഉൾപ്പെടെ 42 സാക്ഷിമൊഴികളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് 11 പേരാണ് ഇതുവരെ അറസ്റ്റിലായത്. കേസിൽ ഒമ്പതു പ്രതികൾക്കെതിരെ ആദ്യ കുറ്റപത്രം സമർപ്പിച്ചിരുന്നു. നാലുപ്രതികളെ കൂടി ഉൾപ്പെടുത്തി ബുധനാഴ്ച ക്രൈംബ്രാഞ്ച് ഉപകുറ്റപത്രം സമർപ്പിക്കുകയായിരുന്നു.