തിരുവനന്തപുരം: പി.സി. ജോർജിന്റെ അറസ്റ്റിൽ സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തി മകൻ ഷോൺ ജോർജ്ജ്. തൃക്കാക്കര തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള സംസ്ഥാന സർക്കാരിന്റെ നാടകമാണെന്നും ഷോൺ കുറ്റപ്പെടുത്തി. മാധ്യമങ്ങൾ പോലും പറയാൻ പേടിക്കുന്ന കാര്യം തുറന്നുപറഞ്ഞതാണ് പി സി ജോർജ് ചെയ്ത തെറ്റെന്നും ഷോൺ ജോർജ് വ്യക്തമാക്കി.

പി.സി. ജോർജ് സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും മത തീവ്രവാദത്തിനെതിരാണെന്നും ഇസ്ലാമിനെതിരെയല്ലെന്നും ഷോൺ ജോർജ് പറഞ്ഞു. പി.സി. ജോർജിന്റെ പ്രസംഗത്തിൽ മതവിദ്വേഷത്തിന്റെ എലമെന്റില്ലെന്നും അദ്ദേഹം പറഞ്ഞത് സ്റ്റാറ്റിക്‌സാണെന്നും ഷോൺ കൂട്ടിച്ചേർത്തു.

സ്റ്റാറ്റിക്‌സ് പറയുന്നതിന്റെ തെറ്റ് എന്താണ്. സ്റ്റാറ്റിക്‌സ് പറയുമ്പോൾ ആർക്കെങ്കിലും വേദനിക്കുന്നുണ്ടെങ്കിൽ അതിനെ ജനറലൈസ് ചെയ്യരുത്. മതതീവ്രവാദ സംഘടനകളും മാധ്യമങ്ങളും പി.സിയുടെ പരാമർശം ഇസ്ലാമിക സമൂഹത്തിനെതിരാക്കാനാണ് ശ്രമിക്കുന്നതെന്നും ഷോൺ ജോർജ് പറഞ്ഞു. പി.സി.ജോർജ് ആരോഗ്യവാനാണെന്നും എല്ലാവരും കൊല്ലാൻ നിൽക്കുമ്പോൾ ആശ്രയം കോടതിയാണെന്നും ഷോൺ പറഞ്ഞു.

'ഒരു മണിക്കൂറെങ്കിലും പി.സി. ജോർജിനെ ജയിലിലിട്ട് ആരെയോ ബോധ്യപ്പെടുത്തണം പിണറായിക്ക്, അദ്ദേഹം പറഞ്ഞത് സ്റ്റാറ്റിക്‌സ്, അതിലെന്താണ് തെറ്റ്,' ഷോൺ ജോർജ് കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി വിദേശത്ത് നിന്ന് എത്തിയ ശേഷം ആദ്യം വിളിച്ച യോഗം കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ചർച്ചചെയ്യാനല്ലെന്നും പി.സി.ജോർജിനെ കുടുക്കാനാണെന്നും ഷോൺ പറഞ്ഞു.

അതേസമയം, മതവിദ്വേഷ പ്രസംഗക്കേസിൽ പി.സി. ജോർജിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. അദ്ദേഹത്തെ പൂജപ്പുരയിലുള്ള ജില്ലാ ജയിലിലേക്ക് മാറ്റി. തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

ഇന്ന് രാവിലെ അശുപത്രിയിലെത്തിച്ച് കോവിഡ് പരിശോധന അടക്കമുള്ളവ നടത്തിയിരുന്നു. ആശുപത്രിയിലേക്ക് ഇറക്കാതെ വാഹനത്തിലിരുത്തി തന്നെയാണ് പരിശോധനകൾ നടത്തിയത്. എന്ത് തെറ്റാ ചെയ്തതെന്ന് സമൂഹം പറയണമെന്നും, എന്തിനാണ് എന്നെ എഴുന്നള്ളിച്ച് നടക്കുന്നതെന്ന് പൊലീസിനോട് ചോദിക്ക് എന്നായിരുന്നു മജിസ്‌ട്രേറ്റിന് മുന്നിലെത്തിക്കും മുമ്പ് പി.സി. ജോർജിന്റെ പ്രതികരണം.

തനിക്കെതിരെയുള്ള നടപടികൾ ക്രൂരമാണെന്നും സർക്കാർ തന്നോട് കാണിക്കുന്നതെന്ന് ഇരട്ടനീതി മാത്രമല്ല ക്രൂരതയാണെന്നും പി.സി. ജോർജ് പ്രതികരിച്ചു. 'എനിക്ക് ബിജെപിയുടെ ആത്മാർത്ഥമായ പിന്തുണയുണ്ട്, സുരക്ഷ ജനം തരും, ഭയം എന്താണെന്ന് എനിക്ക് അറിയില്ല', പി.സി. ജോർജ് കൂട്ടിച്ചേർത്തു.