കോട്ടയം: കോട്ടയം ജില്ലാപഞ്ചായത്തിലേക്ക് പൂഞ്ഞാറിൽ നിന്ന് വിജയിച്ചത് പിസി ജോർജ്ജിന്റെ മകൻ ഷോൺ ജോർജ്ജ്. മൂന്നണി സ്ഥാനാർത്ഥികൾ കടുത്ത മത്സരം കാഴ്ച വച്ച പൂഞ്ഞാർ ഡിവിഷനിൽ അട്ടിമറി വിജയമാണ് ഷോൺ ജോർജ്ജ് നേടിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കും വിധമാണ് ജനപക്ഷ സ്ഥാനാർത്ഥി പൂഞ്ഞാറിൽ വിജയക്കൊടി പാറിച്ചത്. ഷോണിന്റെ വിജയം മറ്റൊരു ചരിത്ര നേട്ടം കൂടിയാണ്.സംസ്ഥാനത്ത് ത്രിതല സംവിധാനം നിലവിൽ വന്നശേഷം ആദ്യമായാണ് മൂന്നു മുന്നണികൾക്കും പുറത്തുനിന്നുള്ളയാൾ വിജയിക്കുന്നത്.

പൊതു തെരഞ്ഞെടുപ്പ് രംഗത്ത് സ്ഥാനാർത്ഥിയായി പുതുമുഖമാണെങ്കിലും എല്ലാവർക്കും സുപരിചിതനാണ് ഷോൺ ജോർജ്. കന്നി തെരഞ്ഞെടുപ്പിലെ മിന്നും പ്രകടനത്തോടെ പിതാവിന്റെ പാതയിലൂടെയാണ് തന്റെയും യാത്രയെന്ന് ഷോൺ തെളിയിക്കുന്നു.വിദ്യാർത്ഥി രാഷ്ട്രീയം മുതൽ 20 വർഷമായി തുടരുന്ന പൊതു പ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് തന്റെ സ്ഥാനാർത്ഥിത്വം മക്കൾ രാഷ്ട്രീയത്തിന്റെ ഭാഗമല്ലെന്ന് ഷോൺ ജോർജ് പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇക്കുറി പി.സി. ജോർജ് മത്സരിക്കില്ലെന്നും, ഷോൺ ജോർജ് പകരക്കാരനായി എത്തുമെന്നും അഭ്യൂഹം ഉണ്ടായിരുന്നു. എന്നാൽ അതിനു മുന്നേ ഷോൺ മത്സര രാഷ്ട്രീയത്തിൽ സജീവമാകുകയാണ്.

ഷോണടക്കം നാല് പേരാണ് ജനപക്ഷത്തിനുവേണ്ടി ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചത്.യുഡിഎഫ് സ്ഥാനാർത്ഥി വിജെ ജോസ് വലിയ വീട്ടിലിനെയാണ് ഷോൺ പരാജയപ്പെടുത്തിയത്.ജനപക്ഷം യുവജന വിഭാഗം നേതാവാണ് ഷോൺ ജോർജ്ജ്. ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗം നേതാവായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് യുവജനക്ഷേമ ബോർഡ് ഡയറക്ടറായിരുന്നു.

ജനപക്ഷം രൂപംകൊണ്ട ശേഷം മലയോര മേഖലകളിലെ പഞ്ചായത്തുകളിൽ പാർട്ടി കരുത്തു തെളിയിച്ചിരുന്നു. ജില്ലാ പഞ്ചായത്തിലെ പൂഞ്ഞാർ ഡിവിഷൻ നിലവിൽ ജന പക്ഷത്തിന്റെ സിറ്റിങ് സീറ്റാണ്. കഴിഞ്ഞ തവണ കേരള കോൺഗ്രസിന്റെ നിർമല ജിമ്മിയെ 600 വോട്ടിനാണ് ജനപക്ഷം സ്ഥാനാർത്ഥി ലിസി സെബാസ്റ്റ്യൻ ഇവിടെ പരാജയപ്പെടുത്തിയത്.പാലാ, പൂഞ്ഞാർ നിയോജക മണ്ഡലങ്ങൾ ഉൾപ്പെടുന്ന തലപ്പലം, തീക്കോയി, തലനാട്, മൂന്നിലവ്, പൂഞ്ഞാർ, തിടനാട്, മേലുകാവ് പഞ്ചായത്തുകളാണ് പൂഞ്ഞാർ ഡിവിഷനിലുള്ളത്. ജില്ലയിലെ തന്നെ ഏറ്റവും വലിയ ഡിവിഷനായ ഇവിടെ 80,000 അടുത്ത് വോട്ടർമാരുണ്ട്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ മൂന്ന് മുന്നണികളെയും ഞെട്ടിച്ചാണ് സർവ സ്വതന്ത്രനായി നിന്ന പി.സി. ജോർജ് ഗംഭീര വിജയം നേടിയത്.