കോട്ടയം: കൊല്ലത്തും കൊച്ചിയിലും ഇന്ന് വ്യാപാരികൾ കടകൾ അടച്ച് പ്രതിഷേധിക്കുന്നതിനിടെ, നാളെ കോട്ടയത്തും കടയടപ്പ് സമരം പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി. ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് വ്യാപാരികൾ പ്രതിഷേധിക്കുന്നത്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നാളെ കോട്ടയത്തും കടയടപ്പ് സമരം പ്രഖ്യാപിച്ചത്.

വ്യപാരികളെ പൊലീസ് ബുദ്ധിമുട്ടിക്കുന്നു എന്ന് ആരോപിച്ചാണ് കൊല്ലം ജില്ലയിൽ കടകളടച്ചിട്ടത്. സംഘടനയുടെ ഭാഗമായ ഹോട്ടലുടമകളിൽ ഒരു വിഭാഗവും പ്രതിഷേധത്തിന്റെ ഭാഗമാകുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ കടയടപ്പു സമരവുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് സിപിഎം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതി.

കോവിഡ് മാർഗ്ഗനിർദ്ദശം പാലിച്ച് കടകൾ തുറക്കാനനുവദിക്കുക, ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുക, അടച്ചിട്ട കടകൾക്ക് വാടക ഒഴിവാക്കാനുള്ള നിയമ നിർമ്മാണം കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എറണാകുളം ജില്ലയിലെ കടയടപ്പ് സമരം. ഓൾകേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, ബേക്കേഴ്സ് അസോസിയേഷൻ, സൂപ്പർ മാർക്കറ്റ് അസോസിയേഷൻ എന്നിവരും സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. മെഡിക്കൽ സ്റ്റോർ ഒഴികെ മറ്റ് കടകൾ തുറക്കില്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കി.