കൊച്ചി: ഗൂഗിൾ പേ ആപ്പ് ഡൗൺലോഡുചെയ്ത് ഉപയോഗിക്കുന്നയാൾക്ക് പേ ടി.എം., ഫോൺപേ തുടങ്ങിയ ഏത് ആപ്പിലേക്കും ഇടപാടുകൾ നടത്താമെന്നതുപോലെ ഗതാഗതത്തിനും ഒറ്റ ആപ്പ് സംവിധാനമൊരുക്കാൻ കേരളം.എല്ലാ ഗതാഗത ആപ്പുകളെയും ബന്ധിപ്പിക്കുന്ന ഓപ്പൺ മൊബിലിറ്റി നെറ്റ്‌വർക്കിലേക്ക് മാറാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്.ഇൻഫോസിസ് സ്ഥാപകരിലൊരാളും ആധാറിന്റെ ഉപജ്ഞാതാവുമായ നന്ദൻ നിലേകനിയുടെ ബെക്കൻ ഫൗണ്ടേഷന്റെ സഹായത്തോടെയാണ് നടപ്പാക്കുന്നത്.

കൊച്ചിയിലാണ് പദ്ധതി ആദ്യം നടപ്പാക്കുക.ഗതാഗതത്തിനായുള്ള ഏതെങ്കിലും ഒരു ആപ്പിലൂടെ മുഴുവൻ ഗതാഗതസംവിധാനവും ഉപയോഗിക്കുന്ന ഈ പദ്ധതി കൊച്ചി മെട്രോപൊളിറ്റൻ അഥോറിറ്റിക്ക് (കെ.എം ടി.എ.) കീഴിലാകും പ്രവർത്തിക്കുക. ഉദാഹരണത്തിന് കൊച്ചി മെട്രോ റെയിലിന്റെ ആപ്പായ കൊച്ചി വൺ ഉപയോഗിച്ച് കൊച്ചിയിലെ ടാക്സിയിലും ഓട്ടോറിക്ഷയിലും ജലഗതാഗതവകുപ്പിന്റെ ബോട്ടുകളിലും യാത്ര ബുക്ക് ചെയ്യാവുന്ന സംവിധാനമാണ് വരുന്നത്.ടാക്സി ഡ്രൈവർമാർക്കായി തയ്യാറാക്കിയ 'യാത്രി' ആപ്പിലൂടെയാകും തുടക്കം.

പൊതു-സ്വകാര്യ ഗതാഗതസംവിധാനങ്ങളും ഗതാഗത അനുബന്ധ സേവനദാതാക്കളും ഒരു നെറ്റ്‌വർക്കിന് കീഴിൽവരും. ബെക്കൻ ഫൗണ്ടേഷനു പുറമേ, ജെസ്പേ ടെക്നോളജീസ്, നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ്, ഡബ്ല്യു.ആർ.ഐ. ഇന്ത്യ എന്നിവയും കൊച്ചി മെട്രോപൊളിറ്റൻ അഥോറിറ്റിക്കായി സൗജന്യസേവനം നൽകും.യാത്രി ആപ്പിലാണ് കൊച്ചി ഓപ്പൺ മൊബിലിറ്റി നെറ്റ്‌വർക്കിന്റെ (കെ.ഒ.എം.എൻ.) ആദ്യ പരീക്ഷണം നടക്കുക. ഇതിലേക്ക് കൊച്ചി മെട്രോയുടെ ആപ്പ്, ഓട്ടോറിക്ഷക്കാർക്കായി തയ്യാറാവുന്ന 'ഓസാ' (ഓട്ടോസവാരി) ആപ്പ്, ബസുകൾക്കുള്ള 'വണ്ടി' ആപ്പ് എന്നിവ ഇന്റഗ്രേറ്റ് ചെയ്യും.

കെ.എസ്.ആർ.ടി.സി., ജലഗതാഗവകുപ്പിന്റെ ബോട്ടുകൾ തുടങ്ങിയവയും ഈ നെറ്റ്‌വർക്കുമായി യോജിപ്പിക്കും.മെട്രോറെയിൽ ഉൾപ്പെടെ എല്ലാതരം ഗതാഗതസംവിധാനവും ഉപയോഗത്തിലുണ്ടെന്നതാണ് ബെക്കൻ ഫൗണ്ടേഷൻ കൊച്ചിയെ തിരഞ്ഞെടുക്കാൻ കാരണം. ആദ്യഘട്ടത്തിൽ ഗതാഗതസംവിധാനം മാത്രമാണെങ്കിലും പിന്നീട് വിവധ സേവനങ്ങൾ ഉൾപ്പെടുത്തി ലോജിസ്റ്റിക്സ് ഉൾപ്പടെ ഇതിലേക്ക് സംയോജിപ്പിച്ചേക്കും. യാത്രി ആപ്പ് അടുത്തയാഴ്ച ഗതാഗതമന്ത്രി ആന്റണി രാജു കൊച്ചിയിൽ പുറത്തിറക്കും.