വൈപ്പിൻ : മൂന്നംഗ കുടുംബത്തിലെ രണ്ടു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞാറക്കൽ പള്ളിക്ക് കിഴക്ക് നാലാം വാർഡിൽ ന്യൂ റോഡിൽ മൂക്കുങ്കൽ പരേതനായ വർഗീസിന്റെ മക്കളായ ഞാറക്കൽ സെന്റ് മേരീസ് സ്‌കൂൾ അദ്ധ്യാപിക ജെസി (49), സഹോദരൻ ജോസ് (51) എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മ ഞാറക്കൽ സെന്റ് മേരീസ് യുപി സ്‌കൂൾ റിട്ട. അദ്ധ്യാപിക റീത്തയെ (80) ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂവരേയും കൈത്തണ്ട മുറിഞ്ഞ് രക്തം വാർന്നൊഴുകുന്ന നിലയിലാണ് കണ്ടെത്തിയത്. ജോസിന്റെയും ജെസിയുടെയും കഴുത്തുകളിൽ ചരടു കൊണ്ട് കുരുക്കുമിട്ടിരുന്നു.മൃതദേഹങ്ങൾ വീടിനുള്ളിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഫൊറൻസിക് വിദഗ്ധരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ച് ഇൻക്വസ്റ്റ് തയാറാക്കിയ ശേഷമേ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയുള്ളൂ.

രണ്ടു ദിവസമായി വീട്ടിൽ ആളനക്കം ഇല്ലാതിരുന്നതിനാൽ, വാർഡ് അംഗം എ.പി. ലാലു ഞാറക്കൽ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് എസ്‌ഐ എ.കെ. സുധീറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി വാതിൽ പൊളിച്ച് അകത്ത് കയറി നോക്കിയപ്പോഴാണ് ജോസും ജെസിയും ഒരു മുറിയിലും റീത്ത മറ്റൊരു മുറിയിലും കൈത്തണ്ട മുറിഞ്ഞു കിടക്കുന്നതു കണ്ടത്. ഇവരുടെ അമ്മ റീത്തയ്ക്ക് ജീവനുണ്ടെന്നു കണ്ടെത്തി.

തുടർന്നാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.മൂവരും മാനസിക അസ്വാസ്ഥ്യത്തിനു ചികിത്സ നടത്തിയിരുന്നതായി പൊലീസ് അറിയിച്ചു.