ന്യൂഡൽഹി: നരേന്ദ്ര മോദിയെ പ്രശംസിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രശംസയുമായി ശിവസേന രംഗത്തെത്തിയത്. മോദി രാജ്യത്തെയും ബിജെപിയിലെയും ഉന്നത നേതാവാണെന്നായിരുന്നു സഞ്ജയ് റാവത്തിന്റെ പ്രശംസ. അതേസമയം മോദിയുമായി ഉദ്ധവ് താക്കറെ നടത്തിയത് രാഷ്ട്രീയമായ കൂടിക്കാഴ്ചയല്ലെന്ന് ശിവസേന മുഖപത്രം സാമ്ന എഴുതി. ആരുമായുമുള്ള ബന്ധം തകർന്നിട്ടില്ലെന്നും ഉദ്ധവ് താക്കറെയും വ്യക്തമാക്കി.

ബിജെപി-ശിവസേന സഖ്യം തകർന്നതിന് ശേഷം ബിജെപിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച നേതാവാണ് സഞ്ജയ് റാവത്ത്. മോദിയുമായുള്ള താക്കറെയുടെ കൂടിക്കാഴ്ചയെക്കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. മാധ്യമ വാർത്തകൾക്ക് പിന്നാലെ പോകുന്നില്ല. ഇതിനെക്കുറിച്ച് ഒൗ്യോഗിക പ്രസ്താവനക്കില്ല. കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ ബിജെപി അതിന്റെ വിജയത്തിന് നരേന്ദ്ര മോദിയോട് കടപ്പെട്ടിരിക്കുന്നു, ഇപ്പോൾ അദ്ദേഹം രാജ്യത്തെയും ബിജെപിയുടെയും ഉന്നത നേതാവാണ്- വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

മഹാരാഷ്ട്രയിലെ വിവിധ പദ്ധതികളുടെ ഭാഗമായിട്ടാണ് ഉദ്ധവ് താക്കറെ, ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ, കോൺഗ്രസ് നേതാവും മന്ത്രിയുമായ അശോക് ചവാൻ എന്നിവർ പ്രധാനമന്ത്രിയെ കണ്ടത്. എന്നാൽ പ്രതിനിധി സംഘവുമായുള്ള ചർച്ചക്ക് ശേഷം ഉദ്ധവ് താക്കറെയും നരേന്ദ്ര മോദിയും പ്രത്യേകമായി കൂടിക്കാഴ്ച നടത്തിയതാണ് അഭ്യൂഹത്തിന് കാരണമായത്.