അതിരപ്പിള്ളി: വിഷപാമ്പുമായി യുവാവ് ബൈക്കിൽ സഞ്ചരിച്ചത് 25 കിലോമീറ്റർ. പെരിങ്ങൽക്കൂത്ത് വൈദ്യുതി നിലയത്തിലെ ജീവനക്കാരനായ റിന്റോയാണ് ബൈക്കിൽ പാമ്പ് കയറിയത് അറിയാതെ വണ്ടി ഓടിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി കാടിന് സമീപം റിന്റോ ബൈക്ക് നിർത്തിയിരുന്നു. ഇവിടെ നിന്ന് ഓഫീസിലേക്ക് തിരികെ പോകുമ്പോഴാണ് മീറ്റർ ബോർഡിലെ വെളിച്ചത്തിൽ റിന്റോ പാമ്പിനെ കണ്ടത്.

ഹാൻഡിൽ ബാറിലൂടെ എതിർ വശത്തേക്ക് നീങ്ങിയ പാമ്പിനെ കണ്ടപ്പോൾ വള്ളി എന്തെങ്കിലും ആവും എന്നാണ് റിന്റോ കരുതിയത്. എന്നാൽ സ്ട്രീറ്റ് ലൈറ്റിന് അടിയിലെത്തിയപ്പോൾ ഇത് പാമ്പാണെന്ന് കണ്ടു. പാമ്പാണെന്ന് കണ്ട് ഭയന്നെങ്കിലും റിന്റോ ബൈക്ക് സുരക്ഷിതമായി റോഡരികിൽ ഒതുക്കി നിർത്തി.

അതുവഴി വന്ന സുഹൃത്തിന്റെ സഹായത്തോടെയാണ് പാമ്പിനെ ബൈക്കിൽ നിന്ന് പുറത്തെടുത്തത്. വൈസറിനുള്ളിലേക്ക് പാമ്പ് ഇറങ്ങിയിരുന്നു. ഇതോടെ ബൈക്ക് ചരിച്ചിട്ട് ഏറെ പണിപ്പെട്ടാണ് പാമ്പിനെ പുറത്തെടുത്തത്.