തിരുവനന്തപുരം: യു എന്നിൽ പാക്കിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ.ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പാക്കിസ്ഥാന്റെ ഇടപെടലിനെ തുറന്ന് കാട്ടിയ ഇന്ത്യയുടെ യുഎന്നിലെ ഫസ്റ്റ് സെക്രട്ടറി സ്നേഹ ദുബെയുടെ മറുപടി ശ്രദ്ധേയമായി. ലോക വേദിയിൽ പരിഹാസത്തിന് ഇരയാകുന്നതിനുമുമ്പ് പാക്കിസ്ഥാൻ ആത്മപരിശോധന നടത്തണമെന്ന് സ്‌നേഹ വിമർശിച്ചു.പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഐക്യരാഷ്ട്ര സഭയിൽ കശ്മീർ വിഷയങ്ങൾ ഉയർത്തി നടത്തിയ വിമർശനങ്ങൾക്കുള്ള മറുപടിയായിരുന്നു സ്‌നേഹ ദുബെയുടെ പ്രസംഗം.

'എന്റെ രാജ്യത്തിനെതിരെ തെറ്റായതും ദുരുദ്ദേശ്യപരവുമായ പ്രചാരണം നടത്താൻ ഇതാദ്യമായിട്ടല്ല പാക്കിസ്ഥാൻ യുഎൻ വേദി ദുരുപയോഗം ചെയ്യുന്നത്. തീവ്രവാദികൾക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള ഇടം നൽകി അതിന്റെ പരിതാപകരമായ അവസ്ഥയിൽ നിന്ന് ലോകത്തിന്റെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് പാക്കിസ്ഥാൻ നടത്തി കൊണ്ടിരിക്കുന്നത്' സ്നേഹ പറഞ്ഞു.

ഭീകരർക്ക് അഭയം നൽകുകയും സഹായിക്കുകയും സജീവമായി പിന്തുണക്കുകയും ചെയ്യുന്നനയവും ചരിത്രവും പാക്കിസ്ഥാനുണ്ടെന്ന് അവർ ഓർമിപ്പിച്ചു.

'ഏറ്റവും കൂടുതൽ തീവ്രവാദികൾക്ക് ആതിഥേയത്വം നൽകിയതിന്റെ അവിശ്വസനീയമായ റെക്കോർഡ് പാക്കിസ്ഥാന്റെ പേരിലാണ്. ഒസാമ ബിൻ ലാദന് പാക്കിസ്ഥാൻ അഭയമൊരുക്കി. ഇപ്പോൾ പോലും പാക്കിസ്ഥാൻ നേതൃത്വം ലാദന്റെ മരണത്തെ മഹത്വവത്കരിക്കുകയാണ്.
പാക്കിസ്ഥാനിൽ നിന്ന് വ്യത്യസ്തമായി, സ്വതന്ത്ര മാധ്യമങ്ങളും സ്വതന്ത്ര ജുഡീഷ്യറിയും ഉള്ള ഒരു രാജ്യമാണ് ഇന്ത്യ. അവ ഞങ്ങളുടെ ഭരണഘടനയെ നിരീക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു' സ്നേഹ ദുബെ പറഞ്ഞു.

ബഹുസ്വരത എന്നത് പാക്കിസ്ഥാന് മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു ആശയമാണ്. അവർ ഭരണഘടനാപരമായി തന്നെ ന്യൂനപക്ഷങ്ങൾ ഉയർന്ന പദവികളിൽ എത്തുന്നതിനെ വിലക്കുന്നു. ലോക വേദിയിൽ പരിഹാസത്തിന് ഇരയാകുന്നതിനുമുമ്പ് നിങ്ങൾ ആത്മപരിശോധന നടത്താമെന്നും സ്നേഹ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യുന്നുണ്ട്. പ്രസംഗത്തിൽ ഭീകരവാദത്തിനെതിരായി മോദിയും ശബ്ദമുയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.