തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് തൊട്ടുമുണ്ട് രാഷ്ട്രീയ വൈരം തീർക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരായ സോളാർ പീഡന കേസുകൾ സിബിഐക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഈ കേസ് സ്വർണ്ണക്കടത്തു കേസിൽ കേന്ദ്ര ഏജൻസികളെ വിളിച്ചു വരുത്തി പിണറായി സ്വയം കുരുങ്ങിയ അവസ്ഥയിൽ എത്തുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. കാരണം കേസിൽ സിബിഐ അന്വേഷണം വരികയും പരാതിക്കാരി അവർക്ക് മുന്നിൽ തന്നെ പീഡിപ്പിച്ചവരുടെ വിവരങ്ങൾ പറയുകയും ചെയ്താൽ അക്കൂട്ടത്തിൽ ഇടതുപക്ഷത്തുള്ള ജോസ് കെ മാണിയും ഉണ്ടാകും. മാത്രമല്ല, ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടിക്തെതിരെയും അന്വേഷണം നീങ്ങിയെന്നും വരാം. അതുകൊണ്ട് തന്നെ ഈ കേസ് സിബിഐ ഏറ്റെടുത്താൽ അത് ഇരുതല മൂർച്ചയുള്ള വാളായി മാറുമെന്നത് ഉറപ്പാണ്.

സോളർ കേസുമായി ബന്ധപ്പെട്ട പീഡന പരാതിയിൽ രാഷ്ട്രീയമില്ലെന്നാണ് പരാതിക്കാരി പറയുന്നത്. പരാതിയുമായി മുന്നോട്ടു പോകും. ജോസ് കെ.മാണിയും അബ്ദുല്ലക്കുട്ടിയും രക്ഷപ്പെടില്ലെന്നും അവർ ആവർത്തിക്കുന്നു. രാഷ്ട്രീയപ്രേരിത കേസെന്നു പറഞ്ഞ് തട്ടിക്കളിക്കുന്ന ആദ്യ പീഡനക്കേസാണിത്. പൊലീസിന്റെ വീഴ്ചകൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. സിബിഐ അന്വേഷിക്കേണ്ട കാര്യങ്ങൾ കേസിലുണ്ടെന്നും പരാതിക്കാരി പറഞ്ഞു.

തന്നോട് മോശമായി പെരുമാറിയ എല്ലാവരും കേസിൽ വരും. ജോസ് കെ.മാണിയടക്കം 14 പേർക്കെതിരെ പരാതിയുണ്ട്. അതിൽ ആറു പേർക്കെതിരെയാണ് കേസെടുത്തത്. അതാണ് സിബിഐയ്ക്കു വിടുക. മറ്റു പരാതികളിൽ എഫ്‌ഐആർ വരുന്ന മുറയ്ക്കു തുടർനടപടിയുണ്ടാകുമെന്നും അവർ പറഞ്ഞു.

സോളർ പീഡനക്കേസ് സിബിഐയ്ക്ക് വിടാൻ സർക്കാർ ഇന്നു തീരുമാനിച്ചിരുന്നു. അടുത്തിടെ പരാതിക്കാരി മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ സിബിഐ അന്വേഷണം ആശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് അന്വേഷണം സിബിഐയ്ക്കു കൈമാറാൻ സർക്കാർ തീരുമാനിച്ചത്. കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ.പി.അനിൽകുമാർ, ബിജെപി നേതാവ് എ.പി.അബ്ദുല്ലക്കുട്ടി എന്നിവർക്കെതിരെയാണു പരാതി.

ബിജെപിയെ സംബന്ധിച്ചിടത്തോളും ഏതുവിധേയനെയും ഉപയോഗിക്കാവുന്ന കേസാണിത്. രാഹുൽ ഗാന്ധിയുടെ വിശ്വസ്തനും കേരളത്തിൽ മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള ആളും അടക്കമുള്ളവർ ആരോപണ വിധേയരാണ്. എന്നാൽ, സിബിഐ ഈ കേസ് ഏറ്റെടുക്കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. മുമ്പ് ടൈറ്റാനിയും കേസ് സിബിഐ ഏറ്റെടുക്കാൻ താൽപ്പര്യം കാണിച്ചിരുന്നില്ല. അതേഗതിയാകും ഈ കേസിനെന്നുമുള്ള വിലയിരുത്തലുകൾ പുറത്തുവരുന്നുണ്ട്.

അടുത്തിടെ പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ കത്തിൽ സിബിഐ അന്വേഷണം ആശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് അന്വേഷണം സിബിഐയ്ക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചത്. സർക്കാരിന്റെ ശുപാർശ ഉടൻ കേന്ദ്രത്തിന് അയക്കാനാണ് ഒരുങ്ങുന്നത്. സോളാർ കേസ് യുഡിഎഫിനെതിരെ രാഷ്ട്രീയ ആയുധമാക്കുന്നതിനോട് സിപിഎമ്മിൽ വിയോജിപ്പ് ഉള്ളതായി വാർത്തകൾ വന്നിരുന്നു. സോളർ ഉയർത്തിക്കൊണ്ടു വരുന്നത് ഇടതുമുന്നണിക്ക് ഗുണകരമാവില്ലെന്നായിരുന്നു വിലയിരുത്തൽ. ഇതെല്ലാം തള്ളിയാണ് സർക്കാരിന്റെ ഇപ്പോഴത്തെ നീക്കം.

ഒരു സമയം കേന്ദ്ര ഏജൻസികളെ കുറ്റപ്പെടുത്തുകയും മറുവശത്ത് അതേ ഏജൻസികളെ ക്ഷണിച്ചു വരുത്തുകയും ചെയ്യുന്ന ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടാനും മോദിയും പിണറായിയും സഹോദരങ്ങളെ പോലെ പ്രവർത്തിക്കുന്നു എന്നു വരുത്താനുമാകും ഇനി യുഡിഎഫ് ശ്രമിക്കുക. ഇതുവരെ ആലസ്യത്തിൽ മുഴുകിയ കോൺഗ്രസ് അണികൾക്ക് വീറും വാശിയും ഉണ്ടാക്കാൻ സോളാർ കേസിലെ സിബിഐ അന്വേഷണം സഹായകമാകുമെന്നും വിലയിരുത്തുന്നു.