തിരുവനന്തപുരം: വീട്ടിൽ സോളാർ പാനലും തമിഴ്‌നാട്ടിൽ വിൻഡ് മില്ലും സ്ഥാപിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് ഡോക്ടർ ദമ്പതികളെ കബളിപ്പിച്ച് 29. 60 ലക്ഷം രൂപ വഞ്ചിച്ചെടുത്ത സോളാർ തട്ടിപ്പു കേസിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതി ജനുവരി 1 ന് വിധി പ്രസ്താവിക്കും. സോളാർ തട്ടിപ്പിനിരയായ ഡോക്ടർ ദമ്പതികൾ സമർപ്പിച്ച മുതലും പലിശയും കോടതിച്ചെലവും ചേർത്ത് പ്രതികളിലും പ്രതികളുടെ സ്ഥാവരജംഗമ സ്വത്തുക്കളിലും സ്ഥാപിച്ച് ഈടാക്കിക്കിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള നഷ്ടപരിഹാര സിവിൾ കേസിലാണ് പ്രിൻസിപ്പൽ സബ് ജഡ്ജി ഷിബു ഡാനിയേൽ വിധി പ്രസ്താവിക്കുന്നത്.

2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വിസ് സോളാർ ടെക്‌നോളജീസ് എന്ന കമ്പനിയുടെ നടത്തിപ്പുകാരായ ഡോ.ആർ.ബി.നായരെന്ന ബിജു രാധാകൃഷ്ണൻ , സിനിമാ-സീരിയൽ താരം ശാലു മേനോൻ എന്ന ശാലു വേണുഗോപാൽ, ശാലുവിന്റെ മാതാവ് കലാ ദേവി എന്നിവരാണ് സിവിൾ കേസിൽ വിചാരണ നേരിട്ട 1 മുതൽ 3 വരെയുള്ള പ്രതികൾ.

അതേ സമയം ചതിച്ചെടുത്ത പണമുപയോഗിച്ച് രണ്ടാം പ്രതി സിനിമാ-സീരിയൽ താരം ശാലു മേനോൻ ചങ്ങനാശ്ശേരിയിൽ പണികഴിപ്പിച്ച പടുകൂറ്റൻ ബംഗ്ലാവും സ്ഥലവും കേസിൽ അന്തിമ വിധിക്കു വിധേയമായി കോടതി 2013 ൽ ജപ്തി ചെയ്തിട്ടുണ്ട്. വാദികളായ ഡോക്ടർ ദമ്പതികളുടെയും സാക്ഷികളുടെയും സാക്ഷി വിസ്താര വിചാരണ പൂർത്തിയായതിനെ തുടർന്ന് അന്തിമ വാദം കേട്ട ശേഷമാണ് വിധി ജനുവരി 1 ന് പ്രഖ്യാപിക്കുന്നത്.

സംസ്ഥാന വിദ്യുച്ഛക്തി ബോർഡിന്റെ വൈദ്യുതി ബിൽ ലാഭിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സോളാർ വൈദ്യുതിയുടെ പേരിൽ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോക്ടർ: മാത്യു തോമസ്, ഭാര്യ അന്ന മാത്യു എന്നിവരിൽ നിന്ന് 29,60,000 രൂപ തട്ടിച്ചെടുത്തുവെന്നാണ് സിവിൾ കേസിലെ തർക്ക വിഷയം. പ്രവാസിയായ റാസിഖ് അലിയിൽ നിന്നും 1,04,60,000 രൂപ കൈപ്പറ്റി സോളാർ തട്ടിപ്പിനിരയാക്കിയെന്ന മറ്റൊരു ക്രിമിനൽ കേസ് തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ പരിഗണനയിലാണ്.

കെ എസ് ഇ ബിയുടെ അമിത വൈദ്യുതി ബിൽ നിരക്കിൽ നിന്ന് മുക്തി നേടുന്നതിന് വൈദ്യുതി പുതുക്കി ഉപയോഗിക്കാവുന്ന സോളാർ പാനലും വിൻഡ്മില്ലുകളും സ്ഥാപിച്ചു നൽകാമെന്ന് പറഞ്ഞ് പത്രപ്പരസ്യം നൽകിയാണ് പ്രതികൾ തട്ടിപ്പിന് കളമൊരുക്കിയത്. പരസ്യത്തിൽ ആകൃഷ്ടരായ ഡോക്ടർ ദമ്പതികൾ പരസ്യത്തിൽ കൊടുത്ത ഫോൺ നമ്പരിൽ വിളിച്ചു. കൂടിക്കാഴ്ചക്ക് മുൻ കൂട്ടി തീയതിയും സമയവും നിശ്ചയിച്ച് പ്രതികൾ ഡോക്ടറുടെ വസതിയിലെത്തി.

പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ഡോക്ടറെ പ്രേരിപ്പിച്ച് ഡോക്ടറുടെ വസതിയിൽ സോളാർ പാനലും തമിഴ്‌നാട്ടിൽ വിൻഡ് മില്ലുകളും സ്ഥാപിച്ചു നൽകാമെന്നും വിശ്വസിപ്പിച്ച് 29,60,000 രൂപ വഞ്ചിച്ചെടുത്തുവെന്നാണ് ആരോപണം. താൻ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഊർജമന്ത്രാലയത്തിലെ മുഖ്യ ഉപദേഷ്ടാവാണെന്നും തനിക്ക് കേന്ദ്ര ധനകാര്യ മന്ത്രിയുമായി അടുത്ത ബന്ധമുള്ളതായും ബിജു അവകാശപ്പെട്ടതായും ആരോപണമുണ്ട്.