വൈക്കം: വൈക്കത്ത് യുവാവ് പെറ്റമ്മയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയത് അതിക്രൂരമായി. മദ്യലഹരിയിൽ അമ്മയെ ക്രൂരമായി മർദിച്ച് തോട്ടിൽ മുക്കിക്കൊല്ലുകയാായിരുന്നു മകൻ. ഉദയനാപുരം വൈക്കപ്രയാർ കൊച്ചുതറ താഴെവീട്ടിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനിയെയാണ് (65) മകൻ ബൈജു (38) വീടിനുസമീപത്തെ തോട്ടിൽ മുക്കിക്കൊന്നത്.

ശനിയാഴ്ച വൈകീട്ട് മൂന്നോടെ ആയിരുന്നു സംഭവം. തടിപ്പണിക്കാരനായ ബൈജു മദ്യപിച്ചെത്തി വഴക്കിടുകയും അമ്മയെ മർദിക്കുകയും ചെയ്തു. തുടർന്ന് കൈകൾ പിന്നിലേക്ക് കെട്ടി വലിച്ചിഴച്ച് സമീപത്തെ തോട്ടിലെ വെള്ളത്തിൽ ചവിട്ടിത്താഴ്‌ത്തുകയായിരുന്നു.

മന്ദാകിനിയുടെ നിലവിളി കേട്ട് സമീപത്തെ പറമ്പിലുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ എത്തിയെങ്കിലും ബൈജു അരിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനാൽ അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കൂടുതൽ നാട്ടുകാർ എത്തിയതോടെ ഇയാൾ തോട്ടിൽനിന്ന് വീട്ടിലേക്ക് കയറിപ്പോയി.

ഈ സമയത്താണ് മന്ദാകിനിയെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശ്വാസകോശത്തിൽ ചളി നിറഞ്ഞ് അതിഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. അവിടെ എത്തിക്കുമ്പോഴേക്കും മരിച്ചു.

ബൈജു മാനസികാസ്വാസ്ഥ്യം ഉള്ളയാളാണെന്ന് ബന്ധുക്കൾ പറയുന്നു. ഇതുസംബന്ധിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ജില്ല പൊലീസ് മേധാവി ഡി. ശിൽപ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മന്ദാകിനിയുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ബിജു ആണ് മറ്റൊരു മകൻ.