കണ്ണൂർ: പാനൂർ പാത്തി പാലത്ത് യുവാവ് ഒന്നര വയസുകാരി മകളെയും ഭാര്യയെയും പുഴയിൽ തള്ളിയിട്ട സംഭവത്തിന് പിന്നിൽ കുടുംബ പ്രശ്‌നമാണെന്ന് കതിരൂർ പൊലിസ് അറിയിച്ചു. ഇന്നലെ രാത്രി ഏഴു മണിയോടെ സംഭവം നടന്നതിനു ശേഷം പ്രതിയും ഭർത്താവുമായ കോടതി ജീവനക്കാരനായ കെ പി ഷിജു ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കു വേണ്ടി തെരച്ചിൽ നടത്തി കൊണ്ടിരിക്കുകയാണെന്ന് കതിരൂർ പൊലിസ് അറിയിച്ചു.

സംഭവത്തിനു ശേഷം ഇയാൾ പുഴയോരത്ത് ഉപേക്ഷിച്ച ബൈക്കും കണ്ടെത്തിയിട്ടുണ്ട്. പുഴയിൽ നിന്നും നാട്ടുകാർ രക്ഷപ്പെടുത്തിയ ഭാര്യ സോന തലശേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഇവരുടെ നില തൃപ്തികരമാണെങ്കിലും പൊലിസിന് ഇതുവരെ മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ല. ബൈക്കിൽ ഭർത്താവ് തന്നെയും മകളെയും പുഴയുടെ തീരത്തേക്ക് കൊണ്ടുവരികയും തള്ളിയിടുകയും ചെയ്തുവെന്നാണ് ഭാര്യ സോന തന്നെ രക്ഷിച്ച നാട്ടുകാരോട് പറഞ്ഞത്.

മുണ്ടുടുക്കാൻ എന്ന് പറഞ്ഞ് കുട്ടിയെ അമ്മയുടെ കൈയിൽ കൊടുത്തു. അതിന് ശേഷം കുട്ടിയേയും അമ്മയേയും കുത്തൊഴുക്കുള്ള പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. കുട്ടി മരിച്ചത് അമ്മയെ അറിയിച്ചിട്ടുണ്ട്. ചികിൽസയിലായിരുന്ന അമ്മയേയും വീട്ടിലേക്ക് എത്തിച്ചിട്ടുണ്ട്. കുട്ടിയുടെ സംസ്‌കാരത്തിന് ശേഷം അമ്മയുടെ മൊഴി പൊലീസ് എടുക്കും. ഇതോടെ മാത്രമേ കുടുംബ കലഹത്തിന്റെ യാഥാർത്ഥ കാരണം വ്യക്തമാകൂ.

തലശേരി കുടുംബകോടതി ജീവനക്കാരനും പത്തായക്കുന്ന് സ്വദേശിയുമായ ഷിജുവും വള്ള്യായി സ്വദേശി സോനയും തമ്മിൽ മൂന്നര വർഷം മുൻപാണ് വിവാഹിതയായത്. എന്നാൽ ഇവർ തമ്മിൽ ദാമ്പത്യ കലഹമുള്ളതായാണ് പൊലിസ് നൽകുന്ന സൂചന. പാത്തിപ്പാലത്തെ ചാത്തന്മൂല കടവിന്റെ ഭാഗത്തു കൊണ്ടുവന്നാണ് ഷിനു ഭാര്യയെയും മകളെയും തള്ളിയിട്ടത്.

പുഴയിൽ നിന്നും കുഞ്ഞിനെ നാട്ടുകാർ പുറത്തെടുത്തുവെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണമടയുകയായിരുന്നു. കുട്ടിയുടെ മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കൊല്ലേരി യു.പി സ്‌കൂൾ അദ്ധ്യാപികയാണ് സോന. സംശയ രോഗമാണ് ഷിജുവിനെന്നാണ് പ്രാഥമിക നിഗമനം. നല്ല സാമ്പത്തിക ചുറ്റുപാടുള്ള കുടുംബമാണ് രണ്ടു പേരുടേയും.

അതിനിടെ ഷിജുവിനെ കണ്ടെത്താനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. മൊബൈൽ ഇടയ്ക്ക് സ്വച്ച് ഓൺ ചെയ്തിരുന്നു. ഇതുവച്ച് ഇയാളുള്ള സ്ഥലം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉടൻ പിടികൂടുമെന്നാണ് സൂചന.