ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തിൽ മോദി സർക്കാരിനെതിരെ രൂക്ഷ വിമർശവുമായി കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. രാജ്യത്ത് സംസാരിക്കാനും എഴുതാനും ചോദ്യങ്ങൾ ഉന്നയിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടോ എന്ന് അവർ ചോദിച്ചു. മോദി സർക്കാർ ജനാധിപത്യ വിരുദ്ധ സർക്കാരാണെന്ന വിമർശവും അവർ പ്രസ്താവനയിൽ ഉന്നയിച്ചു.

സ്വാതന്ത്ര്യം എന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നതെന്ന് രാജ്യത്തെ ജനങ്ങൾ ഇന്ന് സ്വന്തം മനസാക്ഷിയോട് ചോദിക്കണം. രാജ്യത്ത് ഇന്ന് സംസാരിക്കാനും എഴുതാനും ചോദ്യങ്ങൾ ഉന്നയിക്കാനും വിയോജിക്കാനും സ്വന്തം എതിരഭിപ്രായം രേഖപ്പെടുത്താനുമുള്ള സ്വാതന്ത്ര്യമുണ്ടോ? ഉത്തരവാദിത്വമുള്ള പ്രതിപക്ഷ പാർട്ടിയെന്ന നിലയിൽ രാജ്യത്തെ ജനാധിപത്യം കോട്ടംതട്ടാതെ നിലനിർത്താനുള്ള എല്ലാ പരിശ്രമങ്ങളും പോരാട്ടവും കോൺഗ്രസ് നടത്തുമെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.

സ്വാതന്ത്ര്യം ലഭിച്ചശേഷം കഴിഞ്ഞ 74 വർഷമായി നമ്മുടെ ജനാധിപത്യ മൂല്യങ്ങൾ പരീക്ഷണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അവയ്ക്ക് പക്വത കൈവന്നിരിക്കുന്നു. എന്നാൽ ജനാധിപത്യ സംവിധാനത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും എതിരെയാണ് സർക്കാർ നിലകൊള്ളുന്നതെന്നാണ് തോന്നുന്നത്. ഇന്ത്യൻ ജനാധിപത്യം നേരിടുന്ന മറ്റൊരു പരീക്ഷണമാണിതെന്നും അവർ അവകാശപ്പെട്ടു.

ഗാൽവാനിൽ ചൈനയുമായുണ്ടായ സംഘർഷത്തിനിടെ രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച സൈനികർക്ക് അവർ ആദരാജ്ഞലി അർപ്പിച്ചു. കോവിഡ് മഹാമാരിയെയും സാമ്പത്തിക ബുദ്ധിമുട്ടുകളെയും അതിജീവിക്കാൻ നമുക്ക് കഴിയുമെന്ന ആത്മവിശ്വാസവും അവർ പ്രകടിപ്പിച്ചു.