ന്യൂഡൽഹി: രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ ഊർജ്ജിതമാക്കുന്ന ഘട്ടത്തിൽ കേന്ദ്രസർക്കാറിന് ഉപദേശവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും കൂടിയാലോചിച്ച ശേഷം കോവിഡ് പ്രതിരോധത്തിന് ദേശീയതലത്തിൽ ഒരു പദ്ധതി രൂപവത്കരിക്കണമെന്ന് സോണിയ അഭിപ്രായപ്പെട്ടു. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഉണർന്നു പ്രവർത്തിക്കണമെന്നും ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്നും അവർ കൂട്ടിച്ചേർത്തു.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉണർന്നു പ്രവർത്തിക്കുകയും ഉത്തരവാദിത്തം നിറവേറ്റുകയും ചെയ്യേണ്ട സമയം അതിക്രമിച്ചു കൊണ്ടിരിക്കുകയാണ്. കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്രകൾ തടയുകയും മഹാമാരി അവസാനിക്കുന്നിടം വരെ കുറഞ്ഞത് 6000 രൂപ അവരുടെ ബാക്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയും വേണം- കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പങ്കുവെച്ച വീഡിയോയിൽ സോണിയ ആവശ്യപ്പെട്ടു. രാജ്യത്തെ പ്രതിദിന കോവിഡ് കണക്ക് നാലുലക്ഷം കടന്ന പശ്ചാത്തലത്തിലാണ് സോണിയയുടെ പ്രതികരണം.

എല്ലാവർക്കും വാക്സിൻ സൗജന്യമായി നൽകണമെന്നും സോണിയ ആവശ്യപ്പെട്ടു. രാജ്യത്ത് പരിശോധന വർധിപ്പിക്കണമെന്നും മെഡിക്കൽ ഓക്സിജന്റെയും മറ്റ് അവശ്യവസ്തുക്കളുടെയും ലഭ്യത യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറാക്കണമെന്നും അവർ കൂട്ടിച്ചേർത്തു. വാക്സിൻ ഉത്പാദനം വർധിപ്പിക്കാൻ നിർബന്ധിത ലൈസൻസ് നൽകുന്ന കാര്യം പരിഗണിക്കണം. ജീവൻരക്ഷാ മരുന്നുകൾ കരിഞ്ചന്തയിൽ വിൽക്കുന്നത് അവസാനിപ്പിക്കണമെന്നും അവർ പറഞ്ഞു.

സ്വന്തം ജീവൻ അപകടത്തിലാക്കി കൊണ്ടുപോലും കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും മുന്നിൽ ശിരസ്സു കുനിക്കുന്നതായും സോണിയ പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളെ മറികടന്ന് മുന്നോട്ടുപോകേണ്ടതുണ്ട്. മുൻകാലങ്ങളിൽ നിരവധി വലിയ പ്രതിസന്ധികളെ രാജ്യം അതിജീവിച്ചിട്ടുണ്ട്. കോവിഡിന് എതിരായ പോരാട്ടത്തിൽ കോൺഗ്രസ് കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.