ന്യൂഡൽഹി: രാജ്യത്തെ നടുക്കി ഹരിയാനയിൽ നിന്നൊരു വാർത്ത. ഹരിയാനയിലെ സോനിപത്തിൽ പ്രായവപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ബലാൽസംഗം ചെയ്തശേഷം വിഷം കൊടുത്താണ് പെൺകുട്ടികളെ കൊലപ്പെടുത്തിയത്.സോനിപത്ത് ജില്ലയിലെ കുണ്ട്ലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കേസിൽ നാലുപേർ പൊലീസ് പിടിയിലായി.

ഓഗസ്റ്റ് ആറിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 14,16 വയസ്സ് പ്രായമുള്ള പെൺകുട്ടികളെയാണ് നാലംഗ സംഘം വീട്ടിൽ കയറി ആക്രമിച്ചത്. തൊഴിലാളിയായ അമ്മയ്ക്കൊപ്പം താമസിച്ചുവരികയായിരുന്നു കുട്ടികൾ. അമ്മയെ കെട്ടിയിട്ടു ഭീഷണിപ്പെടുത്തിയായിരുന്നു ബലാത്സംഗം.

മകനെ കൊലപ്പെടുത്തുമെന്ന് പറഞ്ഞ് അമ്മയെ ഭീഷണിപ്പെടുത്തി. തുടർന്ന് അക്രമികൾ പെൺകുട്ടികളെ ഉപദ്രവിക്കുകയായിരുന്നു. ഇതിനുശേഷം കയ്യിൽ കരുതിയ കീടനാശിനി ബലമായി കുട്ടികളെക്കൊണ്ട് കുടിപ്പിക്കുകയായിരുന്നു.

നാട്ടുകാരാണ് കുട്ടികളെ ആശുപത്രിയിൽ കൊണ്ടുപോയത്. പാമ്പു കടിച്ചതിനെ തുടർന്നാണ് കുട്ടികൾ ബോധരഹിതരായതെന്നാണ് അമ്മ അയൽക്കാരോട് പറഞ്ഞത്. ആശുപത്രിയിൽ വെച്ച് കുട്ടികൾ മരിച്ചു. പോസ്റ്റ്മോർട്ടത്തിൽ വിഷം അകത്തു ചെന്നാണ് മരണമെന്നും ക്രൂരമായി പീഡനത്തിന് ഇരയായതായും വ്യക്തമാക്കിയിട്ടുണ്ട്.

സംഭവത്തിൽ അരുൺ പണ്ഡിറ്റ്, സുഹാഗ്, പുഖൻ, ഫൂൽ ചന്ദ് എന്നിവർ അറസ്റ്റിലായതായി സോനിപത്ത് പൊലീസ് അറിയിച്ചു. പെൺകുട്ടികളുടെ വീടിന് അടുത്താണ് പ്രതികൾ താമസിച്ചിരുന്നതെന്ന് പൊലീസ് സൂചിപ്പിച്ചു.