ന്ത്യയുടെ ഏറ്റവും 'നിഗൂഢമായ' സേനാവിഭാഗമാണ് വികാസ് ബറ്റാലിയൻ എന്നും വിളിക്കപ്പെടുന്ന സ്‌പെഷൽ ഫ്രോണ്ടിയർ ഫോഴ്‌സ് (എസ്എഫ്എഫ്). ചൈനയുടെ കടന്നു കയറ്റത്തെ ഇത്തവണ ചെറുത്ത് തോൽപ്പിച്ച് മുന്നോട്ട് കുതിച്ച സേനാ വിഭാഗമാണ് അവർ. കടന്നുകയറ്റക്കാരെ തുരത്തിെ യഥാർഥ നിയന്ത്രണ രേഖയിലെ തന്ത്രപ്രധാനമായ ചില മേഖലകൾ തിരിച്ചു പിടിച്ച സൈനിക കരുത്ത്. 1959 ൽ ദലൈ ലാമയ്‌ക്കൊപ്പം ഇന്ത്യയിലെത്തിയ ടിബറ്റൻ അഭയാർഥികളിൽപെട്ട ഖാംപ സമുദായക്കാരെ ഉൾപ്പെടുത്തിയായിരുന്നു എസ്എസ്എഫ് രൂപീകരിച്ചത്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ പരിശീലനം പോലും കിട്ടിയ വിഭാഗം. ഇന്ന് ഗൂർഖകളും വികാസ് ബറ്റാലിയന്റെ ഭാഗമാണ്.

സുവർണ്ണക്ഷേത്രത്തിൽ ഖലിസ്ഥാൻ പോരാളികൾക്കും കാർഗിലിൽ പാക് സൈന്യത്തിനെതിരേയും ഇന്ത്യൻ സൈന്യം നടത്തിയ പോർമുഖങ്ങളിൽ വികാസ് ബറ്റാലിയൻ മുന്നിലുണ്ടായിരുന്നു. സൈന്യത്തെ പോലെ തന്നെ കൃത്യമായ ആസൂത്രണത്തോട് കൂടിയ കഠിനമായ പരിശീലന മുറകളാണ് സ്ത്രീകൾ ഉൾപ്പെടുന്ന വികാസ് ബറ്റാലിയനിലെ പേരാളികളും നേടുന്നത്. 1971 ൽ ഇന്ത്യാ - പാക് യുദ്ധത്തിൽ 'ഓപ്പറേഷൻ ഈഗിൾ' ഇവരുടെ ജോലിയായിരുന്നു. കിഴക്കൻ പാക്കിസ്ഥാനി (ഇപ്പോഴത്തെ ബംഗൽദേശ്)ലെ ചിറ്റഗോംഗ് കുന്നുകളിലേക്ക് പറന്നിറങ്ങി അവിടെ തമ്പടിച്ചിരിക്കുന്ന പാക് സേനയെ തകർത്ത് ഇന്ത്യൻ സൈന്യത്തിന് വഴിയൊരുക്കി യുദ്ധത്തിന്റെ ഗതി നിർണ്ണയിച്ചതും വികാസ് ബറ്റാലിയനാണ്.

ചൈനയെ നേരിടലായിരുന്നു ഈ സേനയുടെ രൂപീകരണ ഉദ്ദേശ്യം. ഇത് അന്നും ഇന്നും നടക്കുന്നു. ധീരതയാണ് ഈ വിഭാഗത്തിന്റെ പ്രധാന കരുത്ത്. ദൗത്യമെന്തായാലും അതു പൂർത്തിയാക്കാനുള്ള ശേഷിയും പരിശീലനമികവുമാണ് ഏറ്റവും വലിയ പ്രത്യേകത. യുഎസിന്റെ നേവി സീൽസുമായി താരതമ്യം ചെയ്യപ്പെടുന്ന ഇന്ത്യൻ സൈനിക കരുത്ത്. വനിതാ സൈനികരും എസ്എഫ്എഫിന്റെ ഭാഗമാണ്. ഈ സൈനിക കൂട്ടമാണ് മറ്റ് സേനാവിഭാഗത്തിനൊപ്പം ചൈനയുടെ വെല്ലുവിളിയെ ചെറുത്ത് തോൽപ്പിച്ചത്. ഇവരുടെ മുന്നേറ്റത്തിൽ ചൈനയ്ക്ക് പിന്മാറേണ്ടി വരുന്നു. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ ചർച്ചയ്ക്ക് പോലും ചൈന തയ്യാറാകുന്നത്.

1962 ലെ ഇന്ത്യ ചൈന യുദ്ധത്തെത്തുടർന്നാണ് എസ്എഫ്എഫ് രൂപീകൃതമായത്. അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനത്തിലാണ് എസ്എഫ്എഫ് രൂപീകരിച്ചത്. 1962 നവംബർ 14ന് ചൈനീസ് സേന അതിർത്തി കടന്നു മുന്നേറുമ്പോഴായിരുന്നു ഇത്. ഈ സേന നിലവിൽ വന്ന് ദിവസങ്ങൾക്കുള്ളിൽ വെടിനിർത്തലും വന്നു. ഔദ്യോഗികമായി ചൈന വെടിനിർത്തൽ പ്രഖ്യാപിച്ചത് 1962 നവംബർ 21നാണ്. എസ്റ്റാബ്ലിഷ്‌മെന്റ് 22 എന്ന പേരിലും എസ്എഫ്എഫ് അറിയപ്പെട്ടിരുന്നു. പിന്നീട് സ്‌പെഷൽ ഫ്രോണ്ടിയർ ഫോഴ്‌സ് എന്നു പുനർനാമകരണം ചെയ്തു. മേജർ ജനറലിന്റെ റാങ്കിൽ വരുന്ന സൈനിക ഉദ്യോഗസ്ഥനാണ് ഇൻസ്‌പെക്ടർ ജനറൽ പദവിയിൽ സേനയുടെ മേധാവിയാകുന്നത്.

ഇന്ത്യൻ സേനാവിഭാഗമാണെങ്കിലും സൈന്യത്തിന്റെ ഭാഗമല്ല എസ്എഫ്എഫ്. കാബിനറ്റ് സെക്രട്ടേറിയറ്റിനു കീഴിൽ വരുന്ന എസ്എഫ്എഫ് നേരിട്ട് പ്രധാനമന്ത്രിയോടാണ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ സൈന്യത്തിന്റെ ഓപ്പറേഷനൽ കൺട്രോളിനു കീഴിലാണ് ഇവ പ്രവർത്തിക്കുന്നത്. സൈന്യത്തിലെ റാങ്കുകൾക്കു സമാന പദവിയിലുള്ള റാങ്കുകളാണ് ഈ സേനാവിഭാഗത്തിനുമുള്ളത്.

മലമ്പ്രദേശത്തും കൊടുമുടികളിലും യുദ്ധം ചെയ്യാൻ പ്രത്യേക പരിശീലനം നേടിയ സേനയാണ് എസ്എഫ്എഫ്. ഉയർന്ന പ്രതലങ്ങളിൽ പോരാടാൻ അവർക്കു പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. 1971ലെ ബംഗ്ലാദേശ് യുദ്ധം മുതൽ പല ഇന്ത്യൻ യുദ്ധ വിജയത്തിലും എസ്എഫ്എഫിനു നിർണായക പങ്കുണ്ട്. പഞ്ചാബിലെ സുവർണക്ഷേത്രത്തിലെ സൈനിക നടപടിയായ ഓപ്പറേഷൻ ബ്ലൂസ്റ്റാറിലും എസ്എഫ്എഫിന്റെ പങ്ക് പ്രാധാന്യമേറിയതായിരുന്നു. രാജ്യത്തിനകത്തും പുറത്തും ഒട്ടനവധി പ്രശ്‌നങ്ങളിൽ എസ്എഫ്എഫിനെ രംഗത്തിറക്കിയിട്ടുണ്ട്. എന്നാൽ വിവരങ്ങളെല്ലാം ക്ലാസിഫൈഡ് ചെയ്തിരിക്കുന്നതിനാൽ പുറത്തുവന്നിട്ടില്ല.

1971ലെ യുദ്ധത്തിൽ കിഴക്കൻ പാക്കിസ്ഥാന്റെ (ഇന്നത്തെ ബംഗ്ലാദേശ്) ഭാഗമായിരുന്ന ചിറ്റഗോങ് കുന്നുകൾ കേന്ദ്രമാക്കി എസ്എഫ്എഫ് മെനഞ്ഞ യുദ്ധതന്ത്രങ്ങളാണ് പാക്ക് സൈന്യത്തെ തകർത്തത്. അങ്ങനെ ഇന്ത്യൻ സൈന്യം മുമ്പോട്ട് കുതിച്ചു. വ്യോമമാർഗം ശത്രുവിന്റെ സൈന്യനിരയുടെ പിന്നിലെത്തിയ സേനാംഗങ്ങൾ പാക്ക് സൈന്യത്തിന്റെ ആശയവിനിമയ സംവിധാനങ്ങൾ തകർത്തു. ബർമയിലേക്കു രക്ഷപ്പെടാൻ പദ്ധതിയിട്ട പാക്ക് സൈന്യത്തിന്റെ തന്ത്രത്തെ ഇല്ലാതാക്കി. ഗറില്ലാ യുദ്ധം നടത്തിയ സംഘം പാക്കിസ്ഥാന്റെ പ്രധാന സൈനിക സംവിധാനത്തെയും ലൊജിസ്റ്റിക്‌സ്, സപ്ലൈ സംവിധാനങ്ങളെയും തകർത്താണ് മേൽക്കൈ നേടിയതെന്ന് ഒരു നിരീക്ഷക സംഘടനയെ ഉദ്ധരിച്ച് ദ് വീക്ക് മാസിക റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അന്ന് 3000 ലേറെ എസ്എഫ്എഫ് സൈനികർ പങ്കെടുത്തുവെന്നാണ് വിവരം.

നിഗൂഢമായി പ്രവർത്തിക്കുന്ന സംഘമായതിനാൽ ഒരു വിവരവും പുറത്തുവരാതിരിക്കാൻ കേന്ദ്ര സർക്കാർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. 1965ലെ ഒരു സംഭവം വർഷങ്ങൾക്കുശേഷം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ എസ്എഫ്എഫ് വാർത്തകളിൽ ഇടംപിടിച്ചു. 1965ൽ സിഐഎയുമായി ചേർന്ന്, ഇപ്പോൾ ഉത്തരാഖണ്ഡിലെ ഛമോലി ജില്ലയിൽപെട്ട നന്ദാദേവി കുന്നുകളിൽ ചൈനയുടെ അണ്വായുധ പരീക്ഷണങ്ങൾ നിരീക്ഷിക്കാൻ ഒരു ആണവോർജ ഉപകരണം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പിന്നീട് ഈ ദൗത്യം ഉപേക്ഷിക്കേണ്ടിവന്നു. ഇക്കാര്യം 1978 ലാണ് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതേത്തുടർന്ന് അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായിക്ക് വിഷയത്തിൽ മറുപടി പറയേണ്ടി വന്നിരുന്നു. അതിർത്തിയിൽ മൈൻ പൊട്ടി എസ്എഫ്എഫിലെ ടിബറ്റൻ സൈനികനു വീരമൃത്യു സംഭവിച്ചതോടെയാണ് ഇപ്പോൾ സേന വാർത്തകളിലെത്തുന്നത്. ടെൻസിൻ ന്യിമ (53) ആണ് മരിച്ചത്.

ലഡാക്കിലെ പ്യാംഗോഗ് തടകാക്കരയിലെ ചൈനീസ് അധിനിവേശത്തെ തകർത്ത് ഇന്ത്യയ്ക്ക് മേൽക്കൈ നൽകിയത് സൈന്യത്തിലെ വികാസ് ബെറ്റാലിയൻ ആണ്. 1962 ഇന്തോ ചൈനീസ് യുദ്ധത്തിന് പിന്നാലെ രൂപീകരിച്ച സേനാവിഭാഗം കൊടും തണുപ്പേറുന്ന ലഡാക്ക് മേഖലയിൽ ഇന്ത്യൻ സേനയ്ക്കൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നു. ചൈനയുമായുള്ള ആദ്യ കാല യുദ്ധങ്ങളിൽ നിന്നും ഇന്ത്യ മനസ്സിലാക്കിയെടുത്ത പ്രധാന കാര്യങ്ങളിൽ ഒന്ന് ഇരു രാജ്യങ്ങളുടെയും അതിർത്തിയിൽ രാജ്യത്തെ കാക്കാൻ മറ്റൊരു സേനാ വിഭാഗം കൂടി വേണമെന്നുള്ളതായിരുന്നു. തുടർന്ന് 'എസ്റ്റാബ്ലിഷ്മെന്റ് 22' എന്ന പേരിൽ അന്ന് ആദ്യമായി സംഘത്തെ രൂപീകരിച്ചത്. മേജർ സുജാൻ സിങ് ഉഡാനായിരുന്നു ചുമതല. പിന്നീട് ധീരതയ്ക്ക് പേരു കേട്ട ഗൂർഖകളും ടിബറ്റൻ വംശജരുമായിരുന്നു സേനാവിഭാഗത്തിൽ ആദ്യം ഭാഗമായത്.

കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകപ്രദേശങ്ങളിൽ യഥാർഥ നിയന്ത്രണരേഖ (എൽ.എ.സി) മറികടന്ന് സ്പെഷൽ ഫ്രണ്ടിയർ ഫോഴ്സ് തന്ത്രപ്രധാന പോസ്റ്റുകളും റോഡുകളും പിടിച്ചെടുത്തു. എൽ.എ.സിക്കു മൂന്നു കിലോമീറ്റർ അപ്പുറം സ്പാൻഗുർ ഗ്യാപ്പും റക്വീൻ ലാ ചുരവും ഇന്ത്യയുടെ കൈയിൽ എത്താൻ പ്രധാന പങ്ക് വഹിച്ചത് വികാസ് ബെറ്റാലിയനായിരുന്നു. ചൈനീസ് നീക്കങ്ങളിൽ കണ്ണെത്തുന്ന നിലയിൽ ബ്ലാക്ടോപ്പും ഇന്ത്യൻ നിയന്ത്രണത്തിലായി. അഞ്ഞൂറോളം ചൈനീസ് സൈനികരെ മറികടന്നാണു ശനിയാഴ്ച രാത്രിയിലെ നേട്ടം. അയൽഭൂമി കൈയടക്കുന്ന ചൈനീസ് തന്ത്രത്തിനാണ് ഇന്ത്യ അതേ രീതിയിലായിരുന്നു ഇവർ തിരിച്ചടി നൽകിയത്.

പാംഗോങ്ങിലെ ചൈനപ്പട്ടാളം കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഇന്ത്യൻ പ്രദേശത്തേക്കു കടന്നുകയറാൻ ശ്രമിച്ചതു സൈന്യം തടഞ്ഞു. ശനിയാഴ്ചയും ഞായർ പുലർച്ചെയും പാംഗോങ്ങിന്റെ തെക്കൻതീരം പിടിക്കാൻ ശ്രമമുണ്ടായി. ഇതു ചെറുത്ത ഇന്ത്യ വൈകുന്നേരമായതോടെ പർവതയുദ്ധവീരന്മാരായ എസ്എഫ്എഫിനെ ഉപയോഗിച്ച് തിരിച്ചടിച്ചു. എൽ.എ.സി. മറികടന്ന് ഏഴു മണിക്കൂർ നീണ്ട രാത്രി ദൗത്യത്തിൽ റക്വീൻ പ്രദേശം 1962-നു ശേഷം ആദ്യമായി ഇന്ത്യയുടെ കൈയിലെത്തി. പുലർച്ചെ ചൈന തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഉയരത്തിന്റെ ആനുകൂല്യത്തിലിരിക്കുന്ന ഇന്ത്യൻ സൈനികർക്കു മുന്നിൽ പിൻവാങ്ങി.