ന്യൂഡൽഹി: സ്‌പെഷ്യൽ മാര്യേജ് ആക്ട്പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ അപേക്ഷ സമർപ്പിച്ച യുവതിയുടെ ബന്ധുക്കളെ വിവാഹ വിവരം അറിയിച്ച ജില്ലാ മജിസ്‌ട്രേറ്റിന് ഡൽഹി ഹൈക്കോടതിയുടെ കാരണം കാണിക്കൽ നോട്ടീസ്. ഡൽഹി സൗത്ത് വെസ്റ്റ് സ്‌പെഷ്യൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് ചന്ദ്രശേഖറിനാണ് കോടതി നോട്ടീസ് അയച്ചത്. വിവാഹ ശേഷം ദമ്പതികൾ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ നടപടി.

ഇത്തരമൊരു നീക്കം മജിസ്ട്രേറ്റിന്റെ ഭാഗത്ത് നിന്നുമുണ്ടായത് അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് നജ്മി വാസിരി നിരീക്ഷിച്ചു. ഇത് സ്‌പെഷ്യൽ മാര്യേജ് ആക്ടിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടാഴ്‌ച്ചക്കുള്ളിൽ വിഷയത്തിൽ ചന്ദ്രശേഖർ മറുപടി നൽകണമെന്നും കോടതി ഉത്തരവിട്ടു. കേസിൽ സെപ്റ്റംബർ എട്ടിന് കോടതി വീണ്ടും വാദം കേൾക്കും.

'വിവാഹവിവരം അറിയിച്ചുകൊണ്ട് മജിസ്ട്രേറ്റിന്റെ കത്ത് ലഭിച്ചതിനെത്തുടർന്ന് യുവതിയുടെ വീട്ടുകാർ അവരെ തടഞ്ഞു വെക്കുകയുണ്ടായി. തുടർന്ന് യുവതിയുടെ സുഹൃത്ത് ഹേബിയസ് കോർപ്പസ് സമർപ്പിച്ചതിനേത്തുടർന്നാണ് അവരെ മോചിപ്പിച്ചത്', 2009ലെ കോടതി വിധി ഉദ്ധരിച്ച് ദമ്പതികൾക്കു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ഉട്കാർഷ് സിങ് പറഞ്ഞു.

'സ്‌പെഷ്യൽ മാര്യേജ് ആക്ട്പ്രകാരം വിവാഹിതരാകാൻ അപേക്ഷ സമർപ്പിച്ചവരുടെ വിശദാംശങ്ങൾ നോട്ടീസ് ബോർഡിൽ പതിപ്പിക്കാം. വേറെ ആർക്കും ഈ വിവരങ്ങൾ കൈമാറാൻ പാടില്ല. 1954ലെ സ്പഷ്യൽ മാര്യേജ് ആക്ടിൽ ഇത് വ്യക്തമാക്കുന്നുണ്ട്,' എന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്.

കഴിഞ്ഞ വർഷം ഫെബ്രുവരി 25നായിരുന്നു കേസിനാസ്പദമായ സംഭവം. മുസ്ലിം സമുദായത്തിൽപ്പെട്ട യുവതിയും ഹിന്ദു വിഭാഗത്തിൽപ്പെട്ട യുവാവും തമ്മിലായിരുന്നു വിവാഹം രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ 2009ലെ കോടതി വിധി ലംഘിച്ച് സ്വകാര്യമായി സൂക്ഷിക്കേണ്ട വിശദാംശങ്ങൾ മജിസ്ട്രേറ്റ് കക്ഷികളുടെ ബന്ധുക്കൾക്ക് അയച്ചു നൽകുകയായിരുന്നു.

ഇതിനേത്തുടർന്ന് യുവതിയുടെ അച്ഛനും സഹോദരനും ചേർന്ന് അവരെ തടഞ്ഞു വെച്ചു. ഹേബിയസ് കോർപ്പസ് സമർപ്പിച്ചതിനേത്തുടർന്ന് കോടതിയിൽ ഹാജരായ യുവതി, തന്നെ യുവാവിനൊപ്പം പോകാൻ അനുവദിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.