ബീജിങ്: ലോകത്തേറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ചൈന. എന്നാൽ, ആ പദവിയിൽ അവർ അധികകാലം തുടരില്ലെന്നാണ് സൂചനകൾ. 70 വർഷത്തെ ചരിത്രത്തിലാദ്യമായി ജനസംഖ്യ കുത്തനെ ഇടിഞ്ഞു. ഒറ്റക്കുട്ടി നയം എടുത്തുകളഞ്ഞിട്ടും ജനസംഖ്യ വർധിക്കാത്തത് എന്തെന്ന ആശങ്കയിലാണ് ചൈനീസ് സർക്കാർ.

2018-ൽ ചൈനയിൽ പിറന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിൽ 25 ലക്ഷത്തോളം കുറവുണ്ടായി എന്നാണ് കണക്കാക്കുന്നത്. സാധാരണ നിലയെക്കാൾ 7,90,000 കൂടുതൽ ജനനം പ്രതീക്ഷിച്ചിരുന്നിടത്താണിത്. ഒറ്റക്കുട്ടി നയം ഉപേക്ഷിച്ചതോടെയാണ് ജനസംഖ്യയിൽ വർധന പ്രതീക്ഷിച്ചത്. എന്നാൽ, പ്രതീക്ഷിച്ചതിനേക്കാൾ വൻതോതിലുണ്ടായ കുറവ് അധികൃതരെ ഇരുത്തിച്ചിന്തിപ്പിക്കുകയാണ്.

ജനസംഖ്യാ വർധന ക്രമപ്പെടുത്തുന്നതിനുവേണ്ടിയാണ് ഒരുകുടുംബത്തിൽ ഒരു കുട്ടി മാത്രമെന്ന നയം സർക്കാർ കൊണ്ടുവന്നത്. എന്നാൽ, പ്രായമേറിയവർ വർധിക്കുകയും ആരോഗ്യമുള്ള തൊഴിലാളികളുടെ എണ്ണം കുറയുകയും ചെയ്തതോടെ ഒരുകുടുംബത്തിന് രണ്ടുകുട്ടികളാകാമെന്ന ഭേഗദതി 2016-ൽ കൊ്ണ്ടുവന്നു. അതും കാര്യമായി സഹായിച്ചില്ലെന്ന് വ്യക്തമായിരിക്കുകയാണ് ഇപ്പോൾ.

1979-ലാണ് ഒറ്റക്കുട്ടി നയം കൊണ്ടുവന്നത്. ഇത് നടപ്പാക്കുന്നതിനായി നിർബന്ധിത ഗർഭഛിദ്രവും വന്ധ്യംകരണവും സർക്കാർ നടപ്പാക്കിയിരുന്നു. വർഷങ്ങൾപോകെ, ഈ നയത്തിന്റെ പ്രത്യാഘാതങ്ങൾ ജനസംഖ്യയിൽ പ്രകടമായി. പുതിയ തലമുറയുടെ എണ്ണം വൻതോതിൽ കുറയുകയും ചൈന പ്രായമായവരുടെ രാജ്യമായി മാറുകയും ചെയ്തുതുടങ്ങി. ഇതോടെയാണ് നയം മാറ്റാൻ സർക്കാർ നിർബന്ധിതരായത്.

എന്നാൽ, നയംമാറ്റം ജനസംഖ്യയിൽ പ്രകടമായി തുടങ്ങിയിട്ടില്ലെന്ന് കഴിഞ്ഞവർഷത്തെ കണക്കുകൾ തെളിയിക്കുന്നു. പെൺകുട്ടികളുടെ എണ്ണത്തിൽവന്ന കുറവും ജനനനിരക്ക് കുറയാനിടയാക്കി. രണ്ടുകുട്ടികളെന്നത് സർക്കാർ അംഗീകരിക്കുന്നുണ്ടെങ്കിലും വിദ്യാഭ്യാസത്തിന്റെയും ആരോഗ്യപരിപാലനത്തിന്റെയും വർധിച്ചുവരുന്ന ചെലവും വീടുവിലയുമൊക്കെ പരിഗണിച്ച് കുട്ടികൾ വേണ്ടെന്ന് തീരുമാനിക്കുന്ന ദമ്പതിമാരുടെ എണ്ണം വർധിക്കുകയും ചെയ്യുന്നുണ്ട്.

2018-ൽ ചൈനയിലുണ്ടായ മരണങ്ങൾ 1.158 കോടിയാണ്. ഇതും പുതിയ ജനനങ്ങളും കണക്കിലെടുക്കുമ്പോൾ ജനസംഖ്യ 127 കോടിയിലെത്തിയതായി വിസ്‌കൺസിൻ-മാസിഡൺ സർവകലാശാലയിലെ ഗവേഷകനും ഒറ്റക്കുട്ടിനയത്തെ വർഷങ്ങളായി എതിർത്തുവരുന്നയാളുമായ യി പറയുന്നു. 1949-നുശേഷം ചൈനീസ് ജനസംഖ്യയിൽ കുറവുണ്ടാകുന്നത് ആദ്യമായാണെന്നും അദ്ദേഹം പറയുന്നു.

ജനസംഖ്യയിലെ കുറവ് ചൈനയെ പലതരത്തിലും ബാധിച്ചുതുടങ്ങിയിട്ടുമുണ്ട്. നാൽപ്പതുവർഷത്തോളം തുടർന്ന ഒറ്റക്കുട്ടി നയം തൊഴിലെടുക്കാൻ പ്രാപ്തരായ ആരോഗ്യമുള്ള യുവാക്കളുടെ എണ്ണത്തിൽ വലിയതോതിൽ കുറവുണ്ടാക്കി. തൊഴിലാളികളില്ലാതായതോടെ ഉദ്പാദനവും കുറഞ്ഞു. ഇത് വിലവർധനവിനും ഇടയാക്കി. ആഗോളശക്തിയാകാനുള്ള ചൈനയുടെ യത്‌നങ്ങളെയും ഇത് തടസ്സപ്പെടുത്തി.

ജനസംഖ്യയിൽ ചൈനയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ, 2050-ഓടെ ചൈനയെ മറികടക്കുമെന്നാണ് കരുതുന്നത്. കുട്ടികളുണ്ടാകുന്നതിൽ യാതൊരു നിയന്ത്രണവും ഇവിടെയില്ലെന്നിരിക്കെ, ആരോഗ്യമുള്ള തലമുറ ഇന്ത്യയിലെപ്പോഴുമുണ്ടാകും. ചൈനയെ മറികടന്ന് ലോകശക്തിയായി മാറാനും ജനങ്ങളെന്ന ഏറ്റവും വലിയ വിഭവം വഴിയൊരുക്കുമെന്നാണ് കരുതുന്നത്.