കോലഞ്ചേരി: കോടതി വിധിയുമായാണ് തോമസ് പോൾ റമ്പാൻ കോതമംഗലം
പള്ളിയിലെത്തിയത്. പള്ളിയിൽ പ്രാർത്ഥന നടത്താൻ പൊലീസ് അവസരമൊരുക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പൊലീസിനെ പ്രതിസന്ധിയിലാക്കാൻ എത്തിയതു കൊണ്ടാകണം റമ്പാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിലും ആക്കി. ഇനിയും ഡിസ്ചാർജ് ചെയ്തിട്ടുമില്ല. തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞിട്ടും വിദഗ്ധ ചികിൽസാണ് നൽകുന്നത്. ഈ സാഹചര്യത്തിൽ ആശുപത്രി ബിൽ ഇരുപതിനായിരത്തിൽ അധികമായി. ഈ ചികത്സാ ചെലവ് സർക്കാർ വഹിക്കണമെന്ന് പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഓർത്തഡോക്സ് പക്ഷത്തെ തോമസ് പോൾ റമ്പാൻ പറയുന്തന്.

അനുകൂല കോടതി വിധിയുടെ അടിസ്ഥാനത്തിൽ കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ പ്രവേശിച്ച് ആരാധന നടത്താൻ ലക്ഷ്യമിട്ട് കഴിഞ്ഞ 20-ന് പൊലീസ് അകമ്പടിയോടെ എത്തിയ ഇദ്ദേഹത്തെ പള്ളിക്ക് സമീപം യാക്കോബായ വിഭാഗത്തിലെ വിശ്വാസികൾ തടയുകയും തുടർന്ന് 26 മണിക്കൂറുകളോളം പ്രതിരോധ വലയത്തിൽ, കാറിൽ നിന്നും പുറത്തിറങ്ങാനും പ്രാഥമീക കൃത്യങ്ങൾ നിർവ്വഹിക്കാനുമാവാത്ത സാഹചര്യത്തിൽ കഴിയുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് മെഡിക്കൽ സംഘം എത്തി പരിശോധിക്കുകയും പിന്നാലെ പൊലീസ് റമ്പാച്ചനെ അറസ്റ്റുചെയ്ത് കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

രക്തസമ്മർദ്ദത്തിൽ വ്യത്യാസം കണ്ടതിന്റെ അടിസ്ഥാനത്തിൽ കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് റമ്പാച്ചനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയതെന്ന്ായിരുന്നു പൊലീസ് വിശദീകരണം. ഇന്നലെ വരെ 18000 -ത്തോളം രൂപ ആശുപത്രിയിൽ അടയ്ക്കാനുണ്ടെന്നും ഇന്ന് ഡിസ്ചാർജ്ജ് ചെയ്തേക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ ആശുപത്രി ബില്ല് അടയ്ക്കണമെന്ന് താൻ മൂവാറ്റുപുഴ ആർ ഡി ഒ യോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റമ്പാച്ചൻ മറുനാടനോട് വ്യക്തമാക്കി.

ഡോക്ടർ പരിശോധിച്ച അവസരത്തിൽ തനിക്ക് യാതൊരുവിധ അസ്വസ്ഥതകളും ഇല്ലന്ന് വ്യക്തമാക്കിയെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് നിർബ്ബന്ധമാണെങ്കിൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയാൽ മതിയെന്ന് താൻ വ്യക്തമാക്കിയിരുന്നെന്നും ഇതുവകവയ്ക്കാതെ പൊലീസ് കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നെന്നും അതിനാൽ താൻ ബില്ലടയ്ക്കാൻ താൻ ബാധ്യസ്ഥനല്ലന്നുമാണ് ഇദ്ദേഹത്തിന്റെ നിലപാട്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്താൽ കോതമംഗലം ചെറിയ പള്ളിയിലേക്ക് എത്തണമെന്നാണ് ആഗ്രഹമെന്നും അഭിഭാകരുമായി ആലോചിച്ചായിരിക്കും ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കുക എന്നും റമ്പാച്ചൻ അറിയിച്ചു.

ഒന്നര ദിവസത്തിലേറെ നീണ്ടുനിന്ന സംഘർഷാവസ്ഥയ്ക്കും നാടകീയ സംഭവികാസങ്ങൾക്കൊടുവിലാണ് ആരോഗ്യസ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് റമ്പാച്ചനെ അറസ്റ്റുചെയ്ത് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. സ്‌കാനിങ് ഉൾപ്പെടെ നിരവധി ടെസ്റ്റുകൾ നടത്തിയെന്നും ആശുപത്രിയിലെ ചികത്സ കളക്ടറുടെ താൽപര്യമാണെന്നാണ് മനസ്സിലാക്കുന്നതെന്നും ഇതുമായി പൂർണ്ണമായും സഹകരിക്കുമെന്നും റമ്പാച്ചൻ കഴിഞ്ഞ ദിവസം മറുനാടനോട് വ്യക്തമാക്കിയിരുന്നു. 20-ന് രാവിലെ 10.30 തോടെയാണ് പള്ളിയിൽ പ്രവേശിക്കുന്നതിനായി റമ്പാച്ചൻ ആദ്യം എത്തുന്നത്.

ഇതോടെ പള്ളിപ്പരിസരത്ത് സംഷർഷാവസ്ഥ സംജാതമായി.ജീവൻ കൊടുത്തും പള്ളി സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് വിശ്വാസികൾ കൂട്ടമായെത്തി റമ്പാച്ചനെ തടഞ്ഞു.പൊലീസ് കനത്തസുരക്ഷ വലയം ഒരുക്കിയാണ് ഈ അവസരത്തിൽ ഇദ്ദേഹത്തെ സംരക്ഷിച്ചത്. വിശ്വാസികളുടെ കനത്ത പ്രതിഷേധങ്ങൾക്ക് നടുവിൽ ,മുക്കാൽ മണിക്കൂറോളം നിന്നശേഷം പള്ളിയിൽ പ്രവേശിക്കാൻ സാഹചര്യം അനുയോജ്യമല്ലന്ന് കണ്ട് റമ്പാച്ചൻ തിരിച്ചുപോയി.നഗരത്തോട് ചേർന്ന് ,സഭയുടെകീഴിൽ പ്രവർത്തിക്കുന്ന സാന്ത്വനം സ്പെഷ്യൽ സ്‌കൂളിലേയ്ക്കാണ് റമ്പാച്ചൻ പോയത്.ഈ സമയം ഇവിടെ സഭയുടെ മെത്രപ്പൊലീത്തമാരും മറ്റ് നേതാക്കളും നിരവധി വിശ്വാസികളുമുണ്ടായിരുന്നു.

ഈ സ്ഥിതി തുടരവെ ഉച്ചയ്ക്ക് 1 മണിയോടെ പൊലീസിനെപ്പോലും ഞെട്ടിച്ചുകൊണ്ട് കാറിൽ റമ്പാൻ വീണ്ടും പള്ളിയിലേക്ക് എത്തി.പള്ളിക്ക് ഏകദേശം 50 മീറ്റർ അകലെ എത്തിയപ്പോഴേയ്ക്കും വിശ്വാസികൾ കാറിനെ വലയംചെയ്ത് മുന്നോട്ടുള്ള യാത്ര തടസ്സപ്പെടുത്തി.ഓടിയെത്തിയ പൊലീസ് സംഘത്തിന്റെ സമയോജിതമായ ഇടപെടൽകൊണ്ടാണ് വിശ്വാസികളുടെ വികാരപരമായ പ്രതിഷേധത്തിൽ നിന്നും റമ്പാച്ചൻ രക്ഷപെട്ടത്. ഉച്ചത്തിൽ പ്രാർത്ഥന ഗീതങ്ങൾ മുഴക്കി സ്ത്രീകളടക്കമുള്ള വിശ്വാസികൾ പൊലീസിനെ പ്രതിരോധിച്ചു.വലിച്ചിഴച്ചും ഉന്തിയും തള്ളിയുമൊക്കെ പള്ളിഭരണ സമിതിയംഗങ്ങൾ അടക്കമുള്ള ഒരുകൂട്ടം വിശ്വാസികളെ പൊലീസ് വാഹനത്തിൽ ഇവെടെ നിന്നും നീക്കി. സ്ത്രീകളിൽ ചിലരൊക്കെ വാഹനത്തിലും മോഹാലസ്യപ്പെട്ടുവീണു.പുരുഷന്മാരിൽ ചിലർക്കും പിടിവലിയിക്കിടയിൽ പരിക്കേറ്റിരുന്നു.പൊലീസ് മോചിപ്പിച്ചതിനെത്തുടർന്ന് താമസിയാതെ ഇവർ പള്ളിയിലെത്തി.

പിന്നീട് വിശ്വാസികളുടെ പ്രതിരോധം പതിന്മടങ്ങ് ശക്തയ്യാർജ്ജിച്ചു.പുറത്തിറങ്ങാനാവാതെ റമ്പാച്ചൻ പൊലീസ് വലയത്തിൽ കാറിലും വിശ്വാസികൾ ചുറ്റിലുമായി വൈകിട്ട് 3 മണിവരെ തുടർന്നു.ഇന്നലെ പുലർച്ചയായപ്പേഴേയ്ക്കും കാറിൽ ഡീസൽ തീർന്നതിനെത്തുടർന്ന് കാറിലെ ഏ സി നിലച്ചിരുന്നു.പിന്നീടുള്ള മണിക്കൂറുകൾ ഡോർ തുറന്നിട്ടും വീശിയും മറ്റുമാണ് റമ്പാച്ചൻ കാറിൽ കഴിച്ചുകൂട്ടിയത്. ഇതിനിടെയാണ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് റമ്പാനെ മാറ്റിയത്.