സന്നിധാനം: ശബരിമല ദർശനം നടത്തിയെന്ന അവകാശ വാദവുമായി കനക ദുർഗ്ഗയും ബിന്ദുവും . ഇന്ന് പുലർച്ചെ മൂന്ന് 3.45ഓടെയാണ് ഇവർ ദർശനം നടത്തിയത്. ഇവർ ദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ യുവതികൾ തന്നെ പുറത്ത് വിട്ടിരിക്കുന്നു.

ഈ മാസം 24 നാണ് പെരിന്തൽമണ്ണ സ്വദേശിയായ കനക ദുർഗയും കൊയിലാണ്ടി സ്വദേശിയായ ബിന്ദുവും ശബരിമല ദർശനത്തിനായി എത്തിയിരുന്നു. എന്നാൽ മരക്കൂട്ടം പിന്നിട്ടതോടെ ഇവരെ ഭക്തരും പ്രതിഷേധക്കാരും ചേർന്ന് തടഞ്ഞു. തുടർന്ന് ഇവരെ പൊലീസ് തിരിച്ച് അയക്കുകയായിരുന്നു. തിരിച്ച് വരുമെന്ന് ഉറപ്പ് ലഭിച്ചതിനാലാണ് തിരിച്ച് പോകുന്നതെന്ന് അന്ന് കനക ദുർഗ്ഗ പറഞ്ഞിരുന്നു. കഴിഞ്ഞ ഡിസംബറിൽ മല കയറാൻ ശ്രമം നടത്തിയപ്പോൾ ഭക്തരുടെ പ്രതിഷേധം കാരണം മല കയറാതെ പിൻവലിയുകയായിരുന്നു.

ഇന്ന് വെളുപ്പിന് ദർശനം നടത്തി എന്ന് പറയുമ്പോഴും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പുലർച്ചെ 1 മണിക്ക് പമ്പയില് എത്തിയ യുവതികൾ മലകയറുമ്പോഴും ആരും തിരിച്ചറിഞ്ഞില്ല. പ്രത്യേകിച്ച് പതിനായിരകണക്കിന് പ്രവർത്തകർ യുവതി പ്രവേശനം തടയാൻ രംഗത്തുണ്ടാകും എന്ന് പ്രഖ്യാപനം ആർഎസ്എസ് നടത്തിയെങ്കിലും ഒടുവിൽ ആചാരം ലംഘിക്കപ്പെടുന്നു.

എന്നാൽ ഈ വിഷയത്തിൽ പ്രതികരിക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ പറഞ്ഞു. പൊലീസിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ശേഷം മാത്രമെ കാര്യത്തിൽ പ്രതികരിക്കാൻ സാധിക്കുകയുള്ളു.തങ്ങളുടെത് അവകാശവാദമല്ല സത്യമാണെന്ന് ബിന്ദു പ്രതികരിച്ചു. പമ്പയിൽ എത്തിയതിന് ശേഷമാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് തനിക്കും കനക ദുർഗയ്ക്കും പൂർണ സുരക്ഷ ഒരുക്കിയെന്ന് ബിന്ദു പറഞ്ഞു. പതിനെട്ടാം പടി വഴിയല്ല കയറിയതെന്നും വി.ഐ.പി ലോഞ്ചിലൂടെയാണ് പൊലീസ് തങ്ങളെ എത്തിച്ചതെന്ന് യുവതി പറഞ്ഞു.

ദർശനത്തിന് ഒപ്പം പൊലീസ് ഉണ്ടായിരുന്നു. തിരിച്ചും വി.ഐ.പി ലോഞ്ചിലൂടെ തന്നെയാണ് തിരിച്ചിറക്കിയത്. പമ്പയിൽ എത്തിയാൽ സന്നിധാനത്ത് എത്തിക്കാമെന്ന വാഗ്ദാനം പൊലീസ് നൽകിയിരുന്നതായും ഇതനുസരിച്ചാണ് ദർശനത്തിനെത്തിയതെന്ന് ബിന്ദു വ്യക്തമാക്കി. നേരത്തെ ദർശനം നടത്താൻ ശ്രമിച്ച ശേഷം ഇവരെ കാണാൻ ഇല്ലാ എന്ന നിലയിൽ ഭർത്താവ് ഉൾപ്പടെ പരാതിയുമായി രംഗത്ത് വന്നിരുന്നു.

ശബരിമല ദർശനത്തിന് പുറപ്പെട്ട താനും കോഴിക്കോട് സ്വദേശി ബിന്ദുവും സുരക്ഷിതരാണ് എന്ന് പിന്നീട് ഇവർ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു. ജീവന് ഭീഷണിയുള്ളതിനാലണ് വീട്ടിലേക്ക് മടങ്ങി പോകാത്തതെന്നുമുള്ള കനക ദുർഗയുടെ വീഡിയോ സന്ദേശമാണ് പുറത്ത് വന്നത്. കനക ദുർഗയെ കാണാനില്ലെന്നു ഭർത്താവു നൽകിയ പരാതിക്ക് പിന്നാലെയാണ് വീഡിയോ സന്ദേശവുമായി കനക ദുർഗ അന്ന് പ്രത്യക്ഷപ്പെട്ടത്.

ചന്ദ്രാനന്ദൻ റോഡിലെ ഭക്തരുടെ ചെറുത്ത് നിൽപ്പായിരുന്നു ഡിസംബറിൽ ഇവരുടെ പ്രവേശനം തടയപ്പെട്ടതിന് കാരണം. ബിന്ദുവിനേയും കനകദുർഗ്ഗയുമായി പ്രതിരോധങ്ങൾ തകർത്ത് മരക്കൂട്ടവും കടന്ന് പൊലീസെത്തി. എന്നാൽ ചന്ദ്രാനന്ദൻ റോഡിൽ കാര്യങ്ങൾ കൈവിട്ടു പോവുകയായിരുന്നു. ബിന്ദുവും കനകദുർഗയും കുത്തിയിരുന്നു. ഇതിനിടെയാണ് കനകദുർഗയ്ക്ക് ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടായത്. ഇതോടെ ഇവരെ തിരിച്ചിറക്കാൻ പൊലീസ് തീരുമാനിച്ചു. രണ്ട് സ്ത്രീകളുമായി പൊലീസ് മലയിറങ്ങി.

തിരിച്ചു പോകാൻ താൽപ്പര്യമില്ലെന്ന് യുവതികൾ അറിയിച്ചെങ്കിലും പൊലീസ് സമ്മതിച്ചില്ല. നിർബന്ധപൂർവ്വം ഇവരെ മല ഇറക്കി തിരിച്ചയക്കുകയായിരുന്നു. ഭക്തരുടെ ചെറുത്ത് നിൽപ്പ് തന്നെയാണ് ഇതിലേക്ക് കാര്യങ്ങളെത്തിച്ചത്. എന്നാൽ ഇന്ന് രഹസ്യമായി വന്നതാണ് ഇവർക്ക് മലകയറാൻ തുണയായത്. വിഷയത്തിൽ പ്രതികരിക്കാൻ ഇതുവരെ ദേവസ്വം മന്ത്രിയോ മറ്റ് മന്ത്രിമാരോ തയ്യാറായിട്ടില്ല. തന്ത്രി കുടുംബവും പ്രതികരിച്ചത് സ്ഥിരീകരണം ഉണ്ടാകട്ടെ എന്ന് തന്നെയാണ്.