മുംബൈ: ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകളുടെ സമ്മാനത്തുക കുത്തനെ ഉയർത്തി ബിസിസഐ. പുരുഷ, വനിതാ ടൂർണമെന്റുകളുടെ ജേതാക്കൾക്കും റണ്ണറപ്പുകൾക്കുമുള്ള സമ്മാനത്തുകയിലടക്കം വർധന വരുത്തിയിട്ടുണ്ട്.

രഞ്ജി ട്രോഫി ജേതാക്കൾക്കുള്ള സമ്മാനത്തുക രണ്ട് കോടി രൂപയിൽ നിന്ന് അഞ്ച് കോടി രൂപയായി ഉയർത്തി. റണ്ണറപ്പ് ടീമിനുള്ള തുക ഒരു കോടി രൂപയിൽ നിന്ന് മൂന്ന് കോടി രൂപയായി ഉയർത്തിയപ്പോൾ സെമിയിൽ പരാജയപ്പെട്ടവർക്ക് ഒരു കോടി രൂപയും ലഭിക്കുന്ന രീതിയിലാണ് പരിഷ്‌കാരം.

വിജയ് ഹസാരെ ഏകദിന ട്രോഫി ജേതാക്കൾക്കും റണ്ണറപ്പിനും യഥാക്രമം ഒരു കോടി രൂപ, 50 ലക്ഷം രൂപ എന്നിങ്ങനെ ലഭിക്കും. നേരത്തെ, 30 ലക്ഷം,15 ലക്ഷം എന്നിങ്ങനെയായിരുന്നു സമ്മാനത്തുക. സയിദ് മുഷ്താഖ് അലി ട്വന്റി -20 ടൂർണമെന്റിലെ ജേതാക്കൾക്ക് 80 ലക്ഷം രൂപയാണ് ഇനി സമ്മാനത്തുക. റണ്ണറപ്പിനുള്ള സമ്മാത്തുക 10 ലക്ഷം രൂപയിൽ നിന്ന് 40 ലക്ഷമാക്കി ഉയർത്തി.

സീനിയർ വനിതാ ടൂർണമെന്റുകൾക്കുള്ള സമ്മാത്തുകയും ഉയർത്തിയിട്ടുണ്ട്. ഏകദിന ജേതാക്കൾക്ക് നൽകിയിരുന്ന ആറ് ലക്ഷം രൂപ എന്ന നിസാര തുകയിൽ നിന്ന് മാറി 50 ലക്ഷത്തിലേക്ക് സമ്മാനത്തുക എത്തിയിട്ടുണ്ട്. റണ്ണറപ്പിന് ലഭിച്ചിരുന്ന തുക മൂന്ന് ലക്ഷത്തിൽ നിന്ന് 25 ലക്ഷമാക്കി ഉയർത്തി.

സീനിയർ വനിതാ ട്വന്റി -20 ജേതാക്കൾക്കും റണ്ണറപ്പിനും ലഭിച്ചിരുന്ന അഞ്ച് ലക്ഷം, മൂന്ന് ലക്ഷം എന്നീ തുകകൾ 40 ലക്ഷം രൂപ, 20 ലക്ഷം രൂപ എന്നിങ്ങനെയായി പരിഷ്‌കരിച്ചിട്ടുണ്ട്.