ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. ഒന്നാം ദിനം സ്റ്റമ്പ് എടുക്കുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 278 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 82 റൺസുമായി ശ്രേയസ് അയ്യർ ക്രീസിലുണ്ട്. 90 റൺസ് നേടിയ ചേതേശ്വർ പൂജാരയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. തയ്ജുൽ ഇസ്ലാം മൂന്ന് വിക്കറ്റെടുത്തു.

ചിറ്റഗോങ്, സഹൂർ അഹമ്മദ് ചൗധരി സ്റ്റേഡിയത്തിൽ ടോസ് നേടിയ ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് സ്‌കോർ ബോർഡിൽ 41 റൺസ് എത്തിയപ്പോഴേക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. 20 റൺസെടുത്ത ശുഭ്മാൻ ഗില്ലിനെ തൈജുൽ ഇസ്ലാം പുറത്താക്കി. നാല് റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ 22 റൺസോടെ കെഎൽ രാഹുലും ക്രീസ് വിട്ടു. ഖാലിദ് അഹമ്മദിനാണ് വിക്കറ്റ്. അഞ്ച് പന്ത് നേരിട്ട് ഒരു റൺസെടുത്ത വിരാട് കോലിക്കും അധികം ആയുസുണ്ടായിരുന്നില്ല. കോലിയെ തൈജുൽ ഇസ്ലാം തിരിച്ചയച്ചു. ഇതോടെ മൂന്ന് വിക്കറ്റിന് 48 റൺസ് എന്ന നിലയിലേക്ക് ഇന്ത്യ വീണ

പിന്നീട് നാലാം വിക്കറ്റിൽ ഋഷഭ് പന്തും ചേതേശ്വർ പൂജാരയും ഒത്തുചേർന്നു. ഇരുവരും നാലാം വിക്കറ്റിൽ 64 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ഏകദിന ശൈലിയിൽ ബാറ്റ് ചെയ്ത റിഷഭ് 45 പന്തുകൾ മാത്രമാണ് നേരിട്ടത്. രണ്ട് സിക്സും ആറ് ഫോറും അദ്ദേഹത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നു. എന്നാൽ മെഹിദി ഹസൻ മിറാസിന്റെ പന്തിൽ ബൗൾഡാവുകയായിരുന്നു പന്ത്. എന്നാൽ ശ്രേയസ് ക്രീസിൽ ഉറച്ചുനിന്നത് ഇന്ത്യക്ക് തുണയായി. മറുവശത്തുള്ള പൂജാരയ്ക്കൊപ്പം 149 റൺസാണ് ശ്രേയസ് കൂട്ടിചേർത്തത്.

എന്നാൽ പൂജാരയുടെ പുറത്താകൽ ഇന്ത്യൻ ക്യാംപിനെ നിരാശയിലാഴ്‌ത്തി. 90 റൺസ് നേടിയ താരത്തെ തയ്ജുൽ ബൗൾഡാക്കി. പുറത്താകുമ്പോൾ 203 പന്ത് നേരിട്ട് 11 ഫോറുകളുടെ സഹായത്തോടെ പൂജാര 90 റൺസ് നേടിയിരുന്നു. 11 ബൗണ്ടറികൾ അദ്ദേഹത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നു. തുടർന്ന് ക്രീസിലെത്തിയത് അക്സർ പട്ടേൽ (26 പന്തിൽ 14). ഒന്നാം ദിവസത്തെ അവസാന പന്തിൽ അക്സർ വിക്കറ്റിന് മുന്നിൽ കുടുങ്ങിയതാണ് ആദ്യ ദിവസത്തെ മറ്റൊരു നിരാശ. മെഹിദിക്കായിരുന്നു വിക്കറ്റ്. ശ്രേയസ് ഇതുവരെ 10 ബൗണ്ടറികൾ നേടിയിട്ടുണ്ട്.

ബംഗ്ലാദേശിനായി തൈജുൽ ഇസ്ലാം മൂന്നും മെഹ്ദി ഹസ്സൻ രണ്ടും വിക്കറ്റെടുത്തു. ഒരു വിക്കറ്റ് ഖാലിദ് അഹമ്മദും വീഴ്‌ത്തി. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നേരത്തെ ബംഗ്ലാദേശ് ഏകദിന പരമ്പര 2-1ന് സ്വന്തമാക്കിയിരുന്നു.