അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യം പിന്തുടുന്ന ഓസ്ട്രേലിയയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മൂന്ന് പന്തിൽ ഏഴ് റൺസ് എടുത്ത ഡേവിഡ് വാർണറുടെ വിക്കറ്റ് ഷമിയാണ് വീഴ്‌ത്തിയത്. ഷമിയുടെ പന്തിൽ വിരാട് കോലിക്ക് ക്യാച്ച് നൽകി വാർണർ മടങ്ങി. മിച്ചൽ മാർഷും ട്രാവിസ് ഹെഡ്ഡുമാണ് ക്രീസിൽ. ജസ്പ്രീത് ബുമ്രയുടെ ആദ്യ ഓവറിൽ പതിനഞ്ച് റൺസാണ് ഓസിസ് നേടിയത്. മൂന്ന് ബൗണ്ടറികളടക്കം വെടിക്കെട്ട് തുടക്കമാണ് വാർണറും ഹെഡും നൽകിയത്.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറിൽ 240 റൺസിന് ഓൾ ഔട്ടായി. അർധസെഞ്ചുറി നേടിയ കെ.എൽ.രാഹുലും വിരാട് കോലിയും 47 റൺസെടുത്ത രോഹിത് ശർമയുമാണ് ഇന്ത്യയ്ക്ക് മാന്യമായ സ്‌കോർ സമ്മാനിച്ചത്. ഓസീസ് ബൗളർമാർ കണിശതയോടെ പന്തെറിഞ്ഞതോടെ റൺസ് കണ്ടത്താൻ ഇന്ത്യൻ ബാറ്റർമാർ നന്നായി ബുദ്ധിമുട്ടി. ഇതാദ്യമായാണ് ഇന്ത്യ ഈ ലോകകപ്പിൽ ഓൾ ഔട്ടാകുന്നത്. 13 ഫോറും മൂന്ന് സിക്സും മാത്രമാണ് ഇന്ത്യയുടെ ഇന്നിങ്സിലുള്ളത്. ഫസ്റ്റ് ബാറ്റിങ്ങിൽ ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ ടോട്ടൽ കൂടിയാണിത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി നായകൻ രോഹിത് ശർമയും ശുഭ്മാൻ ഗില്ലുമാണ് ഓപ്പൺ ചെയ്തത്. രോഹിത് കഴിഞ്ഞ മത്സരങ്ങളിലെന്നപോലെ ആക്രമിച്ചുതന്നെയാണ് ബാറ്റുവീശിയത്. മറുവശത്ത് ഗിൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. ആദ്യ നാലോവറിൽ ഇരുവരും ചേർന്ന് 30 റൺസ് അടിച്ചെടുത്തു. എന്നാൽ അഞ്ചാം ഓവറിലെ രണ്ടാം പന്തിൽ ഗില്ലിനെ മിച്ചൽ സ്റ്റാർക്ക് പുറത്താക്കി. ഏഴുപന്തിൽ നാലുറൺസ് മാത്രമെടുത്ത താരത്തെ സ്റ്റാർക്ക് ആദം സാംപയുടെ കൈയിലെത്തിച്ചു. ഗില്ലിന് പകരം സൂപ്പർ താരം വിരാട് കോലി ക്രീസിലെത്തി.

ഏഴാം ഓവറിൽ മിച്ചൽ സ്റ്റാർക്കിനെ തുടർച്ചയായി മൂന്ന് തവണ ബൗണ്ടറി കടത്തി കോലി വരവറിയിച്ചു. പിന്നാലെ ടീം സ്‌കോർ 50 കടക്കുകയും ചെയ്തു. രോഹിത്തും കോലിയും ചേർന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ അർധസെഞ്ചുറിക്കരികിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും രോഹിത് വീണു. ഗ്ലെൻ മാക്സ്വെല്ലിനെ തുടർച്ചയായി സിക്സും ഫോറുമടിച്ച രോഹിത് തൊട്ടടുത്ത പന്തിൽ അനാവശ്യ ഷോട്ട് കളിച്ച് പുറത്തായി. 31 പന്തിൽ നാല് ഫോറിന്റെയും മൂന്ന് സിക്സിന്റെയും സഹായത്തോടെ 47 റൺസെടുത്ത രോഹിത്തിനെ ട്രാവിസ് ഹെഡ് തകർപ്പൻ ക്യാച്ചിലൂടെ പുറത്താക്കി. രോഹിത് പുറത്താകുമ്പോൾ ഇന്ത്യൻ സ്‌കോർ 76-ൽ എത്തിയിരുന്നു. പിന്നാലെ വന്ന ശ്രേയസ്സിനും പിടിച്ചുനിൽക്കാനായില്ല. നാല് റൺസെടുത്ത താരത്തെ പാറ്റ് കമ്മിൻസ് പുറത്താക്കി. ഇതോടെ ഇന്ത്യ ഒരു വിക്കറ്റിന് 76 എന്ന നിലയിൽ നിന്ന് 81 ന് മൂന്ന് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.

പിന്നാലെ വന്ന രാഹുലിനെ കൂട്ടുപിടിച്ച് കോലി അതീവശ്രദ്ധയോടെ ബാറ്റുവീശി. റൺറേറ്റ് കുറഞ്ഞെങ്കിലും വിക്കറ്റ് വീഴാതെ മുന്നോട്ടുപോകാനാണ് കോലിയും രാഹുലും ശ്രദ്ധിച്ചത്. ഇരുവരും 15.4 ഓവറിൽ ടീം സ്‌കോർ 100 കടത്തി. പത്തോവറിലധികം ബൗണ്ടറി പോലും നേടാനാവാതെ ഇന്ത്യ പതറി. സിംഗിളുകൾ മാത്രം നേടിയാണ് കോലിയും രാഹുലും ടീമിനെ നയിച്ചത്. ആദ്യ 20 ഓവറിൽ 115 റൺസാണ് ഇന്ത്യയ്ക്ക് നേടാനായത്. ആദ്യ പത്തോവറിൽ ഇന്ത്യ 80 റൺസെടുത്തപ്പോൾ അടുത്ത പത്തോവറിൽ വെറും 35 റൺസ് മാത്രമാണ് നേടാനായത്. റൺറേറ്റ് എട്ടിൽ നിന്ന് അഞ്ചിലേക്ക് താഴ്ന്നു. മത്സരം പാതിവഴി പിന്നിട്ടപ്പോൾ 25 ഓവറിൽ 131 റൺസാണ് ഇന്ത്യ നേടിയത്. പിന്നാലെ വിരാട് കോലി അർധസെഞ്ചുറിനേടി. താരത്തിന്റെ ഈ ലോകകപ്പിലെ ആറാം അർധസെഞ്ചുറിയാണിത്.

27-ാം ഓവറിലെ രണ്ടാം പന്തിൽ ഫോറടിച്ചുകൊണ്ട് രാഹുൽ ബൗണ്ടറി വരൾച്ചയ്ക്ക് വിരാമമിട്ടു. 96 പന്തുകൾക്ക് ശേഷമാണ് ഇന്ത്യ ബൗണ്ടറി നേടിയത്. എന്നാൽ ഒരിടവേളയ്ക്ക് ശേഷം പന്തെറിയാനെത്തിയ ഓസീസ് നായകൻ പാറ്റ് കമ്മിൻസ് ഇന്ത്യയ്ക്ക് തിരിച്ചടി നൽകി. അർധസെഞ്ചുറി നേടിയ വിരാട് കോലിയെ പുറത്താക്കി കമ്മിൻസ് ആരാധകരെ നിശബ്ദരാക്കി. 63 പന്തിൽ നാല് ബൗണ്ടറിയുടെ സഹായത്തോടെ 54 റൺസെടുത്ത കോലി കമ്മിൻസിന്റെ ബൗൺസർ പ്രതിരോധിക്കുന്നതിനിടെ താരത്തിന്റെ ബാറ്റിൽ തട്ടിയ പന്ത് വിക്കറ്റിൽ വീണു. ഇതോടെ ഇന്ത്യ 148 ന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.ആറാമനായി സൂര്യകുമാർ യാദവിന് പകരം രവീന്ദ്ര ജഡേജയെയാണ് പരിശീലകൻ രാഹുൽ ദ്രാവിഡ് ഗ്രൗണ്ടിലേക്കയച്ചത്. ജഡേജയെ സാക്ഷിയാക്കി രാഹുൽ അർധസെഞ്ചുറി നേടി. 86 പന്തുകളിൽ നിന്നാണ് താരം അർധശതകം പൂർത്തിയാക്കിയത്. ഈ ലോകകപ്പിലെ താരത്തിന്റെ രണ്ടാം അർധസെഞ്ചുറി കൂടിയാണിത്. എന്നാൽ മറുവശത്ത് ജഡേജ നിരാശപ്പെടുത്തി. 22 പന്തിൽ ഒൻപത് റൺസ് മാത്രമെടുത്ത ജഡേജയെ ഹെയ്സൽവുഡ് വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസിന്റെ കൈയിലെത്തിച്ചു. ഇതോടെ ഇന്ത്യ 178 ന് അഞ്ചുവിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.

ജഡേജയ്ക്ക് പകരം സൂര്യകുമാർ യാദവ് ക്രീസിലെത്തി. 40 ഓവറിൽ ഇന്ത്യ 197 റൺസാണ് നേടിയത്. 40.5 ഓവറിൽ ടീം സ്‌കോർ 200-ൽ എത്തി. എന്നാൽ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് സ്റ്റാർക്ക് രാഹുലിനെ പുറത്താക്കി. 107 പന്തുകളിൽ നിന്ന് ഒരു ഫോറിന്റെ അകമ്പടിയോടെ 66 റൺസെടുത്ത രാഹുലിനെ സ്റ്റാർക്ക് വിക്കറ്റ് കീപ്പർ ഇംഗ്ലിസിന്റെ കൈയിലെത്തിച്ചു. ഇതോടെ ഇന്ത്യ 203 ന് ആറുവിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു. രാഹുലിന് പകരം മുഹമ്മദ് ഷമിയാണ് ക്രീസിലെത്തിയത്.എന്നാൽ വെറും ആറുറൺസെടുത്ത ഷമിയെ സ്റ്റാർക്ക് പുറത്താക്കി. ഷമിക്ക് പകരം വന്ന ബുംറയ്ക്കും പിടിച്ചുനിൽക്കാനായില്ല. ഒരു റൺ മാത്രമെടുത്ത താരത്തെ ആദം സാംപ വിക്കറ്റിന് മുന്നിൽ കുടുങ്ങി. 48-ാം ഓവറിൽ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന സൂര്യകുമാർ യാദവും പുറത്തായി. ഹെയ്സൽവുഡിന്റെ ബൗൺസറിൽ താരം ഇംഗ്ലിസിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 28 പന്തിൽ 18 റൺസാണ് താരത്തിന്റെ സമ്പാദ്യം.അവസാന വിക്കറ്റിൽ കുൽദീപും സിറാജും ചേർന്നാണ് ടീം സ്‌കോർ 240-ൽ എത്തിച്ചത്. ഇന്നിങ്സിലെ അവസാന പന്തിൽ കുൽദീപ് റൺ ഔട്ടായി. 10 റൺസാണ് താരത്തിന്റെ സമ്പാദ്യം. സിറാജ് 9 റൺസ് നേടി.

ഓസ്ട്രേലിയയ്ക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റെടുത്തപ്പോൾ ജോഷ് ഹെയ്സൽവുഡ്, പാറ്റ് കമ്മിൻസ് എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ഗ്ലെൻ മാക്സ്വെൽ, ആദം സാംപ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.