ബ്യൂണസ് അയേഴ്‌സ്: ശരിക്കും പറഞ്ഞാൽ മരണക്കളി, അതായിരുന്നു ഇന്ന് ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫ്രാൻസ്- അർജന്റീന ലോകകപ്പ്. അവസാന നിമിഷം വരെ ത്രില്ലർ നിറഞ്ഞ മത്സരം ആരാധകരുടെ നെഞ്ചിടിപ്പ് വർധിപ്പിച്ചത് പല തവണയാണ്. ഫുടബോൾ ഇതിഹാസം മെസി ലോകകപ്പ് ഉയർത്തിയതോടെ അതിന്റെ ആഹ്ലാദമാണ് ലോകമെങ്ങും അലതല്ലുന്നത്. അതേസമയം തുടർച്ചയായ രണ്ടാം ലോകകപ്പെന്ന ഫ്രാൻസിന്റെ സ്വപ്ന പൊലിയുകയും ചെയ്തു. കൈവിട്ട കളി എംബാപ്പെയിലൂടെ തിരികെ പിടിക്കാമെന്ന പ്രതീക്ഷ അവസാന നിമിഷം തകർന്നതോടെ ഫ്രാൻസ് ആരാധകർ പൊട്ടിക്കരയുകയാണ്.

അതേസമയം അർജന്റീനയിൽ ആഹ്ലാദം അലതല്ലുകയാണ് ബ്യൂണസ് അയേഴ്‌സിൽ കൂറ്റൻ ആഹ്ലാദ പ്രകടനങ്ങളാണ് നടക്കുന്നത്. മെസി ലോകകപ്പ് കൈയിലെടുത്തതോടെ ആഹ്ലാദത്തിൽ സന്തോഷാശ്രു പൊഴിച്ചു ആരാധകർ. പരസ്പ്പരം കെട്ടിപ്പുണർന്നും ചുംബിച്ചും ഡാൻസു കളിച്ചുമായിരുന്നു ആഹ്ലാദം പ്രകടിപ്പിച്ചത്. അതേസമയം മറുവശത്ത് ലോകകപ്പ് കൈവിട്ട സങ്കടത്തിൽ എംബാപ്പെ കണ്ണൂർ വീഴ്‌ത്തിയപ്പോൾ ചേർത്തു നിർത്തി പുറത്തു തട്ടി ആശ്വസിപ്പിച്ചത് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാക്രോണായിരുന്നു. ഫ്രഞ്ച് ആരാധകരുടെ ഹൃദയം തകർക്കുന്നതായിരുന്നു മത്സരം.

കിലിയൻ എംബാപ്പെ ഹാട്രിക്കും ലയണൽ മെസി ഇരട്ടഗോളും നേടി മുന്നിൽ നിന്ന് നയിച്ചതോടെ മരണക്കളിയായ ഫൈനലിൽ അർജന്റനീയ്ക്ക് വിജിക്കുകയായിരുന്നു. ആദ്യ ഇരുപകുതികളിലും അധികസമയത്തുമായി 3-3 സമനിലയിൽ പിരിഞ്ഞ ശേഷം പെനാൽറ്റി ഷൂട്ടൗട്ടിലാണ് മെസ്സിപ്പട കിരീടം നേടിയത്. ഷൂട്ടൗട്ടിൽ നാലു അർജന്റീനൻ താരങ്ങൾ ഗോളടിച്ചപ്പോൾ ഫ്രഞ്ച് പടയിൽ രണ്ടുപേർക്ക് മാത്രമാണ് ലക്ഷ്യം കാണാനായത്. ഗോൺസാലോ മോണ്ടിയേൽ, ലിയനാർഡോ പരേഡെസ്, പൗലോ ഡിബാലാ, ലയണൽ മെസി എന്നിവരാണ് നീലപ്പടക്കായി ഗോളടിച്ചത്.

ഫ്രാൻസ് നിരയിൽ രണ്ടൽ കോലോ മുവാനിയും എംബാപ്പെയും ലക്ഷ്യം കണ്ടു. എന്നാൽ ഷുവാമെനിയും കൂമാനും അവസരം നഷ്ടപ്പെടുത്തി. ഷൂട്ടൗട്ടിൽ കൂമാന്റെ കിക്ക് മാർട്ടിനെസ് തടുത്തപ്പോൾ ഷുവാമെനി പുറത്തേക്കടിച്ചു. ഇതോടെ 60 വർഷത്തിന് ശേഷം ലോകകപ്പിൽ തുടർ കിരീടമെന്ന് ഫ്രാൻസിന്റെ സ്വപ്നം പൊലിഞ്ഞു. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ ലയണൽ മെസി നേടി. എന്നാൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ട് അവാർഡ് കിലിയൻ എംബാപ്പെക്കാണ് ലഭിച്ചത്. ഫൈനലിലെ ഹാട്രിക്കടക്കം എട്ട് ഗോളാണ് താരം നേടിയത്. എന്നാൽ ഏഴു ഗോളാണ് അർജന്റീനൻ നായകൻ അടിച്ചത്. എൻസോ ഫെർണാണ്ടസാണ് ലോകകപ്പിലെ മികച്ച യുവതാരം. മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ അർജന്റീനയുടെ വല കാത്ത എമിലിയാനോ മാർട്ടിനെസിനാണ്.

ആദ്യ പകുതി മുതൽ രണ്ടു ഗോളുമായി മുന്നിട്ടു നിന്ന അർജന്റീനക്കെതിരെ എംബാപ്പെയിലൂടെ ഫ്രാൻസ് തിരിച്ചുവരികയായിരുന്നു. എയ്ഞ്ചൽ ഡി മരിയയും ലയണൽ മെസിയുമാണ് ആദ്യം നീലപ്പടയ്ക്ക് ലീഡ് നേടിക്കൊടുത്തത്. 80ാം മിനുട്ടിൽ പെനാൽറ്റിയിലൂടെയും 81ാം മിനുട്ടിൽ മികച്ച മുന്നേറ്റത്തിലൂടെയുമാണ് എംബാപ്പെ ഗോളടിച്ചത്. എന്നാൽ 108ാം മിനുട്ടിൽ മെസി തനിസ്വരൂപം പുറത്തെടുക്കുകയായിരുന്നു. ലൗത്താരോ മാർട്ടിനെസിന്റെ ഷോട്ട് ലോറിസ് തടുത്തിട്ടത് മെസിയുടെ മുമ്പിലേക്കായിരുന്നു. ഇതോടെ മെസി ഗോൾ പോസ്റ്റിലേക്ക് തൊടുത്തു. പന്ത് ഉപമെകാനോ തടഞ്ഞെങ്കിലും ഗോൾവര കടന്നിരുന്നു. പക്ഷേ അർജന്റീനയ്ക്ക് ആശ്വസിക്കാൻ എംബാപ്പെ അവസവരം നൽകിയില്ല. 118ാം മിനുട്ടിൽ പെനാൽറ്റിയിലൂടെ കിടിലൻ താരം വീണ്ടും എതിർവല കുലുക്കി. ഇതോടെ മത്സരം 3-3 സമനിലയിൽ നിർത്തി ഷൂട്ടൗട്ടിലേക്ക് പോകുകയായിരുന്നു.

23ാം മിനുട്ടിൽ പെനാൽറ്റിയിലൂടെയാണ് അർജന്റീന ആദ്യ ലീഡ് നേടിയത്. 20ാം മിനുട്ടിൽ എയ്ഞ്ചൽ ഡി മരിയയെ ഉസ്മാൻ ഡെംബലെ വീഴ്‌ത്തിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റിയാണ് മെസി ഗോളാക്കിയത്. തുടർന്ന് 36ാം മിനുട്ടിലാണ് രണ്ടാം ഗോൾ പിറന്നത്. മക് അല്ലിസ്റ്ററുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. 45ാം മിനുട്ടിൽ ഫ്രഞ്ച് പോസ്റ്റിൽ അർജന്റീനയ്ക്ക് ലഭിച്ച അവസരം ലോറിസ് വിഫലമാക്കി. 95ാം മിനുട്ടിൽ എംബാപ്പെയും കാമവിങ്കയും നടത്തിയ മുന്നേറ്റവും 96ാം മിനുട്ടിൽ മെസിയുടെ ഗോളെന്നുറച്ച ഷോട്ടും വിഫലമായി. ഫ്രാൻസിന്റെ മുന്നേറ്റം അർജന്റീനൻ പ്രതിരോധം തടഞ്ഞപ്പോൾ മെസിയുടെ ഷോട്ട് ലോറിസ് തട്ടിമാറ്റി.