പാരീസ്: ഇന്ത്യ മെഡല്‍ പ്രതീക്ഷ പുലര്‍ത്തുന്ന ഹോക്കിയില്‍ പുരുഷന്മാരുടെ വിഭാഗത്തില്‍ ജയത്തോടെ തുടങ്ങി ഇന്ത്യ. ന്യൂസിലന്റിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗാണ് ടീമിന്റെ വിജയ ഗോള്‍ നേടിയത്.

പൂള്‍ ബിയില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്റാണ് ആദ്യം സ്‌കോര്‍ ചെയ്തത്. സാം ലെയ്നാണ് ഗോള്‍ കണ്ടെത്തിയത്. പിന്നാലെ ഇന്ത്യയ്ക്കായി മന്ദീപ് സിംഗ് സമനില ഗോള്‍ നേടി. ഇതോടെ ഉണര്‍ന്നുകളിച്ച ഇന്ത്യ സാഗര്‍ പ്രസാദിന്റെ ഗോളിലൂടെ ലീഡെടുത്തു. വാശിയോടെ മുന്നേറിയ ന്യൂസിലന്റ് സൈമണ്‍ ചൈല്‍ഡിന്റെ ഗോളിലൂടെ വീണ്ടും സമനില പിടിച്ചു. സമനിലയില്‍ കളിയവസാനിക്കുമോ എന്ന ഇന്ത്യന്‍ ആശങ്കയ്ക്ക് ആശ്വാസമായാണ് മത്സരം തീരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ക്യാപ്റ്റന്റെ വക വിജയഗോള്‍ പിറന്നത്.

അടുത്ത മത്സരത്തില്‍ അര്‍ജന്റീനയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്നത്തെ മത്സരത്തില്‍ ഓസ്ട്രേലിയയോട് തോല്‍വി രുചിച്ച അര്‍ജന്റീനയ്ക്ക് അടുത്ത മത്സരം നിര്‍ണ്ണായകമാണ്.അര്‍ജന്റീനയെ തോല്‍പ്പിക്കാനായാല്‍ ഇന്ത്യക്ക് ക്വാര്‍ട്ടര്‍ ഏറെക്കുറെ ഉറപ്പാക്കാന്‍ സാധിക്കും