ബെംഗളൂരു: ബ്യൂട്ടീഷനായ യുവതിയെ കൊലപ്പെടുത്തിയതിന് ഭർത്താവും മകനും ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ. ബെം​ഗളുരു മംഗമ്മാൻപാളയത്ത് താമസിക്കുന്ന ഗീത എന്ന യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. യുവതിയുടെ ഭർത്താവ് അഞ്ജനി ബിആർ (55), മകൻ വരുൺ എ (26), വാടക കൊലയാളികളായ നവീൻ കുമാർ ഡി (34), മസ്തനഹള്ളിയിലെ നാഗരാജു (22), പ്രദീപ്, 22, ചന്ദപുരയിലെ നാഗരാജ എന്ന നാഗ (21) എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ഓഗസ്റ്റ് 16-ാം തീയതി പുലർച്ചെയാണ് ​ഗീത കൊല്ലപ്പെട്ടത്. ബെംഗളൂരുവിൽ മൂന്ന് ബ്യൂട്ടി പാർലറുകളുടെ ഉടമയും റിയൽ എസ്റ്റേറ്റ് ബ്രോക്കറുമായിരുന്ന ഗീത ഭർത്താവുമായി വേർപിരിഞ്ഞ് ഒറ്റയ്ക്കായിരുന്നു താമസം. രണ്ട് കോടി രൂപയുടെ സ്വത്ത് തർക്കത്തെ തുടർന്നാണ് ഭർത്താവും മകനും ​ഗീതയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഗീതയുടെ പിതാവ് നൽകിയ വസ്തുവിനെ ചൊല്ലിയാണ് ഇരുവർക്കുമിടയിൽ തർക്കംനിലനിന്നിരുന്നത്. ഗീതയുടെ പിതാവിന്റെ പേരിലുള്ള വസ്തു വരുണിനാണ് നൽകിയത്. എന്നാൽ ഇതിനെ ഗീത എതിർക്കുകയും ഒടുവിൽ മകൻ അമ്മയ്ക്ക് പത്ത് ലക്ഷം രൂപ നൽകുകയും ചെയ്തു.

നാല് വർഷം മുമ്പായിരുന്നു ഈ സംഭവം. മുത്തച്ഛൻ നൽകിയ വസ്തു വരുൺ അടുത്തിടെ രണ്ട് കോടി രൂപയ്ക്ക് മറ്റൊരാൾക്ക് വിറ്റു. ഇതിൽ 1.5 കോടി ആദ്യഘട്ടത്തിൽ കിട്ടുകയും ചെയ്തു. ഇതറിഞ്ഞ ഗീത വസ്തുവിൽ അവകാശം ഉന്നയിച്ച് കോടതിയിൽ കേസ് ഫയൽ ചെയ്തതോടെ സ്ഥലം വാങ്ങിയ വ്യക്തി ബാക്കി തുക നൽകിയില്ല. ഗീത കേസ് പിൻവലിച്ചാൽ മാത്രമേ ബാക്കി തുക നൽകൂ എന്നായിരുന്നു ഇയാളുടെ നിലപാട്. കേസ് പിൻവലിക്കാൻ മകൻ വരുണും ഭർത്താവും പലതവണ ഗീതയുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് ഗീതയെ കൊലപ്പെടുത്താൻ ഇരുവരും തീരുമാനിച്ചത്.

ഓഗസ്റ്റ് 16-ന് പുലർച്ചെ വീട്ടിൽ അതിക്രമിച്ച് കയറിയ ക്വട്ടേഷൻ സംഘമാണ് ഗീതയെ വെട്ടിക്കൊലപ്പെടുത്തിയത്.16 ന് പുലർച്ചെ രണ്ട് മണിയോടെ സിമന്റ് ഷീറ്റുകൾ തകർത്ത ശേഷം നാല് അക്രമികൾ ഗീതയുടെ വസതിയിലേക്ക് മേൽക്കൂരയിലൂടെ കടന്നതായി പൊലീസ് പറഞ്ഞു. അവർ അവളെ വെട്ടിക്കൊലപ്പെടുത്തി. മരുമകൻ നാഗാർജുന ഓടി രക്ഷപ്പെടുകയായിരുന്നു. ഗീതയുടെ അയൽവാസിയായ ശങ്കരപ്പ അവളുടെ പടിയിറങ്ങി ആരോ കയറുന്നത് കണ്ടിരുന്നു എന്ന് മൊഴി നൽകിയിരുന്നു.

ഈ സമയം രണ്ടുപേർ വീടിന്റെ മുകളിൽനിന്ന് താഴേക്ക് ഇറങ്ങുന്നതും മൂന്ന് പേർ വീടിനകത്തേക്ക് കയറുന്നതും കണ്ടിരുന്നതായി അയൽക്കാരൻ മൊഴി നൽകിയിരുന്നു. വെട്ടേറ്റ ഗീതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് പൊലീസ് സംഘം ആദ്യം മകനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് രാവിലെ ഏഴ് മണിയോടെ ഗീതയുടെ വീട്ടിലെത്തിയ മകനെ പൊലീസ് ചോദ്യംചെയ്തതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്.