തിരുവനന്തപുരം: സംസ്ഥാനത്ത് വൻ വിവാദം സൃഷ്ടിച്ച സ്പ്രിങ്ക്‌ളർ കരാറിന്റെ വിവരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞിരുന്നില്ലെന്ന് അന്വേഷണ റിപ്പോർട്ട്. സുപ്രധാനമായി കമ്പനിയുമായി കരാർ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ഐടി വകുപ്പ് ഏർപ്പെട്ടത് വകുപ്പ് മന്ത്രി അറിയാതെ ആണെന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. സ്പ്രിങ്ക്‌ളർറുമായുള്ള എല്ലാ ഇടപാടും തീരുമാനിച്ചത് മുൻ ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കറാണെന്നാണ് മാധവൻ നായർ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ടിൽ എം ശിവശങ്കറിനെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് ഉള്ളത്.

കൊവിഡിന്റെ മറവിൽ രോഗികളുടെ വിവരങ്ങൾ അമേരിക്കൻ ബന്ധമുള്ള പിആർ കമ്പനിക്ക് മറിച്ചു നൽകുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഈ ആരോപണത്തെ തുടർന്ന് വിവാദമായി മാറിയ ഇടപാടിൽ നിന്നും സർക്കാറിന് പിന്നീട് പിന്മാറേണ്ടി വന്നിരുന്നു. മലയാളി സ്ഥാപിച്ച കമ്പനി ഒരു വിവരവും ചോർത്തുന്നില്ലെന്നും സ്പ്രിങ്ക്‌ളർ കമ്പനി സൗജന്യമായാണ് ഡാറ്റാബേസ് തയാറാക്കി നൽകുന്നതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞ സംഭവത്തിലാണ് പിന്നീട് മാധവൻ നായർ കമ്മിറ്റിയെ വച്ച് സർക്കാർ അന്വേഷണം നടത്തിയത്.

കോവിഡ് വൻതോതിൽ ഉയരുമെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡാറ്റബേസ് തയ്യാറാക്കുന്നതിനായി വിദേശത്ത് നിന്നുള്ള മലയാളിയുടെ കമ്പനിയുടെ സഹായം തേടിയത്. എന്നാൽ കരാർ നിബന്ധനകൾക്ക് മേൽ ഒരു തരത്തിലുള്ള ചർച്ചയും നടത്തിയിരുന്നില്ല, നിബന്ധനകൾ തെറ്റിച്ചാൽ ന്യൂയോർക്കിലെ കോടതിയിൽ കേസ് നടത്തേണ്ടി വന്നേനെ, കരാർ സംബന്ധിച്ച യാതൊരു കാര്യങ്ങളും സംസ്ഥാന ആരോഗ്യവകുപ്പിനെയോ നിയമ വകുപ്പിനെയോ ചീഫ് സെക്രട്ടറിയെയോ പോലും അറിയിച്ചില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ആറു മാസത്തോളം എടുത്താണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. സ്പ്രിങ്കളറുമായുള്ള ഇടപാടിന് പണം കൊടുക്കേണ്ടി വന്നിട്ടില്ലെന്നും തീർത്തും സൗജന്യ സേവനമായിരുന്നു അതെന്നുമാണ് സർക്കാർ അവകാശപ്പെട്ടത്. എന്നാൽ സംഗതി വിവാദമായതിനെത്തുടർന്ന് നിയമിച്ച അന്വേഷണക്കമ്മീഷനും ഈ ഇടപാടുമായി ബന്ധപ്പെട്ടുള്ള കേസ് നടത്തിപ്പിനും മറ്റുമായി ലക്ഷങ്ങൾ സർക്കാരിന് ഇതിനകം ചെലവഴിക്കേണ്ടി വന്നിരുന്നു.

സ്പ്രിൻക്ലർ കമ്പനി വിഷയം കോടതി കയറിയപ്പോൾ അതിനായി മുതിർന്ന അഭിഭാഷകയെ അടക്കം സർക്കാർ ഏർപ്പാടാക്കിയിരുന്നു. എന്നിട്ടും കോടതിയിൽ നിന്നും തിരിച്ചടിയാണ് ഉണ്ടായത്. കരാർ ലംഘിച്ചാൽ അമേരിക്കയിൽ മാത്രമേ നിയമ നടപടി എടുക്കാൻ കഴിയൂ എന്ന വിവരം സർക്കാർ കോടതിയിൽ സമ്മതിച്ചിരുന്നു. ഇതെല്ലാം കോടതിയിലും സർക്കാറിന് തിരിച്ചടി ലഭിക്കാൻ ഇടയാക്കി.